കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി: പിണറായിയെ പഴിച്ച് പൊന്നാനി, മോദിയെ കുറ്റപ്പെടുത്തി ഇടുക്കി

കേന്ദ്രസർക്കാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുന്നുവെന്ന് പൊന്നാനി, ഇല്ലെന്ന് ഇടുക്കി
കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി: പിണറായിയെ പഴിച്ച് പൊന്നാനി, മോദിയെ കുറ്റപ്പെടുത്തി ഇടുക്കി
Updated on

കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന ആരോപണത്തോടും സിബിഐയും ഇഡിയും അടക്കമുള്ള അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുന്നുവെന്ന പരാതിയോടും പ്രതികരിച്ച് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിൽ പങ്കെടുത്ത പൊന്നാനിയിലെയും ഇടുക്കിയിലെയും വോട്ടർമാർ. സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരിൻ്റെ പരാജയമാണെന്നാണ് പൊന്നാനിയിൽ നിന്നും സർവ്വെയിൽ പങ്കെടുത്ത കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. 52.6 ശതമാനവും സാമ്പത്തിക പ്രതിസന്ധിയുടെ കാരണം സംസ്ഥാന സർക്കാരാണ് എന്നാണ് അഭിപ്രായപ്പെട്ടത്. കേന്ദ്ര സർക്കാർ നയങ്ങൾ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് 27.3 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ 20.1 ശതമാനം അറിയില്ലെന്ന അഭിപ്രായമാണ് പങ്കുവച്ചത്.

സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിൻ്റെ നയങ്ങളാണെന്നാണ് ഇടുക്കിയിൽ നിന്നും സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. കേന്ദ്ര സർക്കാർ നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് 42.5 ശതമാനം അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ പരാജയമെന്ന് 34.3 ശതമാനം അഭിപ്രായപ്പെട്ടു. 23.2 ശതമാനം അറിയില്ലെന്ന അഭിപ്രായമാണ് പങ്കുവെച്ചത്.

ഇ ഡി, സിബിഐ പോലെയുള്ള കേന്ദ്രാന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നതായി കരുതുന്നുണ്ടോയെന്ന് ചോദ്യത്തിന് പൊന്നാനിയിൽ സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽപേരും ഉണ്ട് എന്നാണ് അഭിപ്രായപ്പെട്ടത്. സർവ്വെയിൽ പങ്കെടുത്തവരിൽ 60.6 ശതമാനവും അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നാണ് അഭിപ്രായപ്പെട്ടത്. 17.1 ശതമാനം അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. 22.3 ശതമാനം അറിയില്ല എന്നാണ് അഭിപ്രായം പറഞ്ഞത്.

കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ വൈരാഗ്യം തീർക്കാനായി ഉപയോഗിക്കുന്നില്ലെന്നാണ് ഇടുക്കിയിൽ സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. 51.9 ശതമാനമാണ് കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് 31.3 ശതമാനത്തിൻ്റെ അഭിപ്രായം. 16.8 ശതമാനം അറിയില്ലെന്ന അഭിപ്രായമാണ് പങ്കുവെച്ചത്.

പൊന്നാനിയിലെ മുസ്ലിം ലീഗിൻ്റെ കോട്ട യുഡിഎഫ് നിലനിർത്തുമെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയുടെ പ്രവചനം. സർവ്വെയിൽ പങ്കെടുത്തവരിൽ 54.3 ശതമാനം ആളുകളും പൊന്നാനിയിൽ യുഡിഎഫ് വിജയിക്കുമെന്ന അഭിപ്രായക്കാരാണ്. എൽഡിഎഫ് വിജയിക്കുമെന്ന് 35.7 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ ബിജെപിക്ക് വിജയം പ്രവചിക്കുന്നത് 6.5 ശതമാനമാണ്. അറിയില്ലെന്ന് 3.5 ശതമാനം അഭിപ്രായപ്പെട്ടു.

ഇടുക്കിയിലെ മലയോര ജനത യുഡിഎഫിനെ കൈവിടില്ലെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയുടെ പ്രവചനം. റിപ്പോർട്ടർ സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും യുഡിഎഫ് വിജയിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. യുഡിഎഫ് വിജയിക്കുമെന്ന് 46.4 ശതമാനം പേർ അഭിപ്രായപ്പെട്ടു. എൽഡിഎഫ് വിജയിക്കുമെന്ന് 41.8 ശതമാനം പേരാണ് അഭിപ്രായം പറഞ്ഞത്. ബിജെപിക്ക് 9.5 ശതമാനം വിജയം പ്രവചിച്ചു. അറിയില്ലെന്ന് അഭിപ്രായപ്പെട്ടത് 2.3 ശതമാനമാണ്.

2024 ജനുവരി 28 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ 19223 വോട്ടർമാർ വീതം പങ്കാളികളായ സാമ്പിൾ സർവെയിലൂടെയാണ് പൊന്നാനി, ഇടുക്കി ലോക്സഭാ മണ്ഡലങ്ങളിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com