പത്തനംതിട്ടയുടെയും കോഴിക്കോടിൻ്റെയും തിരഞ്ഞെടുപ്പ് ചിന്തയിൽ രാമക്ഷേത്രവും രാജ്യസ്നേഹവും ഇല്ല

സർവ്വെയിൽ പങ്കെടുത്തവരിൽ പത്തനംതിട്ടയിൽ 1 ശതമാനം പേരും കോഴിക്കോട് 1.7 ശതമാനം പേരും മാത്രമാണ് രാമക്ഷേത്രം പ്രധാനതിരഞ്ഞെടുപ്പ് വിഷമായമാകുമെന്ന് അഭിപ്രായപ്പെടുന്നത്
പത്തനംതിട്ടയുടെയും കോഴിക്കോടിൻ്റെയും തിരഞ്ഞെടുപ്പ് ചിന്തയിൽ രാമക്ഷേത്രവും രാജ്യസ്നേഹവും ഇല്ല
Updated on

2024ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ രാമക്ഷേത്രം തിരഞ്ഞെടുപ്പിലെ പ്രധാനവിഷയമേ അല്ലെന്ന് പത്തനംതിട്ടയിലെയും കോഴിക്കോടെയും വോട്ടർമാർ. റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിൽ വോട്ട് രേഖപ്പെടുമ്പോൾ പ്രധാനപ്പെട്ട വിഷയമായി കണക്കാക്കുന്നത് എന്തായിരിക്കുമെന്ന ചോദ്യത്തിലാണ് രാമക്ഷേത്രം തിരഞ്ഞെടുപ്പ് വിഷയമായി കാണുന്നില്ലെന്ന് വ്യക്തമായിരിക്കുന്നത്. സർവ്വെയിൽ പങ്കെടുത്തവരിൽ 1 ശതമാനം പേർ മാത്രമാണ് പത്തനംതിട്ടയിൽ രാമക്ഷേത്രം പ്രധാനതിരഞ്ഞെടുപ്പ് വിഷമായമാകുമെന്ന് അഭിപ്രായപ്പെടുന്നത്. കോഴിക്കോട് രാമക്ഷേത്രം തിരഞ്ഞെടുപ്പ് വിഷയമായി കാണുന്നത് 1.7 ശതമാനം വോട്ടർമാർ മാത്രമാണ്. രാജ്യ സുരക്ഷയും തിരഞ്ഞെടുപ്പ് വിഷയമല്ലെന്നാണ് രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാർ വ്യക്തമാക്കുന്നത്. പത്തനംതിട്ടയിൽ 3.1 ശതമാനം പേർ മാത്രമാണ് രാജ്യസുരക്ഷ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി അഭിപ്രായപ്പെടുന്നത്. കോഴിക്കോട് 8.9 ശതമാനമാണ് രാജ്യസുരക്ഷ പ്രധാന തിരഞ്ഞെടുപ്പ് വിഷയമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.

പത്തനംതിട്ടയിൽ സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതലും വികസന പ്രവർത്തനങ്ങൾ പ്രധാനതിരഞ്ഞെടുപ്പ് വിഷയമാകുമെന്നാണ് അഭിപ്രായപ്പെടുന്നത്. 34.4 ശതമാനം പേർ വികസനപ്രവർത്തനം പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ചൂണ്ടിക്കാണിക്കുന്നു. സർവ്വെയിൽ പങ്കെടുത്ത കോഴിക്കോടുകാരിൽ 43.4 ശതമാനം വികസന പ്രവർത്തനം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെടുന്നു. പത്തനംതിട്ടയിൽ വിലക്കയറ്റം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് 23.1 ശതമാനം അഭിപ്രായപ്പെടുമ്പോൾ കോഴിക്കോട് സമാന അഭിപ്രായമുള്ളത് 12.6 ശതമാനത്തിനാണ്.

തൊഴിലില്ലായ്മ തിരഞ്ഞെടുപ്പിൽ പ്രധാനവിഷയമെന്ന് പത്തനംതിട്ടയിൽ 10 ശതമാനം അഭിപ്രായപ്പെടുമ്പോൾ കോഴിക്കോട് 18.5 ശതമാനമാണ് ഇതേ അഭിപ്രായം പങ്കുവയ്ക്കുന്നത്. സ്ഥാനാർത്ഥിയുടെ വ്യക്തിത്വത്തിന് പത്തനംതിട്ടയിൽ 15.2 ശതമാനം പ്രധാന്യം നൽകുമ്പോൾ കോഴിക്കോട് 9.5 ശതമാനം വ്യക്തിത്വത്തിന് മുൻഗണന നൽകുന്നു. അഴിമതി തിരഞ്ഞെടുപ്പ് വിഷയമാണെന്ന് പത്തനംതിട്ടയിൽ 3.1 ശതമാനം അഭിപ്രായപ്പെടുമ്പോൾ കോഴിക്കോട് 3.8 ശതമാനം അഴിമതി പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി കാണുന്നു. ഈ വിഷയത്തിൽ അറിവില്ലെന്ന് പത്തനംതിട്ടയിൽ 10.1 ശതമാനവും കോഴിക്കോട് 1.6 ശതമാനവും അഭിപ്രായപ്പെടുന്നു.

പത്തനംതിട്ടയിൽ ഇടതുമുന്നണിയുടെ അട്ടിമറി വിജയമാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ പ്രവചിക്കുന്നത്. 2009ൽ മണ്ഡലം രൂപീകരിച്ചതിന് ശേഷം പത്തനംതിട്ട കോൺഗ്രസിൻ്റെ കുത്തക സീറ്റാണ്. എന്നാൽ ഇത്തവണ പത്തനംതിട്ടയിൽ യുഡിഎഫിന് അടിപതറുമെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. സർവ്വെയിൽ പങ്കെടുത്തവരിൽ 41.6 ശതമാനം എൽഡിഎഫ് വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. 40.1 ശതമാനം യുഡിഎഫ് വിജയിക്കുമെന്ന അഭിപ്രായക്കാരാണ്. 16.1 ശതമാനം ബിജെപി വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ അറിയില്ലെന്ന് 2.2 ശതമാനം അഭിപ്രായപ്പെട്ടു.

തുടർച്ചയായ നാലാമൂഴത്തിലും കോഴിക്കോട് യുഡിഎഫ് നിലനിർത്തുമെന്ന് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ. കോഴിക്കോട്ടെ യുഡിഎഫ് അശ്വമേധം തടയാൻ എൽർിഎഫിന് ഇത്തവണയും കഴിയില്ലെന്നാണ് സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. യുഡിഎഫ് മണ്ഡലം നിലനിർത്തുമെന്ന് സർവ്വെയിൽ പങ്കെടുത്തവരിൽ 43.9 ശതമാനവും അഭിപ്രായപ്പെട്ടു. എൽഡിഎഫ് കോഴിക്കോട് വിജയിക്കുമെന്ന് 36.8 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ബിജെപി വിജയിക്കുമെന്ന് 16.6 ശതമാനവും അറിയില്ലെന്ന് 2.7 ശതമാനവും അഭിപ്രായപ്പെട്ടു.

2024 ജനുവരി 28 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പത്തനംതിട്ട, കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ 19223 വോട്ടർമാർ വീതം പങ്കാളികളായ സാമ്പിൾ സർവെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com