സിപിഐഎം കോൺഗ്രസിനെ കുറ്റം പറയുന്നത് ബിജെപിയെ സഹായിക്കാൻ: എം കെ രാഘവൻ

സിപിഐഎം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുക്കുമെന്നത് തമാശയാണെന്നും അദ്ദേഹം പറഞ്ഞു
സിപിഐഎം കോൺഗ്രസിനെ കുറ്റം പറയുന്നത് ബിജെപിയെ സഹായിക്കാൻ: എം കെ രാഘവൻ
Updated on

കോഴിക്കോട്: സിപിഐഎം കോൺഗ്രസിനെ കുറ്റം പറയുന്നത് ബിജെപിയെ സഹായിക്കാനെന്ന് സ്ഥാനാർത്ഥിയും എംപിയുമായ എം കെ രാഘവൻ. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്താൻ സിപിഐഎമ്മിന് ആകില്ല. കോൺഗ്രസിനെ കുറ്റം പറയുന്ന സിപിഐഎം രാജ്യത്ത് എത്ര സീറ്റിൽ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലൊതുങ്ങുന്ന പാർട്ടിക്ക് ഇന്ത്യയെ നയിക്കാനാകില്ല. ദേശീയ തലത്തിൽ ബിജെപിയെ പരാജയപ്പെടുത്താനാണെങ്കിൽ സിപിഐഎം ഇൻഡ്യ മുന്നണിയിൽ നിൽക്കണം.

ബിജെപിയെ നേരിടുന്ന മുന്നണിയെ സിപിഐഎം സഹായിക്കുന്നില്ല. സിപിഐഎം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുക്കുമെന്നത് തമാശയാണെന്നും അദ്ദേഹം പറഞ്ഞു. മതേതര ജനാധിപത്യം സംരക്ഷിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന എളമരം കരീമിൻ്റെ പ്രസ്താവനയ്ക്കാണ് എംകെ രാഘവൻ മറുപടി പറഞ്ഞത്. കോഴിക്കോട് മണ്ഡലത്തിൽ എംപിമാരുടെ പ്രവർത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണ്. കോഴിക്കോടൻ ജനത പ്രബുദ്ധരാണ്. രാഹുൽ തരംഗം ഇത്തവണയും ഉണ്ടാകും. എം കെ രാഘവൻ്റെ പ്രതിച്ഛായ മാധ്യമ സൃഷിടിയെന്ന സിപിഐഎം പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു. പ്രതിച്ഛായ ജനങ്ങൾ തീരുമാനിക്കുമെന്നും തങ്ങൾ പോസ്റ്റർ അടിച്ചിട്ടില്ലെന്നും എംകെ രാഘവൻ പറഞ്ഞു.

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകില്ലെന്ന് സിപിഐഎം സ്ഥാനാർത്ഥിയായ എളമരം കരീം കഴിഞ്ഞ ദിവസം പറഞ്ഞു. ആ സാഹചര്യം രാഹുലും കോൺഗ്രസും നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഇതര സർക്കാരിനെ ആര് നയിക്കുമെന്ന് പറയാനാകില്ല. കോൺഗ്രസിന് കൂടുതൽ സീറ്റ് കിട്ടിയാലും പ്രധാനമന്ത്രി സ്ഥാനം കിട്ടണമെന്നില്ലെന്നും എളമരം കരീം പറഞ്ഞിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കോൺഗ്രസിന് കഴിയില്ലെന്ന് അവർ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com