താഴ്ത്തിക്കെട്ടാൻ ശ്രമിച്ചാൽ ജനങ്ങൾ മറുപടി നൽകും: എം കെ രാഘവൻ

'മൂന്ന് തിരഞ്ഞെടുപ്പിലും എന്നെ പിന്തുണച്ചവരാണ് കോഴിക്കോട്ടെ ജനങ്ങൾ. അവർക്ക് എന്നിൽ വിശ്വാസമുണ്ട്. അതിന്റെ പ്രതിഫലനമാണ് എന്റെ വിജയം'
താഴ്ത്തിക്കെട്ടാൻ ശ്രമിച്ചാൽ ജനങ്ങൾ മറുപടി നൽകും: എം കെ രാഘവൻ
Updated on

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് അനുകൂല ട്രെന്റെന്ന് സിറ്റിങ് എം പി എം കെ രാഘവൻ. 24 മണിക്കൂറും ജനങ്ങൾക്കൊപ്പമുണ്ടെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയുടെ അശ്വമേധം പരിപാടിയിൽ കൺസൽട്ടിം​ഗ് എഡിറ്റർ ഡോ. അരുൺ കുമാ‍റിനോട് പങ്കുവച്ചു. 'മൂന്ന് തിരഞ്ഞെടുപ്പിലും എന്നെ പിന്തുണച്ചവരാണ് കോഴിക്കോട്ടെ ജനങ്ങൾ. അവർക്ക് എന്നിൽ വിശ്വാസമുണ്ട്. അതിന്റെ പ്രതിഫലനമാണ് എന്റെ വിജയം. എന്നെ ഏൽപ്പിച്ച ദൌത്യം കൃത്യമായി നിറവേറ്റാൻ ശ്രമിച്ചിട്ടുണ്ട്'; എന്നും എം കെ രാഘവൻ വ്യക്തമാക്കി.

വെബ്സൈറ്റിൽ നോക്കിയാൽ മോദിക്കെതിരെയുള്ള പ്രസംഗം കാണാമെന്നും സർക്കാരിനെതിരെ പരസ്യമായി പ്രതിഷേധിച്ചതിന് രണ്ട് തവണ പാർലമെന്റിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടതാണെന്നും എളമരം കരീമിന് മറുപടിയായി എം കെ രാഘവൻ പറഞ്ഞു. പാർലമെൻ്റിൽ മോദിക്കെതിരെ നടത്തിയ പ്രസംഗങ്ങളുടെ ഒരു വീഡിയോ എങ്കിലും പുറത്ത് വിടാൻ കോൺ​ഗ്രസ് എംപിമാരെ സിപിഐഎം സ്ഥാനാർത്ഥി എളമരം കരീം വെല്ലുവിളിച്ചിരുന്നു. ദിവസേന ബിജെപിയിലേക്ക് പോകുന്ന കോൺഗ്രസിൽ നിന്ന് ന്യൂനപക്ഷം എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം കെ രാഘവന്റെ മറുപടി.

മണ്ഡലത്തിലെ ജനങ്ങൾക്ക് ഏത് സമയവും തന്നെ വന്ന് കാണാം, ഒരു കത്തിന്റെ ആവശ്യം പോലുമില്ല. രാത്രി 2 മണിക്ക് പോലും വിളിക്കുന്നവരുണ്ട്. കേന്ദ്ര പ്രൊജക്ടുകൾ ഏറ്റവും കൂടുതൽ നടപ്പിലാക്കിയത് കോഴിക്കോടാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ തന്നെ താഴ്ത്തികെട്ടാൻ ശ്രമം നടത്തി നോക്കി, എന്നാൽ ജനങ്ങൾ കൈവിട്ടില്ല. താഴ്ത്തിക്കെട്ടിക്കൊണ്ട് ജയിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ജനങ്ങൾ മറുപടി നൽകുമെന്നും എം കെ രാഘവൻ റിപ്പോർട്ടറിനോട് വ്യക്തമാക്കി.

വിലക്കയറ്റം ജനങ്ങളെ ബാധിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ജീവിക്കാൻ മാർഗമില്ലാതായിരിക്കുകയാണ്. സമരാഗ്നി വൻ വിജയമായി, എന്നാൽ ദേശീയഗാന വിവാദം സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും പാലോട് രവി ശ്രദ്ധിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം പറയുന്നതു പോലെ ജാഗ്രത കാണിക്കണമായിരുന്നുവെന്നും അങ്ങനെ പാടാൻ പാടില്ലായിരുന്നുവെന്നും എം കെ രാഘവൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com