സിപിഐഎം എംഎൽഎയുടെ നേതൃത്വത്തിൽ കള്ളവോട്ട് ചെയ്യാൻ പരിശീലനം നടന്നു; ആരോപണവുമായി ആന്റോ ആന്റണി

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഗവർണറുടെ ഓഫീസിൽ നിന്നും സഭാ നേതൃത്വത്തെ നിരന്തരം വിളിക്കുകയാണെന്ന ആരോപണവും ആന്റോ ആന്റണി ഉയർത്തി
സിപിഐഎം എംഎൽഎയുടെ നേതൃത്വത്തിൽ കള്ളവോട്ട് ചെയ്യാൻ പരിശീലനം നടന്നു; ആരോപണവുമായി ആന്റോ ആന്റണി
Updated on

പത്തനംതിട്ട: സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്‍റെ നേതൃത്വത്തിൽ കള്ളവോട്ട് ചെയ്യുന്നവരുടെ യോഗം നടന്നു. ഒരു എംഎൽഎ വന്നാണ് അവർക്ക് ഉപദേശം കൊടുത്തതെന്നും എന്തൊരു കഷ്ടമാണിതെന്നും അദ്ദേഹം റിപ്പോർട്ടർ അശ്വമേധത്തിൽ പറഞ്ഞു. എങ്ങനെ കള്ളവോട്ട് ഫലപ്രദമായി ചെയ്യണമെന്ന് എംഎൽഎ പറഞ്ഞുകൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇരട്ട വോട്ട് കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. സിപിഐഎം പരാജയ ഭീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

എൻഡിഎയും എൽഡിഎഫും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ആന്റോ ആന്റണി ആരോപിച്ചു. എൻഡിഎയും എൽഡിഎഫും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഗവർണറുടെ ഓഫീസിൽ നിന്നും സഭാ നേതൃത്വത്തെ നിരന്തരം വിളിക്കുകയാണെന്ന ആരോപണവും ആന്റോ ആന്റണി ഉയർത്തി. ഇവിടുത്തെ ഗവർണർ അല്ലെന്നും മലയാളിയായ മറ്റൊരു ഗവർണർ സഭാ നേതൃത്വത്തെ വിളിച്ച് അനിൽ ആൻ്റണിയെ വിജയിപ്പിക്കണമെന്ന് സ്നേഹപൂർവ്വം പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ആന്റോ ആന്റണിയുടെ വാക്കുകൾ

നരേന്ദ്ര മോദിയെന്ന പേര് ഇന്നേവരെ മുഖ്യമന്ത്രി ഉച്ചരിച്ചിട്ടുണ്ടോ? അവർ തമ്മിൽ വലിയ അന്തർധാരയാണ്. പത്തനംതിട്ടയിൽ വോട്ടിംഗ് മെഷീൻ വന്നപ്പോൾ എനിക്ക് ചെയ്ത വോട്ട് വിവിപാറ്റ് വന്നത് അനിൽ ആന്റണിക്കാണ്. ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തു. പക്ഷേ ഒരു പരിഹാരവുമുണ്ടായില്ല. കമ്മീഷന്റെ ഭാഗത്തു നിന്ന് ഈ വിഷയത്തിൽ അലംഭാവമുണ്ട്. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യുന്നവരുടെ യോഗം സിപിഐഎം നേതൃത്വത്തിൽ നടന്നു. ഒരു എംഎൽഎ വന്നാണ് അവർക്ക് ഉപദേശം കൊടുക്കുന്നത്. എന്തൊരു കഷ്ടമാണിത്. എങ്ങനെ കള്ളവോട്ട് ഫലപ്രദമായി ചെയ്യണമെന്ന് എംഎൽഎ പറഞ്ഞുകൊടുത്തു. സർക്കാർ സംവിധാനം എൽഡിഎഫ് ദുരുപയോഗം ചെയ്തു.

കുടുംബശ്രീയെ ദുരുപയോഗം ചെയ്തു. ഒരുത്തനേയും വെറുതെ വിടില്ല. ഇരട്ട വോട്ട് കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. സിപിഐഎം പരാജയ ഭീതിയിലാണ്. എൻഡിഎയും എൽഡിഎഫും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഗവർണറുടെ ഓഫീസിൽ നിന്നും സഭാ നേതൃത്വത്തെ നിരന്തരം വിളിക്കുന്നു. ഇവിടുത്തെ ഗവർണർ അല്ല. മലയാളിയായ മറ്റൊരു ഗവർണർ സഭാ നേതൃത്വത്തെ വിളിച്ചു. അനിൽ ആൻ്റണിയെ വിജയിപ്പിക്കണമെന്ന് സ്നേഹപൂർവ്വം പറഞ്ഞുകൊണ്ട് ഇടപെടുകയാണ് ഗവർണർ. ബിജെപിക്ക് ഇവിടെ ഒരു ജനപിന്തുണയുമില്ല. ജനങ്ങൾക്ക് അനിൽ ആൻ്റണിയെ വിശ്വാസമില്ല. കള്ളവോട്ടിനെതിരെ യുഡിഎഫ് ജാഗ്രതയിലാണ്. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപിയും സിപിഐഎമ്മും ശ്രമിക്കുന്നു. രണ്ടു മുന്നണികൾക്കും പണത്തിൻ്റെ ശക്തി കൂടുതലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com