Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ഉണ്ണിത്താൻ ആരോപണം ഉന്നയിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്
Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ
Updated on

കാസർകോട്: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി യുഡിഎഫ് കാസർകോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. ബൂത്ത് കമ്മിറ്റികൾക്ക് നൽകാനേൽപ്പിച്ച പണമാണ് മണ്ഡലം പ്രസിഡൻ്റുമാർ മുക്കയതെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ്റെ ആരോപണം. ചില വിദ്വാൻമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി. ആരെയും വെറുതെ വിടില്ലെന്നും പണം തട്ടിയവർക്കെതിരെ നടപടിയെടുക്കുമെന്നുമായിരുന്ന ഡിസിസി ഓഫീസിൽ നടന്ന പരിപാടിയിൽ ഉണ്ണിത്താൻ പറഞ്ഞത്. ഉണ്ണിത്താൻ ആരോപണം ഉന്നയിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

മണ്ഡലം പ്രസിഡന്റിന് ആവശ്യമുള്ള പൈസ കൊടുത്തിട്ടുണ്ട്, ബ്ലോക്ക് പ്രസിഡന്റിന് ആവശ്യമുള്ള പൈസ കൊടുത്തു, യുഡിഎഫിന് ആവശ്യത്തിനുള്ള പൈസ കൊടുത്തു. ബൂത്തില്‍ കൊടുക്കാന്‍ തന്ന പൈസ ബൂത്തിനുള്ള പൈസയാണ്. അതൊന്നും എടുത്ത് മാറ്റാന്‍ നമ്മള്‍ ആരെയും അനുവദിക്കില്ലെന്നും പുറത്ത് വന്ന വീഡിയോയിൽ ഉണ്ണിത്താൻ പറയുന്നുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കാസർകോട് കോൺഗ്രസിൽ നിരവധി ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നിരുന്നു. രാജ്മോഹൻ ഉണ്ണിത്താനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കൊണ്ട് കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് നേതൃത്വത്തിന് തലവേദയായിരുന്നു. ഒരു വിവാഹ സൽക്കാരത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ സംഭാഷണം നടത്തിയെന്ന് ചൂണ്ടി കാട്ടിയായിരുന്നു ബാലകൃഷ്ണൻ എഫ്ബിയിൽ വിമർശനം ഉന്നയിച്ചിരുന്നത്. ഉണ്ണിത്താനുവേണ്ടി താൻ പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നുവെന്നും ഈ രാത്രി ഈ ഒറ്റ ചിത്രം മാത്രം പുറത്തിറക്കുന്നുവെന്നും ബാക്കിയെല്ലാം വാർത്താ സമ്മേളനത്തിൽ പറയുമെന്നും കെപിസിസി സെക്രട്ടറി തന്റെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് ബാലകൃഷ്ണൻ ഈ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിരുന്നു.

ബാലകൃഷ്ണൻ പെരിയ പറഞ്ഞ ഏതെങ്കിലും ഒരു ആരോപണം തെളിയിച്ചാൽ താന്‍ കോൺഗ്രസിൽ നിന്ന് രാജിവെക്കുമെന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ്റെ പ്രതികരണം. അങ്ങനെയെങ്കില്‍ കാസർകോട്ട് ജയിച്ചാൽ താൻ എംപി സ്ഥാനം രാജിവയ്ക്കുമെന്നും ഉണ്ണിത്താൻ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കെപിസിസി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com