കിഫ്ബിയിലെ ഫെമ നിയമലംഘനം; ഇഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഫെമ നിയമലംഘനം സംബന്ധിച്ച് അന്വേഷിക്കാന്‍ ഇഡിക്ക് അധികാര പരിധിയില്ലെന്നാണ് തോമസ് ഐസകിന്റെ വാദം
കിഫ്ബിയിലെ ഫെമ നിയമലംഘനം; ഇഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Updated on

കൊച്ചി: കിഫ്ബിയിലെ ഫെമ നിയമലംഘനം സംബന്ധിച്ച ഇഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കിഫ്ബിയും മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസകും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഫെമ നിയമലംഘനം സംബന്ധിച്ച് അന്വേഷിക്കാന്‍ ഇ ഡിക്ക് അധികാര പരിധിയില്ലെന്നാണ് തോമസ് ഐസകിന്റെ വാദം. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് ഇഡിയെ ഹൈക്കോടതി വിലക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ചിനെ സമീപിക്കാനായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

തിരഞ്ഞെടുപ്പ് സമയത്ത് കിഫ്ബി മസാലബോണ്ട് കേസില്‍ തോമസ് ഐസക്കിനെ ഇഡി ചോദ്യം ചെയ്യുന്നത് വിലക്കിയ നടപടി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മെയ് 21ന് തീർപ്പാക്കിയിരുന്നു. സ്ഥാനാർഥിയായതിനാൽ ഇ ഡി മുമ്പാകെ ഹാജരാകുന്നതിൽ നിന്ന് നേരത്തെ സിംഗിൾ ബെഞ്ച് തോമസ് ഐസക്കിനെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു ഇ ഡിയുടെ അപ്പീൽ. ഇലക്ഷൻ കഴിഞ്ഞ സാഹചര്യത്തിൽ ഹർജിയ്ക്ക് പ്രസക്തി ഇല്ലെന്ന് വ്യക്തമാക്കിയായിരുന്നു ‍ഡിവിഷൻ ബെഞ്ച് അപ്പീൽ തീർപ്പാക്കിയത്. ആക്ഷേപങ്ങൾ സിംഗിൾ ബെഞ്ചിന് മുന്നിൽ ഉന്നയിക്കാനും ഡിവിഷൻ ബെഞ്ച് ഇഡിക്ക് നിർദേശം നൽകിയിരുന്നു.

മസാല ബോണ്ടിലെ ഫെമ നിയമ ലംഘനത്തിൽ തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ചോദ്യം ചെയ്യുന്നത് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് മരവിപ്പിച്ചിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത ഇഡിക്ക് ഡിവിഷൻ ബെഞ്ചിലും തിരിച്ചടി ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഏപ്രില്‍ 26ന് അവസാനിക്കുമല്ലോ എന്ന് ചൂണ്ടിക്കാണിച്ച ഡിവിഷൻ ബെഞ്ച് അതിന് ശേഷം ചോദ്യം ചെയ്യാൻ ആവശ്യത്തിന് സമയമുണ്ടല്ലോ എന്നും ഇ ഡിയോട് ചോദിച്ചിരുന്നു.

തോമസ് ഐസക്ക് ഹാജരായാൽ അന്വേഷണം പൂർത്തിയാക്കാമെന്നായിരുന്നു കോടതിയിൽ ഇഡിയുടെ വാദം. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് ഐസക്കിന് നോട്ടീസ് നൽകിയെന്നായിരുന്നു ഇഡിയുടെ വാദം. സ്ഥാനാര്‍ത്ഥിയെന്ന കാരണത്താല്‍ അന്വേഷണം തടസപ്പെടുത്തരുതെന്നും ഇഡി വാദിച്ചു. ഈ വാദങ്ങൾ കോടതി അംഗീകരിച്ചിരുന്നില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com