'സബ്‌സിഡി വഴി ഓരോ വീട്ടിലും ഓരോ ബോട്ട്'; ആവശ്യവുമായി കൃഷ്ണപ്രഭ, ആവശ്യത്തിന് പിന്നില്‍ വെള്ളക്കെട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ കാലവർഷം എത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
'സബ്‌സിഡി വഴി ഓരോ വീട്ടിലും ഓരോ ബോട്ട്'; ആവശ്യവുമായി കൃഷ്ണപ്രഭ, ആവശ്യത്തിന് പിന്നില്‍ വെള്ളക്കെട്ട്
Updated on

സബ്‌സിഡി വഴി ഓരോ വീട്ടിലും ഓരോ ബോട്ട് നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ കൃഷ്ണ പ്രഭ. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ പ്രതിഷേധിച്ചാണ് കൃഷ്ണപ്രഭയുടെ ഹാസ്യരൂപത്തിലുള്ള പ്രതികരണം. ഈ അവസ്ഥക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെയാണെന്നും സബ്‌സിഡി വഴി ഓരോ വീട്ടിലും ഓരോ ബോട്ട് നല്‍കണമെന്നുമാണ് കൃഷ്ണപ്രഭ കുറിച്ചത്.

കൃഷ്ണപ്രഭയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ബഹുമാനപ്പെട്ട അധികാരികളോട്,കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം!മെട്രോ സ്റ്റേഷനുകളിൽ എത്താൻ വേണ്ടി വാട്ടർ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അല്ലെങ്കിൽ സബ്‌സിഡി വഴി ലഭ്യമാകുന്ന രീതിയിൽ "ഓരോ വീട്ടിൽ ഓരോ ബോട്ട്" എന്ന പദ്ധതി ഉടനെ ആരംഭിക്കണം.. വർഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്.

സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ കാലവർഷം എത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നുണ്ടെന്നും ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് അതി ശക്തമായ മഴയ്ക്കും ജൂൺ 2 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ കൂടി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം ഏഴായി. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അേലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴയാണ് ഇപ്പോള്‍ കേരളത്തില്‍ ലഭിക്കുന്നതെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.

മൂന്നു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് നേരത്തേ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നത്. കാലവര്‍ഷക്കാറ്റുകള്‍ക്കൊപ്പം തെക്കന്‍ തമിഴ്നാട് തീരത്തുള്ള ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാകുന്നുണ്ട്. മഴ ദിവസങ്ങൾ കുറയുകയും കൂടുതൽ മഴ ലഭിക്കുകയും ചെയ്യുന്ന ചെറിയ സമയം കൊണ്ട് കൂടുതല്‍ മഴ ലഭിക്കുന്ന പ്രതിഭാസത്തിനാണ് സംസ്ഥാനത്ത് സാധ്യത. മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രണയങ്ങളും പ്രതീക്ഷിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീര മേഖലയില്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കി. കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്കും നിയന്ത്രണമുണ്ട്. തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന്‍ പോകാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com