കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമ ലംഘനം; ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഫെമ നിയമ ലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നാണ് തോമസ് ഐസകിന്റെ ഹര്‍ജിയിലെ വാദം
കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമ ലംഘനം; ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Updated on

കൊച്ചി: കിഫ്ബി മസാല ബോണ്ടിലെ ഫെമ നിയമ ലംഘനം അന്വേഷിക്കുന്ന ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കിഫ്ബിയുടെയും ഡോ. ടി എം തോമസ് ഐസകിന്റെയും ഹര്‍ജികളാണ് ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ഡോ. ടി എം തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഇഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചുവെങ്കിലും തിരിച്ചടിയായിരുന്നു ഫലം. ഇതിന് ശേഷം ഇതാദ്യമായാണ് ഹര്‍ജി വീണ്ടും സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തുന്നത്.

കിഫ്ബി പുറപ്പെടുവിച്ച മസാല ബോണ്ടിലെ ഫെമ നിയമലംഘനം സംബന്ധിച്ച് തോമസ് ഐസകിന് അറിയാമായിരുന്നു എന്നാണ് ഇഡിയുടെ വാദം. ഇക്കാര്യത്തില്‍ തെളിവുകളുണ്ടെന്നും തോമസ് ഐസകിനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരൂവെന്നുമാണ് ഇഡിയുടെ വാദം. എന്നാല്‍ ഫെമ നിയമ ലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നാണ് തോമസ് ഐസകിന്റെ ഹര്‍ജിയിലെ വാദം.

കിഫ്ബിയിലെ ഫെമ നിയമലംഘന കേസിൽ തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നത് നേരത്തെ ഹൈക്കോടതി വിലക്കിയിരുന്നു. ചോദ്യം ചെയ്യണമെങ്കിൽ തിരഞ്ഞെടുപ്പ് കഴിയട്ടെയെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. സിംഗിൾ ബെഞ്ചിൻ്റെ ഈ വിധി ചോദ്യം ചെയ്ത് ഇഡി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ചിൻ്റെ ഉത്തവ് ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. തോമസ് ഐസക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇഡിക്ക് വിശാലമായി അന്വേഷിക്കാമെന്നുമായിരുന്നു ഡിവിഷൻ ബഞ്ചിൻ്റെ നിലപാട്. മസാല ബോണ്ടിലെ ഫെമ നിയമ ലംഘനത്തിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മരവിപ്പിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത ഇഡിക്ക് ഡിവിഷൻ ബെഞ്ചിൽ തിരിച്ചടി. തിരഞ്ഞെടുപ്പ് ഏപ്രില്‍ 26ന് അവസാനിക്കുമല്ലോ എന്ന് ചൂണ്ടിക്കാണിച്ച ഡിവിഷൻ ബെഞ്ച് അതിന് ശേഷം ചോദ്യം ചെയ്യാൻ ആവശ്യത്തിന് സമയമുണ്ടല്ലോ എന്ന് ഇ ഡിയോട് ചോദിച്ചു. ഇഡിയുടെ അപ്പീൽ തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചായിരുന്നു നേരത്തെ ഹര്‍ജി പരിഗണിച്ചത്. ഏപ്രില്‍ രണ്ടിന് ഹാജരാകണമെന്ന് കാണിച്ചു നല്‍കിയ സമന്‍സാണ് കിഫ്ബിയും തോമസ് ഐസക്കും സിംഗിൾ ബെഞ്ചിൽ ചോദ്യം ചെയ്തത്. ആവശ്യപ്പെട്ട രേഖകളുടെ പകര്‍പ്പ് കൈമാറിയെന്നാണ് കിഫ്ബിയുടെ വിശദീകരണം. മന്ത്രിയായിരുന്നത് മൂന്ന് വര്‍ഷം മുന്‍പാണെന്നും കിഫ്ബിയുടെ തീരുമാനങ്ങളെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം. ഫെമ നിയമലംഘനത്തില്‍ അന്വേഷണം നടത്താന്‍ ഇഡിക്ക് അധികാരമില്ലെന്നും ഹര്‍ജിയിൽ പറഞ്ഞിരുന്നു. കിഫ്ബി നല്‍കിയ രേഖകളില്‍ നിന്ന് ചില കാര്യങ്ങളില്‍ വ്യക്തത വന്നിട്ടുണ്ടെന്നും തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമായിരുന്നു ഇഡിയുടെ നിലപാട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com