തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്ക് എതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തൃശൂരില് സുരേഷ് ഗോപിക്ക് ജയിക്കാന് കഴിയില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. ബിജെപി കേരളത്തിലെ ഒരു സീറ്റില് പോലും വിജയിക്കില്ലെന്നും ഇടതുപക്ഷത്തിന് വന് മുന്നേറ്റമുണ്ടാകുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ആദ്യ വട്ടം സ്ഥാനാര്ഥിയായപ്പോള് ഒരു സിനിമാ നടന് എന്ന നിലയില് ജനം സുരേഷ് ഗോപിയെ പരിഗണിച്ചിരുന്നു. എന്നാല് സജീവമായി ബിജെപിക്കാരനായതോടെ അദ്ദേഹം കേരളീയ സമൂഹത്തില് ഒറ്റപ്പെട്ടു. സുരേഷ് ഗോപി ജനങ്ങളില്നിന്ന് കൂടുതല് അകന്ന് കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സിനിമകളെ പോലും ജനങ്ങൾ വെറുക്കാന് തുടങ്ങി. സുരേഷ് ഗോപിയെ സുരേഷ് ഗോപി ആക്കിയത് സിനിമയാണ്. ആ കലാരംഗം കൈവിടരുതെന്ന് ഞാൻ അദ്ദേഹത്തോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും ജയരാജന് പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ മനസ് എല്ഡിഎഫിനൊപ്പമാണ്. ഇടതുപക്ഷ വിരുദ്ധ മനോഭാവം എത്രമാത്രം ശക്തിപ്പെടുത്താന് കഴിയുമെന്നതിന്റെ തെളിവാണ് എക്സിറ്റ് പോളുകൾ. ഇടതുപക്ഷത്തിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് പ്രവചനം നടത്താനാവില്ല. എല്ഡിഎഫ് നല്ല മുന്നേറ്റം ഉണ്ടാക്കുമെന്നും ജയരാജൻ വ്യക്തമാക്കി.