കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ; സഞ്ജു ടെക്കിക്കെതിരെ നടപടിയെന്ത്? ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഗതാഗത നിയമം ലംഘിച്ചതിന് പൊലീസ് കേസെടുത്തതായും വാഹന രജിസ്‌ട്രേഷന്‍ ഉള്‍പ്പടെ റദ്ദാക്കിയെന്നുമാണ് ആലപ്പുഴ ആര്‍ടിഒയുടെ റിപ്പോര്‍ട്ട്
കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ; സഞ്ജു ടെക്കിക്കെതിരെ നടപടിയെന്ത്? ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Updated on

കൊച്ചി: കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വ്‌ളോഗര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ സംസ്ഥാന ഗതാഗത വകുപ്പ് കമ്മിഷണര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.ഗതാഗത നിയമം ലംഘിച്ചതിന് പൊലീസ് കേസെടുത്തതായും വാഹന രജിസ്‌ട്രേഷന്‍ ഉള്‍പ്പടെ റദ്ദാക്കിയെന്നുമാണ് ആലപ്പുഴ ആര്‍ടിഒയുടെ റിപ്പോര്‍ട്ട്.

കുറ്റകൃത്യം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കി ആലപ്പുഴ ജെഎഫ്എംസി കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്ന കാര്യവും ഗതാഗത കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിക്കും.സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണനുമാണ് കേസിൽ പ്രതികള്‍. ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന, അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സുരക്ഷിതമല്ലാത്ത വാഹനം റോഡില്‍ ഓടിച്ചതിനുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഈ കുറ്റത്തിന് മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാം. കേസിൽ പ്രതികൾ കോടതിയിൽ വിചാരണ നേരിടണം.

യൂട്യൂബിൽ 4 ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് ടർപോളിൻ കൊണ്ട് സ്വിമ്മിം​ഗ് പൂൾ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിൻ്റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ് ചെയ്തു. യാത്രക്കിടെ ടര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. എൻജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെൻ്റ് വിഭാഗം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ; സഞ്ജു ടെക്കിക്കെതിരെ നടപടിയെന്ത്? ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

Related Stories

No stories found.
logo
Reporter Live
www.reporterlive.com