വിവാദ 'കാഫിർ' പോസ്റ്റ്; കെ കെ ലതിക പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് കോഴിക്കോട് ഡിസിസി

വ്യാജ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവച്ച ലതിക ചെയ്തത് ക്രിമനൽ കുറ്റമാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ
വിവാദ 'കാഫിർ' പോസ്റ്റ്; കെ കെ ലതിക പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് കോഴിക്കോട് ഡിസിസി
Updated on

കോഴിക്കോട്: വിവാദ 'കാഫിര്‍' പ്രയോഗ സ്‌ക്രീന്‍ഷോട്ട് ഫേയ്സ് ബുക്കിൽ ഷെയർ ചെയ്ത സംഭവത്തിൽ സിപിഐഎം നേതാവും മുൻ എംഎൽഎയുമായ കെ കെ ലതിക പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ. വ്യാജ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവച്ച ലതിക ചെയ്തത് ക്രിമിനൽ കുറ്റമാണെന്നും ലതികയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടു. വ്യാജമാണെന്ന് അറിഞ്ഞിട്ടും പ്രചരിപ്പിച്ചു. വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവർ തന്നെയാണ് അത് നിർമിച്ചതെന്നും പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.

ഇതിനിടെ വിവാദ പോസ്റ്റ് കെ കെ ലതിക ഫേസ്ബുക്കിൽ നിന്ന് പിൻവലിച്ചിരുന്നു. പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ചിട്ടും സ്‌ക്രീന്‍ഷോട്ട് തന്റെ ഫേസ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ ഇന്നലെ യുഡിഎഫ് രംഗത്തുവന്നിരുന്നു. ലതികക്കെതിരെ കേസ് എടുക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്ക്രീന്‍ഷോട്ട് പിന്‍വലിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തത്.

തിരഞ്ഞെടുപ്പിന് തലേന്ന് വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രത്യക്ഷപ്പെട്ടത് ഇടത് സൈബര്‍ പേജായ അമ്പാടിമുക്ക് സഖാക്കളിലായിരുന്നു. വിവാദമായതോടെ പോസ്റ്റ് അമ്പാടിമുക്ക് സഖാക്കള്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍, പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടും ലതിക സ്‌ക്രീന്‍ ഷോട്ട് പിന്‍വലിച്ചിരുന്നില്ല. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ ദവസം അറിയിച്ചിരുന്നു. പോസ്റ്റര്‍ പുറത്തിറക്കിയത് യൂത്ത് ലീഗ് നേതാവ് അല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. യൂത്ത് ലീഗ് നേതാവ് പി കെ മുഹമ്മദ് കാസിം അല്ല പോസ്റ്റ് നിര്‍മിച്ചത് എന്നാണ് സര്‍ക്കാര്‍ ഹൈക്കൊടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതേതുടര്‍ന്ന് വിഷയത്തില്‍ സിപിഐഎമ്മിനെതിരെ ഷാഫി പറമ്പിലും രംഗത്തെത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com