പ്രിയങ്ക ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപം; പോരാട്ടം അനിവാര്യതയെന്ന് രമേശ് ചെന്നിത്തല

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ പ്രസംഗത്തിന് വേണ്ടിയാണ് ആളുകള്‍ കൂടുതല്‍ ഞങ്ങളെ സമീപിച്ചിരുന്നത്.
പ്രിയങ്ക ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപം; പോരാട്ടം അനിവാര്യതയെന്ന് രമേശ് ചെന്നിത്തല
Updated on

കൊച്ചി: പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് ഇന്ത്യയിലേയും കേരളത്തിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉണര്‍വ് ഉണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹിന്ദി ഹൃദയഭൂമിയില്‍ രാഹുലിന്റെ സാന്നിധ്യം അനിവാര്യമാണ്. ആ ഘട്ടത്തില്‍ രാഹുലിന് ഏറ്റവും പ്രിയപ്പെട്ട വയനാട്ടിലെ ജനങ്ങളെ നിരാശപ്പെടുത്താതിരിക്കാനാണ് പ്രിയങ്കയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.

നവോന്മേഷം കൈവരുന്ന തീരുമാനം. പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധി വരികയും പ്രതിപക്ഷ നേതൃനിരയില്‍ പ്രിയങ്കാ ഗാന്ധി ഉണ്ടാവുകയും ചെയ്യുന്നത് വലിയ ആവേശകരമായ മുന്നേറ്റമാണ് ഉണ്ടാക്കുക. പ്രിയങ്കാഗാന്ധിയെ ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപമായാണ് ആളുകള്‍ കാണുന്നത്. പ്രസംഗങ്ങളും ചടുലമായ പ്രവര്‍ത്തന രീതിയിലും പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസിന് കരുത്തുപകരും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ പ്രസംഗത്തിന് വേണ്ടിയാണ് ആളുകള്‍ കൂടുതല്‍ ഞങ്ങളെ സമീപിച്ചിരുന്നത്. പ്രിയങ്കയുടെ പോരാട്ടം അനിവാര്യതയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രിയങ്കയുടെ സാന്നിധ്യം പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ആവേശമുണ്ടാക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വയനാട്ടില്‍ നിന്നും മത്സരിക്കാനുള്ള പ്രിയങ്കാ ഗാന്ധിയുടെ തീരുമാനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്വാഗതം ചെയ്തു. അത്രമേല്‍ പ്രിയപ്പെട്ട വയനാട്ടില്‍ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെ ആണ് രാഹുലും പാര്‍ട്ടിയും നിയോഗിക്കുന്നത്. വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിക്ക് സ്വാഗതം. ചരിത്ര ഭൂരിപക്ഷത്തില്‍ പ്രിയങ്ക കേരളത്തിന്റെ പ്രിയങ്കരിയാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് റായ്ബറേലി നിലനിര്‍ത്തി വയനാട് ഒഴിയുന്ന തീരുമാനത്തിലേക്ക് രാഹുല്‍ എത്തുന്നത്. പകരം സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന് അറിയിക്കുകയായിരുന്നു. പ്രിയങ്കാഗാന്ധിയുടെ കന്നി അങ്കമാണ് വയനാട്ടിലേത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com