കടമ്പൂര്‍ സ്‌കൂളിന് എക്‌സാലോജിക് കമ്പനിയുമായി ബന്ധം; എസ്എഫ്‌ഐഒ അന്വേഷണം, മാനേജര്‍ക്ക് നോട്ടീസ്

ഇടപാടുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് മാനേജര്‍ക്ക് എസ്എഫ്‌ഐഒ നോട്ടീസ് നല്‍കി.
കടമ്പൂര്‍ സ്‌കൂളിന് എക്‌സാലോജിക് കമ്പനിയുമായി ബന്ധം; എസ്എഫ്‌ഐഒ അന്വേഷണം, മാനേജര്‍ക്ക്  നോട്ടീസ്
Updated on

കണ്ണൂര്‍: വിവാദ കടമ്പൂര്‍ സ്‌കൂളിലെ മാനേജര്‍ക്ക് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക്ക് കമ്പനിയുമായി ബന്ധം. സ്‌കൂള്‍ മാനേജര്‍ പി മുരളീധരന്‍ എക്‌സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ എസ്എഫ്‌ഐഒ അന്വേഷിക്കുകയാണ്. ഇടപാടുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് മാനേജര്‍ക്ക് എസ്എഫ്‌ഐഒ നോട്ടീസ് നല്‍കി. ലക്ഷങ്ങളുടെ ഇടപാടാണ് എക്‌സാലോജിക് സൊല്യൂഷന്‍സുമായി കടമ്പൂര്‍ സ്‌കൂള്‍ മാനേജര്‍ നടത്തിയത്.

എക്സാലോജിക് സൊല്യൂഷന്‍സുമായി നടത്തിയ ഇടപാടിന്റെ സ്വഭാവം, ധാരണ പത്രത്തിന്റെ പകര്‍പ്പ്, വര്‍ക്ക് ഓര്‍ഡര്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ ആവശ്യപ്പെട്ട് മാനേജര്‍ പി മുരളീധരന് എസ്എഫ്‌ഐഒ കത്ത് നല്‍കിയിരുന്നു. കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. സ്‌കൂള്‍ മാനേജര്‍ക്കെതിരെയും സ്‌കൂളിലെ പലവിധ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചും വ്യാപക പരാതി ഉയര്‍ന്നിട്ടും സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും മൗനം തുടരുകയാണ്. എക്‌സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ എന്താണെന്ന് വ്യക്തമാക്കാന്‍ സ്‌കൂള്‍ മാനേജറും തയ്യാറായില്ല. മാനേജര്‍ മുരളീധരന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി സ്‌കൂളില്‍ നടക്കുന്നത് വന്‍ സാമ്പത്തിക ക്രമക്കേടാണ്.

ഡിജിറ്റല്‍ ബോര്‍ഡിന്റെ പേരില്‍ പിരിച്ച കോടികള്‍, സര്‍ക്കാര്‍ അച്ചടിച്ച് നല്‍കുന്ന ചോദ്യപേപ്പറിന്റെ പേരില്‍ നടത്തിയ ലക്ഷങ്ങളുടെ പണപ്പിരിവ്, വൈദ്യുതിക്കും കുടിവെള്ളത്തിനും പിരിച്ചെടുത്ത ഭീമമായ തുക, യൂണിഫോം വിതരണത്തിലെ വ്യാജ ജിഎസ്ടി ബില്ല് ഉപയോഗിച്ചുള്ള ക്രമക്കേട് അടക്കം പലതരത്തിലുള്ള ക്രമക്കേടുകളെ കുറിച്ച് പല വകുപ്പുകളില്‍ പരാതിയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. അനധികൃത പണപ്പിരിവ് സംബന്ധിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി തവണ ഉന്നത അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല. സ്‌കൂള്‍ മാനേജ്മെന്റിന്റെ രാഷ്ട്രീയ സ്വാധീനമാണ് നടപടി ഇല്ലാത്തത്തിന്റെ കാരണമെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com