സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ; വിലക്കയറ്റം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

സപ്ലൈകോയെ സംരക്ഷിക്കുന്നതിന് പകരം തകര്‍ക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിനെന്നും മന്ത്രി
സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ; വിലക്കയറ്റം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം
Updated on

തിരുവനന്തപുരം: വിലക്കയറ്റം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയെന്ന് റോജി എം ജോണ്‍ പറഞ്ഞു. സപ്ലൈ ഇല്ലാത്ത സപ്ലൈകോയാണ്. സപ്ലൈകോയിലെ സബ്‌സിഡി വെട്ടിക്കുറച്ച് അമ്പതാം വാര്‍ഷികം ആഘോഷിക്കുകയാണെന്നും റോജി എം ജോണ്‍ കുറ്റപ്പെടുത്തി.

സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സപ്ലൈകോയില്‍ റാക്കുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 600 കോടി കുടിശ്ശികയാണ്. പച്ചക്കറിക്ക് തീവിലയാണ്. കാളാഞ്ചിയും കരിമീനും സാധാരണക്കാരന്റെ തീന്‍മീശയില്‍ സ്വപ്‌നം കാണാന്‍ കഴിയില്ല. 85 രൂപയ്ക്ക് ചിക്കന്‍ നല്‍കുമെന്ന് പറഞ്ഞ മന്ത്രിയുണ്ടിവിടെ. 85 രൂപയ്ക്ക് ചിക്കന്‍ കാല് പോലും ലഭിക്കാത്ത അവസ്ഥയാണ്. വിപണി ഇടപെടലിന് ഒരു തുക പോലും വിനിയോഗിച്ചിട്ടില്ല. ഹെലികോപ്റ്ററിന് കൊടുക്കുന്ന വാടക സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ചെലവഴിച്ചുകൂടേയെന്ന് ചോദിച്ച റോജി എം ജോണ്‍ വിലക്കയറ്റം ബാധിക്കുന്നത് സാധാരണക്കാരെയാണെന്നും ചൂണ്ടിക്കാട്ടി.

കൂടുതല്‍ വിലക്കയറ്റം ഉണ്ടാകാന്‍ സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും വിലക്കയറ്റം നിയന്ത്രിക്കാനാകുന്നത് സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ കാരണമാണെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ മറുപടി നല്‍കവെ പറഞ്ഞു. ഉത്പാദന സംസ്ഥാനങ്ങളേക്കാള്‍ കേരളത്തില്‍ സാധനങ്ങള്‍ക്ക് വിലക്കുറവാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ജില്ലാതലത്തില്‍ സമിതി പ്രവര്‍ത്തിക്കുന്നുണ്ട്.

പച്ചക്കറി വിലവര്‍ധനവില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തി. വിലക്കയറ്റം രാജ്യമൊട്ടാകെ ബാധിക്കുന്നുണ്ട്. അരി നല്‍കുന്ന കേന്ദ്രത്തിന്റെ വിവേചനത്തിനെതിരെ ഒരുമിച്ച് നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്രനിലപാടിനെ ചോദ്യം ചെയ്യാന്‍ യുഡിഎഫ് എംപിമാര്‍ തയ്യാറായിട്ടില്ല. സപ്ലൈകോയെ സംരക്ഷിക്കുന്നതിന് പകരം തകര്‍ക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിനെന്നും മന്ത്രി കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com