എല്ലാം മടുത്തു; പ്രതികളെ ശിക്ഷിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല; നമ്പി നാരായണന്‍

'ഓര്‍മയുടെ ഭ്രമണപഥം കഴിഞ്ഞു, ഇനി ഒന്നും ഞാന്‍ ഓര്‍ക്കാന്‍ ശ്രമിക്കാതിരിക്കുകയാണ്'
എല്ലാം മടുത്തു; പ്രതികളെ ശിക്ഷിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല; നമ്പി നാരായണന്‍

തിരുവനന്തപുരം: ഐസ്ആര്‍ഒ കേസില്‍ എല്ലാം മടുത്തുവെന്നും പ്രതികളെ ശിക്ഷിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ലെന്നും പ്രശസ്ത ശാസ്ത്രജ്‌നന്‍ നമ്പി നാരായണന്‍ 'റിപ്പോര്‍ട്ടര്‍' ടിവി യോട് പ്രതികരിച്ചു. 'കോഫി വിത്ത് അരുണ്‍' എന്ന പരിപാടിയിലാണ് നമ്പി നാരായണന്റെ പ്രതികരണം. ഏറെ കോളിളക്കമുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് കോടതിയുടെ സമന്‍സ് വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സിബിഐ നല്‍കിയ കുറ്റപത്രം അംഗീകരിച്ച ശേഷമാണ് കോടതി പ്രതികള്‍ക്ക് സമന്‍സ് അയച്ചത്. മുന്‍ ഐബി ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം നല്‍കിയിരുന്നത്. എസ് വിജയന്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, എസ് കെ കെ ജോഷ്വാ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് പ്രതികള്‍. ജൂലൈ 26ന് കോടതിയില്‍ ഹാജരാകാനാണ് പ്രതികള്‍ക്ക് നിര്‍ദ്ദേശം. തിരുവനന്തപുരം സിജെഎം കോടതിയാണ് നോട്ടീസ് നല്‍കിയത്.

കോടതി വിധിയില്‍ ഒന്നു തോന്നുന്നില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു. 1994ല്‍ തുടങ്ങിയ കേസാണിത്. ഏകദേശം 30 വര്‍ഷത്തിനടുത്തെത്തി ഇപ്പോള്‍. ഈ കാലയളവില്‍ എന്റെ മാനസിക സ്ഥിതി മാറിക്കഴിഞ്ഞു. കേസില്‍ ആദ്യം ഞാന്‍ കുറ്റക്കാരനല്ല എന്ന് തെളിയിക്കണമെന്നായിരുന്നു പ്രധാന ലക്ഷ്യം. അത് രണ്ടു വര്‍ഷത്തിനുള്ളില്‍ തെളിയിച്ചു. 1996ല്‍ തന്നെ ഇത് കള്ള കേസാണെന്ന് സിബിഐ കണ്ടെത്തി. പിന്നീട് കേസ് വീണ്ടും അന്വേഷിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യപ്രകാരം ആ കേസ് അന്വേഷിച്ച് പിന്നീട് 1998ല്‍ സുപ്രീംകോടതിയില്‍ തീരുകയാണ്. കള്ളകേസാണെന്ന് സുപ്രീംകോടതി തീര്‍പ്പാക്കിയ കേസാണിത്. തുടര്‍ന്നുള്ള എന്റെ ആഗ്രഹം ഇതിനുപിന്നിലുള്ളവരെ എങ്ങനെയെങ്കിലും ശിക്ഷിക്കണമെന്നായിരുന്നു. ഇത് ഏകദേശം 20 വര്‍ഷത്തോളമെടുത്തു. സത്യം പറയട്ടെ എനിക്ക് മടുത്തു. സുപ്രീം കോടതി വിധി വന്നതോടെ എന്റെ ജോലി കഴിഞ്ഞുവെന്നാണ് എന്റെ വിശ്വാസം.

ഇനി മതി. സുപ്രീം കോടതിയുടെ വിധി അന്തിമമാണ്. പ്രതികളെ ശിക്ഷിച്ചാലും ഇല്ലെങ്കിലും എനിക്ക് കുഴപ്പമില്ല. അവര്‍ ഇതിനകം ശിക്ഷിക്കപ്പെട്ടുവെന്നാണ് എന്റെ വിശ്വാസം. ഇനി കോടതിയുടെ ഫോര്‍മാലിറ്റി മാത്രമാണ്. ഇനി അവര്‍ക്ക് കോടതി എന്ത് ശിക്ഷ വിധിച്ചാലും ഞാനതില്‍ ബോധവാനല്ല. എല്ലാം ഞാന്‍ മറക്കാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ കാലങ്ങള്‍, ഞാനനുഭിച്ച പീഡനങ്ങള്‍ ഒന്നും ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ഓര്‍മയുടെ ഭ്രമണപഥം കഴിഞ്ഞു. ഇനി ഇതൊന്നും ഞാന്‍ ഓര്‍ക്കാന്‍ ശ്രമിക്കാതിരിക്കുകയാണെന്നും നമ്പി നാരായൺ വ്യക്തമാക്കി.

പ്രതികള്‍ ക്ഷമ പറയാനെങ്കിലും താന്‍ ആഗ്രഹിക്കുന്നുവെന്നും നമ്പി നാരായണന്‍ പറഞ്ഞു. ഞാന്‍ നിരപരാധിയാണെന്ന് തെളിഞ്ഞു. ഞാന്‍ അനുഭവിച്ചതൊന്നും അവര്‍ അനുഭവിച്ചില്ല. അവര്‍ കോടതിയില്‍ തലതാഴ്ത്തി നില്‍ക്കേണ്ടേ. അത് തന്നെയാണ് അവര്‍ക്കുള്ള ശിക്ഷ. അവര്‍ ജയിലിലാക്കണമെന്ന ആഗ്രഹം ഇപ്പോള്‍ എനിക്കില്ലെന്നും അദ്ദേഹം വൈകാരകമായി പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com