ആരിഫ് മുഹമ്മദ് ഖാൻ
ആരിഫ് മുഹമ്മദ് ഖാൻ

വിസി നിര്‍ണയ സമിതി; ആര്‍ക്കും എന്നെ വിലക്കാനാകില്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

'കേരളത്തിലെ പത്തിലധികം യൂണിവേഴ്‌സിറ്റികളില്‍ റഗുലര്‍ വൈസ് ചാന്‍സലര്‍മാരില്ല'
Published on

തിരുവനന്തപുരം: വി സി നിര്‍ണയ സമിതികള്‍ രൂപീകരിച്ചതിലൂടെ തൻ്റെ ഉത്തരവാദിത്വം നിറവേറ്റുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'ആര്‍ക്കും ഉത്തരവാദിത്വം നിറവേറ്റുന്നതിൽ നിന്ന് എന്നെ വിലക്കാനാകില്ല. സര്‍ക്കാരിൻ്റെ ഈ വിഷയത്തിലുള്ള നിലപാട് എനിക്കറിയില്ല. സര്‍വകലാശാലകളില്‍ റഗുലര്‍ വൈസ് ചാന്‍സലര്‍ ഉണ്ടാകണം. ഞാന്‍ അത് പലപ്പോഴും അവരെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു. അവര്‍ അത് തിരസ്‌ക്കരിച്ചു. അവര്‍ അവരുടെ ജോലി കൃത്യമായി ചെയ്യാതെ എന്റെ ജോലിയെ തടഞ്ഞിട്ട് കാര്യമില്ല. ഞാന്‍ എന്റെ ജോലി ചെയ്തു. സര്‍വകലാശാലകള്‍ക്ക് കോടതിയില്‍ പോകാന്‍ അവകാശം ഉണ്ട്. എല്ലാവര്‍ക്കും അവരുടെ അവകാശം ഉണ്ട്. കേരളത്തിലെ പത്തിലധികം യൂണിവേഴ്‌സിറ്റികളില്‍ റഗുലര്‍ വൈസ് ചാന്‍സലര്‍മാരില്ല. അതില്‍ ആരും വ്യാകുലരാകുന്നില്ലെ'ന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

സര്‍വകലാശാലാ പ്രതിനിധികളെ ഉള്‍പ്പെടുത്താതെ വിവിധ സര്‍വകലാശാല വിസി നിര്‍ണയ സമിതികള്‍ രൂപീകരിച്ച ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുങ്ങുമെന്ന് മന്ത്രി ആര്‍ ബിന്ദു അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാറിനെതിരെ പ്രതികരണവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്. അതാത് സര്‍വകലാശാലകള്‍ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനും നീക്കമുണ്ട്. സംഭവത്തില്‍ ഗവര്‍ണറുടെ കാവിവല്‍ക്കരണ ശ്രമങ്ങളെ നിയമപരമായി പ്രതിരോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചിരുന്നു. ആറ് സര്‍വകലാശാലകളിലെ വിസി നിര്‍ണയത്തിനാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ചത്. കേരള, കുഫോസ്, എംജി, കെടിയു, മലയാളം, കാര്‍ഷിക സര്‍വകലാശാലകളിലെ വിസി നിര്‍ണയത്തിനാണ് സമിതി രൂപീകരിച്ചത്. കേരള സര്‍വകലാശാലക്ക് രണ്ടംഗ സെര്‍ച്ച് കമ്മിറ്റിയാണ്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് ആണ് കമ്മിറ്റിയുടെ കണ്‍വീനര്‍.

വിസി നിര്‍ണയ സമിതി രൂപീകരണത്തിലൂടെ ഗവര്‍ണര്‍ സര്‍ക്കാരിന് എതിരെ പുതിയ യുദ്ധമുഖം തുറന്നിരിക്കുകയാണ്. ഇന്നലെയാണ് സംസ്ഥാനത്തെ ആറ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിര്‍ണയത്തിന് സമിതി രൂപീകരിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിജ്ഞാപനമിറക്കിയത്. സര്‍വകലാശാല പ്രതിനിധികളെ ഉള്‍പ്പെടുത്താതെ യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികള്‍ മാത്രമാണ് സമിതിയിലുള്ളത്. നേരത്തെ കോടതി കയറിയ വിഷയത്തില്‍ ഗവര്‍ണര്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്ന എന്ന വികാരത്തിലാണ് സര്‍ക്കാര്‍.

വിസി നിര്‍ണയത്തില്‍ ചാന്‍സലറുടെ അധികാരം കുറച്ച നിയമം രാഷ്ട്രപതിയുടെ പരിഗണനയിലായതിനാല്‍ കോടതി ഇടപെടല്‍ അല്ലാതെ വേറെ മാര്‍ഗമില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വിസി നിയമനത്തിനുള്ള ഗവര്‍ണറുടെ നീക്കം ജനാധിപത്യത്തിന്റെ മീതെയുള്ള കടന്നുകയറ്റമാണെന്നും മന്ത്രി ബിന്ദു പ്രതികരിച്ചു. സര്‍ക്കാര്‍ അതിന്റെ നിയമസാധുത പരിശോധിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നതാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകള്‍. ക്വാളിറ്റിയോ മെറിറ്റോ ഒന്നും പരിശോധിക്കാതെയാണ് ഗവര്‍ണര്‍ ചിലരെ നോമിനേറ്റ് ചെയുന്നത്. എബിവിപി പ്രവര്‍ത്തകര്‍ ആയതുകൊണ്ട് മാത്രം ചില ആളുകളെ നോമിനേറ്റ് ചെയുന്നു. കാവിവല്‍ക്കരണ ശ്രമങ്ങളെ നിയമപരമായി പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാൻ
'സിപിഐഎമ്മിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയത് പിണറായി സർക്കാരിന്റെ നേട്ടം'; പരിഹസിച്ച് വി മുരളീധരൻ

ഗവര്‍ണര്‍ പദവിയില്‍ കാലവധി തീരാന്‍ ഏതാനം മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സര്‍ക്കാരിനെതിരെ പുതിയ പോരാട്ടം തുടങ്ങിയിരിക്കുകയാണ് ഗവര്‍ണര്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച ചര്‍ച്ചക്ക് തുടക്കം കുറിക്കുകയാണ് ഗവര്‍ണറുടെ ലക്ഷ്യം. സര്‍വകലാശാലകള്‍ പ്രതിനിധികളെ നല്‍കാത്തത് കൊണ്ടാണ് അവരെ ഒഴിവാക്കി സമിതി രൂപീകരിച്ചതെന്ന രാജ്ഭവന്റെ വിശദീകരണം.

logo
Reporter Live
www.reporterlive.com