റോഡുകളില്‍ മഹാ ഭൂരിപക്ഷവും പൂര്‍ണ്ണ ഗതാഗത യോഗ്യമെന്ന് മന്ത്രി; പപ്പുവിന്‍റെ സ്ഥിതിയെന്ന് നജീബ്

മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെ പോലെ റോഡിലൂടെ ചാടി ചാടി പോകേണ്ട അവസ്ഥയാണെന്നും പ്രതിപക്ഷം പരിഹസിച്ചു.
റോഡുകളില്‍ മഹാ ഭൂരിപക്ഷവും പൂര്‍ണ്ണ ഗതാഗത യോഗ്യമെന്ന് മന്ത്രി; പപ്പുവിന്‍റെ സ്ഥിതിയെന്ന് നജീബ്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ മഹാ ഭൂരിപക്ഷവും പൂര്‍ണ്ണ ഗതാഗത യോഗ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ചെറിയ ബുദ്ധിമുട്ട് പോലും ജനങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നാണ് കാഴ്ച്ചപ്പാടാണ് പൊതുമരാമത്ത് വകുപ്പിനെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയിലാണ് പ്രതികരണം.

'സംസ്ഥാനത്താകെ 2, 35,000 കി.മീ റോഡ് ഉണ്ട്. അതില്‍ 29,522 കി. മീ റോഡ് പൊതുമരാമത്ത് വകുപ്പിന്റെയും രണ്ട് ലക്ഷത്തോളം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലാണ്. ഗ്രാമീണ റോഡുകള്‍ നല്ല നിലയില്‍ ടാര്‍ ചെയ്തതായി കാണാം. റോഡുകള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്നതാണ് പിഡബ്ല്യൂഡി ലക്ഷ്യം. 4, 095 കി.മീ റോഡില്‍ പ്രവര്‍ത്തി നടത്തുകയാണ്. ഡിസൈന്‍ഡ് റോഡുകളായാണ് പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്നത്. റോഡിന്റെ പരിപാലനവും മെച്ചപ്പെട്ട രീതിയില്‍ നടക്കുന്നു. സംസ്ഥാനത്തെ റോഡുകളില്‍ മഹാ ഭൂരിപക്ഷവും പൂര്‍ണ്ണ ഗതാഗത യോഗ്യമാണ്. പ്രവര്‍ത്തി നടക്കുന്നതും പ്രവര്‍ത്തി തടസ്സപ്പെട്ടതും യൂട്ടിലിറ്റി പ്രവര്‍ നടന്ന ചിലയിടത്തും കോടതി വ്യവഹാരങ്ങളില്‍പ്പെട്ട റോഡുകളിലും ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ചെറിയ ബുദ്ധിമുട്ട് പോലും ജനങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്ന കാഴ്ച്ചപ്പാടാണ് വകുപ്പിന്.' മുഹമ്മദ് റിയാസ് പറഞ്ഞു.

എന്നാല്‍ വഴി നടക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യം നിഷേധിച്ച സര്‍ക്കാരാണ് സംസ്ഥാന ഭരിക്കുന്നതെന്ന് നജീബ് കാന്തപുരം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിലെ എത്ര റോഡിലൂടെ ജനങ്ങള്‍ക്ക് എല്ലൊടിയാതെ നടക്കാന്‍ കഴിയും. റോഡ് പൂര്‍ണ്ണമായും നന്നാവും എന്ന് മന്ത്രി അവകാശപ്പെട്ട ഭാവി എന്നാണ് കേരളത്തില്‍ ഉണ്ടാവുക. വാഹനനികുതി 6000 കോടിയാണ്. എന്നിട്ടും എന്താണ് ജനങ്ങള്‍ക്ക് തിരിച്ചുകൊടുക്കുന്നത്. യുദ്ധഭൂമിയിലേക്ക് പോകുന്നത് പോലെയാണ് റോഡിലേക്ക് ഇറങ്ങുന്നത്. ജീവന്‍ കിട്ടിയാല്‍ കിട്ടി. യാതൊരു ഉറപ്പും ഇല്ലെന്നും നജീബ് കാന്തപുരം പറഞ്ഞു.

മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെ പോലെ റോഡിലൂടെ ചാടി ചാടി പോകേണ്ട അവസ്ഥയാണെന്നും പ്രതിപക്ഷം പരിഹസിച്ചു. നേരത്തെ റോഡിലെ കുഴികള്‍ എണ്ണാനായിരുന്നു മന്ത്രി പറഞ്ഞത്. ഇപ്പോള്‍ കുളങ്ങള്‍ എണ്ണിയാല്‍ തീരില്ല. 2023 ല്‍ മാത്രം 4010 ജീവന്‍ നഷ്ടപ്പെട്ടു. 54, 369 പേര്‍ക്ക് പരിക്കേറ്റതു. നിരവധിപേര്‍ കിടപ്പുരോഗികളായി. പട്ടാമ്പി റോഡില്‍ ഗര്‍ഭിണി വീണ് അബോര്‍ഷന്‍ സംഭവിച്ചു. ജനിക്കാതെ പോയ കുഞ്ഞിന്റെ ഘാതകന്‍ പിഡബ്ല്യൂഡി വകുപ്പാണെന്നും നജീബ് കാന്തപുരം വിമര്‍ശിച്ചു.അതിനിടെ ഭരണപക്ഷം ബഹളം വെച്ചതോട് സ്പീക്കര്‍ കയര്‍ക്കുകയുണ്ടായി. ഈ സഭയില്‍ ഒന്നും പറയാന്‍ പറ്റില്ലേയെന്ന് സ്പീക്കര്‍ ചോദിച്ചു.

തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ കുഴിയില്ലാത്ത റോഡിലൂടെ പോകാന്‍ മുഖ്യമന്ത്രി 16 കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചെന്നും നജീബ് സഭയില്‍ സൂചിപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com