പിഎസ്‌സി കോഴ വിവാദം; ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തുന്നുവെന്ന് കെ സുരേന്ദ്രൻ

നേരത്തെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു
പിഎസ്‌സി കോഴ വിവാദം; ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തുന്നുവെന്ന് കെ സുരേന്ദ്രൻ
Updated on

കോഴിക്കോട്: പിഎസ്‌സി കോഴ വിവാദം സംസ്ഥാന സർക്കാർ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 'ആരോപണം ഉയർന്ന് വന്നത് സാധാരണ നേതാവിലേക്കല്ല, സംസ്ഥാന ഭരണ സിരാ കേന്ദ്രത്തിലേക്കാണ്, അത് കൊണ്ട് തന്നെ ഇത് ഒരു സാധാരണ അഴിമതി ആരോപണമല്ലെന്നും ഗൗരവമായ അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു'.

നേരത്തെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഭരണഘടന വഴി സ്ഥാപിതമായ തത്വങ്ങളിൽ നിയമനം നടത്തേണ്ട പിഎസ് സി അംഗത്വം സിപിഐഎം തൂക്കി വിൽക്കുന്നുവെന്നായിരുന്നു പ്രവീൺ കുമാറിന്റെ വിമർശനം. കോഴിക്കോട് സിപിഐഎമ്മിൽ രണ്ട് ചേരികളായി മാഫിയകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രി മുഹമ്മദ് റിയാസിനെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു വിമർശനം.

അതേ സമയം വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു. നിയമസഭയിൽ വിഷയവുമായി ബന്ധപ്പെട്ട മുസ്‌ലിം ലീഗ് എംഎംഎൽഎ എൻ ഷംസുദ്ധീന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പിണറായി വിജയൻ. മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട് നഗരത്തിലെ യുവജന നേതാവും സിപിഐഎം ഏരിയാ സെന്റര്‍ അംഗവുമായ നേതാവ് ഒരു ഡോക്ടറുടെ പകലിൽ നിന്നും 60 ലക്ഷം വാങ്ങിയെന്ന ആരോപണം ചൂണ്ടി കാണിച്ചായിരുന്നു ചോദ്യം ഉന്നയിച്ചത്.

എന്നാൽ ഈ ആരോപണത്തെ പൂർണ്ണമായി തള്ളാതെയായിരുന്നു പിണറായിയുടെ മറുപടി. സംസ്ഥാനത്ത് പി എസ് സി എന്നത് ഭരണഘടനാ തത്വങ്ങൾക്ക് അനുസരിച്ച് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഏജൻസിയാണെന്നും അതിലെ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിലും പ്രവർത്തനങ്ങളിലും അഴിമതി നടന്നിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോൾ ഉയർന്നുവന്ന ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിലേക്ക് എന്നെ വലിച്ചിഴയ്ക്കരുതെന്നും നുണപ്രചാരണം അഴിച്ചു വിടുന്നവർക്ക് നേരെ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു മധ്യമങ്ങളോടുള്ള റിയാസിന്റെ മറുപടി.

മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശരിയാക്കാമെന്ന് സിപിഐഎം ഏരിയാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാവ് വാഗ്ദാനം നൽകിയെന്ന പരാതിയാണ് ഉയർന്നു വന്നിരിക്കുന്നത്. 60 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നും ആദ്യഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു. സിപിഐഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ പണം നല്‍കിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പില്‍ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിര്‍ത്തി. എന്നാല്‍ ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആള്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത്.

സാമ്പത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളും ഇയാള്‍ പാര്‍ട്ടിക്ക് കൈമാറിയതായാണ് സൂചന. പരാതിയില്‍ സിപിഐഎം സംസ്ഥാന നേതൃത്വം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിരുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടത്താനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.

പിഎസ്‌സി കോഴ വിവാദം; ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തുന്നുവെന്ന് കെ സുരേന്ദ്രൻ
'എന്നെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്, നിയമനടപടി സ്വീകരിക്കും'; മന്ത്രി മുഹമ്മദ് റിയാസ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com