പി എസ് സി കോഴ വിവാദം: പിന്നിൽ കോഴിക്കോട് സിപിഐഎമ്മിലെ റിയാസിന് കീഴിലുള്ള മാഫിയ; കെ പ്രവീൺ കുമാർ

'കോഴിക്കോട് സിപിഐഎമ്മിൽ രണ്ട് ചേരികളായി മാഫിയകൾ പ്രവർത്തിക്കുന്നുണ്ട്'
പി എസ് സി കോഴ വിവാദം: പിന്നിൽ കോഴിക്കോട് സിപിഐഎമ്മിലെ റിയാസിന് കീഴിലുള്ള മാഫിയ; കെ പ്രവീൺ കുമാർ
Updated on

കോഴിക്കോട്: കോഴിക്കോട് സിപിഐഎമ്മിലെ പി എസ് സി കോഴ ആരോപണത്തിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ. ഭരണഘടന വഴി സ്ഥാപിതമായ തത്വങ്ങളിൽ നിയമനം നടത്തേണ്ട പിഎസ് സി അംഗത്വം സിപിഐഎം തൂക്കി വിൽക്കുകയാണെന്ന് വിമർശിച്ച് കെ പ്രവീൺ കുമാർ. വിഷയം പാർട്ടിയുടെ അച്ചടക്ക നടപടിയിലൊതുക്കാൻ സമ്മതിക്കില്ലെന്നും ഡിസിസി പ്രസിഡൻ്റ് പ്രതികരിച്ചു. പുറത്ത് വന്നത് കോഴിക്കോട് സിപിഐഎമ്മിലെ അഴിമതിയുടെ മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണെന്നും കൂടുതൽ അഴിമതി കഥകൾ പുറത്ത് വരാനുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

കോഴിക്കോട് സിപിഐഎമ്മിൽ രണ്ട് ചേരികളായി മാഫിയകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണം, മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായി നിൽക്കുന്ന കേരളത്തിൽ ഒരു നിക്ഷ്പക്ഷ അന്വേഷണം പ്രതീക്ഷിക്കാനാവില്ല , കോടതിയുടെ നിരീക്ഷണത്തിലുള്ള ജുഡീഷ്യൽ അന്വേഷണമോ കേന്ദ്ര ഏജൻസികളുടെ അന്വേഷണമോ നടത്തണം.' കെ പ്രവീൺ കുമാർ പറഞ്ഞു.

അതേ സമയം വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു. നിയമസഭയിൽ വിഷയവുമായി ബന്ധപ്പെട്ട മുസ്‌ലിം ലീഗ് എംഎംഎൽഎ എൻ ഷംസുദ്ധീന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പിണറായി വിജയൻ. മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട് നഗരത്തിലെ യുവജന നേതാവും സിപിഐഎം ഏരിയാ സെന്റര്‍ അംഗവുമായ നേതാവ് ഒരു ഡോക്ടറുടെ പകലിൽ നിന്നും 60 ലക്ഷം വാങ്ങിയെന്ന ആരോപണം ചൂണ്ടി കാണിച്ചായിരുന്നു ചോദ്യം ഉന്നയിച്ചത്.

എന്നാൽ ഈ ആരോപണത്തെ പൂർണ്ണമായി തള്ളാതെയായിരുന്നു പിണറായിയുടെ മറുപടി. സംസ്ഥാനത്ത് പി എസ് സി എന്നത് ഭരണഘടനാ തത്വങ്ങൾക്ക് അനുസരിച്ച് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഏജൻസിയാണെന്നും അതിലെ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിലും പ്രവർത്തനങ്ങളിലും അഴിമതി നടന്നിട്ടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ ഉയർന്നുവന്ന ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശരിയാക്കാമെന്ന് സിപിഐഎം ഏരിയാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാവ് വാഗ്ദാനം നൽകിയെന്ന പരാതിയാണ് ഉയർന്നു വന്നിരിക്കുന്നത്. 60 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നും ആദ്യഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു. സിപിഐഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ പണം നല്‍കിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പില്‍ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിര്‍ത്തി. എന്നാല്‍ ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആള്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത്.

സാമ്പത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളും ഇയാള്‍ പാര്‍ട്ടിക്ക് കൈമാറിയതായാണ് സൂചന. പരാതിയില്‍ സിപിഐഎം സംസ്ഥാന നേതൃത്വം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിരുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടത്താനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.

പി എസ് സി കോഴ വിവാദം: പിന്നിൽ കോഴിക്കോട് സിപിഐഎമ്മിലെ റിയാസിന് കീഴിലുള്ള മാഫിയ; കെ പ്രവീൺ കുമാർ
കോഴ വിവാദം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ആരോപണം അന്വേഷിക്കും, തള്ളാതെ മുഖ്യമന്ത്രി

Related Stories

No stories found.
logo
Reporter Live
www.reporterlive.com