ആമയിഴഞ്ചാന്‍ അപകടം: 'അടിയന്തര അന്വേഷണം വേണം', കേന്ദ്രറെയില്‍വെ മന്ത്രിക്ക് കത്തയച്ച് എ എ റഹീം

റെയില്‍വെയുടെ വീഴ്ചയില്‍ സമഗ്രാന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു
ആമയിഴഞ്ചാന്‍ അപകടം: 'അടിയന്തര അന്വേഷണം വേണം', കേന്ദ്രറെയില്‍വെ മന്ത്രിക്ക് കത്തയച്ച് എ എ റഹീം
Updated on

തിരുവനന്തപുരം: തമ്പാനൂരില്‍ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ താല്‍കാലിക തൊഴിലാളി ജോയിയെ കാണാതായ സംഭവത്തില്‍ റെയില്‍വെ മന്ത്രിക്ക് കത്തയച്ച് രാജ്യസഭാ എംപി എ എ റഹീം. അടിയന്തര അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്. റെയില്‍വെയുടെ വീഴ്ചയില്‍ സമഗ്രാന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

കാണാതായ ജോയ്‌യുടെ മൃതദേഹം കണ്ടെത്താന്‍ റെയില്‍വെ ഇടപെടണം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണം. രാപ്പകല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടും റെയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയില്ല. രക്ഷാപ്രവര്‍ത്തനത്തിന് റെയില്‍വെയുടെ ഭാഗത്ത് നിന്ന് നിസ്സഹകരണമുണ്ടായി. തോട് വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ റെയില്‍വെയ്ക്ക് കത്ത് നല്‍കിയിട്ടും അധികൃതര്‍ അനങ്ങിയില്ലെന്നും കത്തില്‍ വിമര്‍ശിക്കുന്നു.

അതേസമയം ജോയ്‌യെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ആമയിഴഞ്ചാന്‍ തോട്ടില്‍ തോട്ടില്‍ രക്ഷാദൗത്യത്തിന് നേവി എത്തുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. കൊച്ചില്‍ നിന്ന് സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായും മന്ത്രി അറിയിച്ചു.

അതീവ ദുഷ്‌കരമായ രക്ഷാദൗത്യം 27 മണിക്കൂര്‍ പിന്നിടുകയാണ്. ടണലിന്റെ 70 ശതമാനത്തോളം പരിശോധന നടത്തിയിട്ടും ജോയ്‌യെ കണ്ടെത്താനായിട്ടില്ല. സ്‌കൂബാ ടീം ടണലില്‍ ഇറങ്ങി പരിശോധിച്ചു. റോബോട്ടിക് പരിശോധനയില്‍ മനുഷ്യശരീരത്തിന്റെ ഭാഗം കണ്ടെന്ന സംശയമുണ്ടായെങ്കിലും പിന്നീട് ഇത് മനുഷ്യശരീരമല്ലെന്ന് കണ്ടെത്തി.

ടണലിലെ അഴുക്ക് ജലം പൂര്‍ണമായി തടഞ്ഞ് പരിശോധന നടത്താന്‍ ആലോചിക്കുന്നുണ്ട്. ഫയര്‍ഫോഴ്‌സ് സ്‌കൂബ ഡൈവിങ് സംഘം എട്ട് തവണയാണ് പരിശോധന നടത്തിയത്. ഇനി രക്ഷാദൗത്യം ഏറ്റെടുത്ത് എന്‍ഡിആര്‍എഫ് സ്‌കൂബ സംഘം ടണലിലേക്ക് ഇറങ്ങും. നൈറ്റ് വിഷന്‍ ക്യാമറയുമായാണ് പരിശോധന തുടരുന്നത്. ടണലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പരിശോധന നടത്തും. റെയില്‍വെയുടെ അഞ്ചാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ടണലിലേക്ക് പരിശോധന നടത്തും. ഇതിനിടെ ജോയിക്കുണ്ടായ അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധികൃതര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചു. ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.

ഇന്നലെ രാവിലെ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മഴ പെയ്തപ്പോള്‍ ജോയിയോട് കരയ്ക്കു കയറാന്‍ ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആളുകള്‍ പറഞ്ഞു. എന്നാല്‍ തോടിന്റെ മറുകരയില്‍ നിന്ന ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്‍വെയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയി.

ആമയിഴഞ്ചാന്‍ അപകടം: 'അടിയന്തര അന്വേഷണം വേണം', കേന്ദ്രറെയില്‍വെ മന്ത്രിക്ക് കത്തയച്ച് എ എ റഹീം
രക്ഷാദൗത്യം ദുഷ്കരം, ജോയിക്കായി സ്കൂബാ സംഘം പരിശോധന നടത്തിയത് 8 തവണ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com