പ്രമോദിനെ പുറത്താക്കിയത് എന്തിന്? കോഴ ആരോപണത്തിൽ റിയാസും കുറ്റക്കാരനെന്ന് പ്രവീൺ; കോൺഗ്രസ് സമരത്തിന്

നീതി കിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ
Praveen Kumar, Riyas
Praveen Kumar, Riyas
Updated on

കോഴിക്കോട്: എന്തിൻ്റെ പേരിലാണ് പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തതെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ. 22 ലക്ഷം വാങ്ങാനുള്ള ശക്തി പ്രമോദിനില്ല. ഇതിൻ്റെ പിന്നിൽ ആരെല്ലാമാണ് എന്ന് കണ്ടെത്തണം. കോഴിക്കോട് ഡിസിസി അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകും. നീതി കിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പ്രവീൺ കുമാർ പറഞ്ഞു.

പിഎസ്‍സി കോഴയിൽ മന്ത്രി മുഹമ്മദ് റിയാസും കുറ്റക്കാരനാണ്. റിയാസിന് പരാതി ലഭിച്ചപ്പോൾ പൊലീസിനോടാണ് പറയേണ്ടിയിരുന്നത്. പക്ഷേആ പരാതി പാർട്ടിക്ക് കൈമാറി. അതു തെറ്റായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുകാർ ആരെങ്കിലും ഇതിലുണ്ടെങ്കിൽ പാർട്ടിയിൽ ഉണ്ടാവില്ലെന്ന് പറഞ്ഞ പ്രവീൺ കോഴ ആരോപണത്തിൽ കോൺഗ്രസ് സമരത്തിനൊരുങ്ങുകയാണെന്നും വ്യക്തമാക്കി.

കോഴയാരോപണത്തിൽ ടൗൺ ഏരിയ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാർട്ടി പുറത്താക്കിയിരുന്നു. പ്രമോദ് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി വിശദീകരണം നല്‍കിയിരുന്നു. ഇതു പരിശോധിച്ച ജില്ലാ കമ്മിറ്റി ഇയാളെ പുറത്താക്കുകയായിരുന്നു. പ്രമോദിനെതിരെ നടപടി എടുത്തില്ലെങ്കില്‍ പ്രതിഷേധിക്കുമെന്ന സൂചനയാണ് ഒരു വിഭാഗം ഏരിയ കമ്മിറ്റിയംഗങ്ങള്‍ നേരത്തെ ജില്ലാ കമ്മിറ്റിയെ അറിയിച്ചത്. പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. പ്രമോദിന്റെ റിയല്‍എസ്റ്റേറ്റ് ബന്ധത്തെ ചൊല്ലിയാണ് നേതാക്കള്‍ തമ്മില്‍ തര്‍ക്കിച്ചത്. പരസ്യ കമ്പനി നടത്തുന്ന മറ്റൊരു ജില്ലാ കമ്മറ്റി അംഗത്തിനും വന്‍കിട റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ ഉണ്ടെന്നും ഇയാള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ഒരു വിഭാഗം ചോദിച്ചു. പ്രമോദിനെ പുറത്താക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സസ്പെന്‍ഷനോ തരംതാഴ്ത്തലോ മതിയെന്ന നിലപാടിലായിരുന്നു എതിര്‍പക്ഷം.

പുറത്താക്കിയ വാർത്ത അറിഞ്ഞതിന് പിന്നാലെ അമ്മയെയും മകനെയും കൂട്ടി കോഴയാരോപണത്തിലെ പരാതിക്കാരൻ എന്ന് പ്രമോദ് തന്നെ ആരോപിക്കുന്ന ശ്രീജിത്തിൻ്റെ വീടിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയ ചേവായൂര്‍ സ്വദേശി ശ്രീജിത്തിന്റെ വീടിന്‍റെ മുന്നിലാണ് സമരം നടത്തിയത്. തെളിവില്ലാതെയാണ് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്നും താന്‍ ഒരാളില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടിലെന്നും റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും പ്രമോദ് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com