സിദ്ധാർത്ഥൻ്റെ മരണം; 'സിബിഐ കുറ്റപത്രത്തിൽ എസ്എഫ്ഐ കൊലപാതകം നടത്തിയെന്ന് പറഞ്ഞിട്ടില്ല': പി എം ആർഷോ

എസ്എഫ്ഐയെ കേൾക്കാൻ മാധ്യമങ്ങൾ തയ്യാറായില്ലെന്നും ആർഷോ പറഞ്ഞു
സിദ്ധാർത്ഥൻ്റെ മരണം; 'സിബിഐ കുറ്റപത്രത്തിൽ എസ്എഫ്ഐ കൊലപാതകം നടത്തിയെന്ന് പറഞ്ഞിട്ടില്ല': പി എം ആർഷോ
Updated on

കൊച്ചി: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻ്റെ മരണത്തിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ എസ്എഫ്ഐ കൊലപാതകം നടത്തിയെന്ന് പറഞ്ഞിട്ടില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. എസ്എഫ്ഐയ്‌ക്കെതിരെ ഉയർന്ന വിമർശനങ്ങളെ ഉൾക്കൊണ്ടു. എസ്എഫ്ഐ കൊന്നുവെന്നായിരുന്നു പ്രചാരണം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ അറിവോടെ കൊലപാതകം നടന്നുവെന്ന് സിദ്ധാർഥിൻ്റെ പിതാവും പറഞ്ഞു. എന്നിട്ടും എസ്എഫ്ഐ നിയമ നടപടി എടുക്കാൻ തയ്യാറായില്ല. എസ്എഫ്ഐയെ കേൾക്കാൻ മാധ്യമങ്ങൾ തയ്യാറായില്ലെന്നും ആർഷോ പറഞ്ഞു.

സിബിഐ കുറ്റപത്രത്തിലെവിടെയും എസ്എഫ്ഐ കൊലപാതകം നടത്തിയെന്ന് പറഞ്ഞിട്ടില്ല. ആത്മഹത്യയാണെന്നറിഞ്ഞിട്ടും തെറ്റ് തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. ഇനി സിബിഐ കണ്ടെത്തൽ തെറ്റാണെങ്കിൽ അത് എന്ത് കൊണ്ട് ചർച്ച ചെയ്യുന്നില്ലെന്നും ആർഷോ ചോദിച്ചു. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പോലും ചർച്ച ചെയ്യുന്നില്ല. ഏകപക്ഷീയമായി എസ്എഫ്ഐ വധം നടപ്പാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും പി എം ആർഷോ ആരോപിച്ചു. ബിനോയ് വിശ്വത്തിനും എഐഎസ്എഫിനും എതിരെയും പി എം ആർഷോ തുറന്നടിച്ചു. എസ്എഫ്ഐക്കെതിരായ ബിനോയ് വിശ്വത്തിൻ്റെ പ്രസ്താവന വലതുപക്ഷ പൊതുബോധത്തിൻ്റെ ഭാഗമാണെന്നും എസ്എഫ്ഐ പ്രാകൃത രൂപത്തിൽ പെരുമാറുന്ന സംഘടനയല്ലെന്നുമായിരുന്നു ആർഷോ പ്രതികരിച്ചു. വലതുപക്ഷ മാധ്യമങ്ങളുടെ പൊതുബോധത്തിന് അനുസരിച്ചല്ല ഇടത് നേതാക്കൾ പ്രതികരിക്കേണ്ടത്. എസ്എഫ്ഐ ഇടതുപക്ഷത്തിന് ബാധ്യതയാണെങ്കിൽ എഐഎസ്എഫ് വരുന്ന തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിക്കണമെന്നും ആർഷോ പറഞ്ഞു. എസ്എഫ്ഐക്കെതിരെ നടക്കുന്ന പ്രചരണം ഇടതുപക്ഷത്തെയാകെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്നിട്ടും ഉന്തിനൊരു തള്ള് എന്ന രീതിയാണ് എഐഎസ്എഫ് സ്വീകരിക്കുന്നത്. എസ്എഫ്ഐ ഒരു ബാധ്യതയാണ് എങ്കിൽ എഐഎസ്എഫ് പേറണ്ടതില്ല. എഐഎസ്എഫ് ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറാവട്ടെയെന്നും പി എം ആർഷോ പറഞ്ഞു.

ഫെബ്രുവരി 18-ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ സംശയത്തിന് പിന്നാലെ റാഗിംഗ് സെൽ നടത്തിയ അന്വേഷണത്തിലാണ് സിദ്ധാർത്ഥ് ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ വൈസ് ചാൻസലർ ആയിരുന്ന എംആർ ശശീന്ദ്രനാഥിനെ ഗവർണർ പുറത്താക്കിയിരുന്നു. ശശീന്ദ്രനാഥിന് വീഴ്ച്ച പറ്റിയെന്നാണ് ജുഡീഷ്യൽ റിപ്പോർട്ടിൽ പറയുന്നത്. സമയബന്ധിതമായി നടപടി എടുത്തില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ജസ്റ്റിസ് എ ഹരിപ്രസാദ് അന്വേഷണ റിപ്പോർട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറിയിരുന്നു.

സർവകലാശാല അധികൃതരുടെ വീഴ്ചകൾ സിദ്ധാർത്ഥിന്റെ മരണത്തിന് കാരണമാക്കിയെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം രാവിലെയാണ് ജസ്റ്റിസ് ഹരിപ്രസാദ് ഗവർണർക്ക് കൈമാറിയത്. സർവകലാശാല അധികൃതർ, സിദ്ധാർത്ഥനെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർ, മാതാപിതാക്കൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com