ബിജെപിയുടെ മത രാഷ്ട്രവാദ ആശയ ഗതികൾക്ക് എതിരെ ആശയ പ്രചാരണം നടത്തും: എം വി ഗോവിന്ദൻ

'എസ്എൻഡിപിയുടെ ശക്തി അറിഞ്ഞുകൊണ്ട് തന്നെയാണ് പറഞ്ഞത്. എസ്എൻഡിപിയെ അല്ല എതിർക്കുന്നത് വർഗീയതയെയാണ്'
ബിജെപിയുടെ മത രാഷ്ട്രവാദ ആശയ ഗതികൾക്ക് എതിരെ ആശയ പ്രചാരണം നടത്തും: എം വി ഗോവിന്ദൻ
Updated on

തിരുവനന്തപുരം: ബിജെപിയുടെ മത രാഷ്ട്രവാദ ആശയ ഗതികൾക്ക് എതിരെ ആശയ പ്രചാരണം നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൃത്യമായ സംവിധാനങ്ങൾക്ക് ഉള്ളിൽ കടന്നു കയറി വർഗീയത വളർത്തുന്നു. ജാതീയമായി ഭിന്നിപ്പിച്ച് വർഗീയമായി ഒന്നിപ്പിക്കാനാണ് ശ്രമമെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. എസ്എൻഡിപി നേതാക്കൾ സിപിഐഎമ്മിന് എതിരെ വിമർശനം ഉന്നയിക്കുന്നു. വ്യക്തിപരമായി പോലും വിമർശനം നടത്തുകയാണ്. മതനിരപേക്ഷത ഉയർത്തി പിടിക്കുന്ന പ്രസ്ഥാനമാണ് എസ്എൻഡിപി. എന്നാൽ ബിഡിജെഎസ് രൂപീകരണത്തോടെ കാവിവൽക്കരണത്തിനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെയാണ് സിപിഐഎം എതിർക്കുന്നതെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.

വെള്ളാപ്പള്ളി നടേശനും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ മറുപടി പറഞ്ഞു. എസ്എൻഡിപിയുടെ ശക്തി അറിഞ്ഞുകൊണ്ട് തന്നെയാണ് പറഞ്ഞത്. എസ്എൻഡിപിയെ അല്ല എതിർക്കുന്നത് വർഗീയതയെയാണ്. ക്ഷേത്രങ്ങളെ ആർഎസ്എസ് കൈപ്പിടിയിൽ ആക്കാൻ ശ്രമിക്കുന്നു. ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് വിട്ടുകൊടുക്കണം. വിശ്വാസികൾ ആരും വർഗീയ വാദികളല്ല. വർഗീയ വാദികൾ വിശ്വാസികളുമല്ലെന്ന് എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.

ക്ഷേത്രങ്ങൾ കയ്യടക്കാൻ ആർഎസ്എസ് ശ്രമമെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ക്ഷേത്രമുറ്റത്ത് ശാഖകൾ അടക്കം നടത്തുന്നു. വിശ്വാസികൾ ആരും വർഗ്ഗീയ വാദികളല്ല. വിശ്വാസികളുടെ കേന്ദ്രങ്ങളിൽ വർഗ്ഗീയ വാദം അനുവദിച്ച് കൊടുക്കാൻ പറ്റില്ല. ആരാധനാലയങ്ങളിൽ ആർക്കും പോകാം. പാർട്ടി മെമ്പർമാർക്കിടയിൽ വിശ്വാസികൾ ധാരാളം ഉണ്ട്. പാർട്ടിമെമ്പറാണെന്നത് ആരാധനാലയത്തിൽ പോകുന്നതിന് ഒരു തടസ്സമല്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

മതനിരപേക്ഷതയുടെ പ്രധാന ഭാഗമാണ് ന്യൂനപക്ഷ സംരക്ഷണം. അതിനെയാണ് ബിജെപി ന്യൂനപക്ഷ പ്രീണനം എന്ന് വിളിക്കുന്നതെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. അതിനെ തുറന്ന് കാട്ടേണ്ടതുണ്ട്. ലോകം എങ്ങും മാർക്സിസ്റ്റുകാർ സ്വീകരിക്കുന്ന സമീപനമാണത് എന്ന് പ്രചരിപ്പിക്കേണ്ടതുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. ഒരു ഭാഗത്ത് ഭൂരിപക്ഷ വർഗീയതയും മറുഭാഗത്ത് ന്യൂനപക്ഷ വർഗീയതയും ഒപ്പം യുഡിഎഫും എന്നതാണ് സ്ഥിതി. ഇവർ പരസ്പരം ശക്തിപ്പെടുത്തുകയും മത്സരിക്കുകയും ചെയ്യുന്നു. സ്വത്വ രാഷ്ട്രീയത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com