വാക്കുകൾ വളച്ചൊടിച്ച് സൈബർ ആക്രമണം; യുട്യൂബ് ചാനലുകൾക്കെതിരെ പരാതി നൽകി അർജുന്റെ അമ്മ

വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു
വാക്കുകൾ വളച്ചൊടിച്ച് സൈബർ ആക്രമണം; യുട്യൂബ് ചാനലുകൾക്കെതിരെ പരാതി നൽകി അർജുന്റെ അമ്മ
Updated on

കോഴിക്കോട്: കർണ്ണാടകയിലെ ബെംഗളൂരുവിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ കുടുംബത്തിന് നേരെ നടന്ന സൈബർ ആക്രമണത്തിൽ പരാതി നൽകി അർജുന്റെ മാതാവ് ഷീല. വാർത്താസമ്മേളനത്തിനിടെ അർജുന്റെ അമ്മ ഷീല പറഞ്ഞ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകൾക്കെതിരെയാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. കൂടാതെ, സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണം നടക്കുന്നതായും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ട് മൂടുകയാണുണ്ടായതെന്നും ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നുമാണ് കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ അമ്മ ഷീല പറഞ്ഞത്. സൈന്യം എത്തിയപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ആ പ്രതീക്ഷ ഇല്ലാതായെന്നും കേന്ദ്രത്തിന്റെ സഹായം കിട്ടിയില്ലെന്നും ഷീല പറഞ്ഞിരുന്നു. സൈബർ ആക്രമണത്തിന് പിന്നാലെ മാധ്യമപ്രവർത്തകരെ കാണുന്നതിൽ നിന്ന് അർജുന്‍റെ കുടുംബം വിട്ടുനിന്നിരുന്നു.

ഇത് കൂടാതെ, കേരളത്തിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് പോയവരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഏറ്റുമുട്ടലും സൈബിറടങ്ങളിൽ നടക്കുന്നുണ്ട്. അപകടം നടന്ന ആദ്യ ഘട്ടത്തിൽ അലംഭാവം കാണിച്ചെങ്കിലും പിന്നീട് ഉണർന്നു പ്രവർത്തിച്ച കർണാടക സർക്കാറിനെ കുറിച്ചും സമൂഹ മാധ്യമങ്ങളിൽ ചർച്ച നടന്നിരുന്നു. അതേസമയം, അർജുന് വേണ്ടിയുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നു. കര നാവിക സേനകളും എൻഡിആര്‍എഫ്, അഗ്നിരക്ഷാസേന, പൊലീസ് സംഘങ്ങൾ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

ഗംഗാവലി നദിയിൽ ലോറി ഉണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും കനത്ത മഴയും കാറ്റും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമാണ്. അർജുനെ കണ്ടെത്താൻ ആറു ദിവസമായി തുടരുന്ന തിരച്ചിലിനിടയിലാണ് നദിയിൽ രൂപപ്പെട്ട മൺകൂനക്കടിയിൽ ലോറി കണ്ടെത്തിയത്. ഈ മാസം 16നുണ്ടായ മണ്ണിടിച്ചിലിൽ മലയാളി ഡ്രൈവർ അകപ്പെട്ട വിവരം വെള്ളിയാഴ്ചയാണ് കേരള ചീഫ് സെക്രട്ടറി കർണാടക ചീഫ് സെക്രട്ടറിയെ അറിയിച്ചത്. മണ്ണിടിഞ്ഞുവീണ കരയിൽ നിന്ന് 40 മീറ്റർ അകലെ 15 മീറ്റർ താഴ്ചയിലാണ് ലോറിയുള്ളത്. ലോറിയെയും അർജുനെയും വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.

വാക്കുകൾ വളച്ചൊടിച്ച് സൈബർ ആക്രമണം; യുട്യൂബ് ചാനലുകൾക്കെതിരെ പരാതി നൽകി അർജുന്റെ അമ്മ
അതിന്റെ ഉള്ളിലുള്ളത് എന്റെ മകനാണ്, തിരിച്ചുവരുമെന്ന് കരുതി, ഇനി ആ പ്രതീക്ഷയില്ല: അർജുന്റെ അമ്മ

Related Stories

No stories found.
logo
Reporter Live
www.reporterlive.com