
നിലമ്പൂരിന്റെ റെയിൽവേ വികസനത്തിന് പുത്തൻ പ്രതീക്ഷകളേകി മെമുവിന്റെ ട്രയൽ റൺ പൂർത്തിയായി. ശനിയാഴ്ച രാത്രി എറണാകുളത്തുനിന്നും ഷൊർണൂർ എത്തിയ മെമുവാണ് നിലമ്പൂർ പാസഞ്ചറായി ട്രയൽ റൺ നടത്തിയത്.
ഇന്നലെ രാത്രി 8.40ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ രാത്രി പത്ത് മണിയോടെ നിലമ്പൂരിലെത്തി. തുടർന്ന് ഇന്ന് കാലത്ത് 5.30ക്ക് ഷൊർണുർ പാസഞ്ചറായി തിരിച്ചു പുറപ്പെട്ടു. ട്രയൽ റൺ വിജയിച്ചാൽ നിലമ്പൂരിലേക്ക് കൂടുതൽ ട്രെയിനുകൾ എത്താനുള്ള സാധ്യത തെളിയും. പാതയിൽ വൈദ്യുതീകരണം പൂർത്തിയായി എന്നതിനാൽ മെമു പോലുളള ട്രെയിനുകൾ എളുപ്പം ഓടിക്കാനാകും. ഇതിന്റെ പരീക്ഷണാർത്ഥമാണ് ഇന്നലെ നടന്ന ട്രയൽ റൺ.
കാലത്ത് 10 മണിക്കും ഉച്ചയ്ക്ക് മൂന്ന് മണിക്കുമിടയിൽ രൂക്ഷമായ യാത്രാപ്രതിസന്ധിയാണ് നിലമ്പൂർ ഷൊർണുർ പാതയിൽ ഉള്ളത്. 10.10നുള്ള കോട്ടയം - നിലമ്പൂർ എക്സ്പ്രസ്സ് കഴിഞ്ഞാൽ പിന്നീട് നിലമ്പൂരിലേക്ക് 2.20നാണ് ട്രെയിനുള്ളത്. നിലമ്പൂരിൽ നിന്ന് കാലത്ത് 10 മണി കഴിഞ്ഞാൽ പിന്നീട് 3.15ന് മാത്രമാണ് ഷൊർണൂരിലേക്ക് ട്രെയിനുള്ളത്. ഈ ഗ്യാപ്പിൽ മെമു അടക്കമുള്ള തീവണ്ടികൾ ഓടിക്കണമെന്നത് നീണ്ടകാലത്തെ ആവശ്യമാണ്.
നിലവിൽ വേണാട് എക്സ്പ്രസ്സ് നിലമ്പൂരിലേക്ക് നീട്ടാനുള്ള സാധ്യതയും, നിലമ്പൂർ സ്റ്റേഷനിൽ രാവിലെ വെറുതെ കിടക്കുന്ന രാജ്യറാണി എക്സ്പ്രസ്സ് പകൽ സർവീസായി എറണാകുളത്തേക്ക് ഓടിക്കാനുള്ള സാധ്യതയും റെയിൽവേ പരിശോധിക്കുകയാണ്. അതിനൊപ്പം തന്നെ എറണാകുളം ഷൊർണുർ മെമുവും നിലമ്പൂരിലേക്ക് നീട്ടാനുള്ള പദ്ധതിയുമുണ്ടായിരുന്നു. അതിന്റെ ഭാഗമായ് കൂടിയാണ് ഇന്നലത്തെ ട്രയൽ റൺ എന്നാണ് സൂചന.
Content Highlights: memu trail run conducted at nilambur route