'ഇനി പിന്നോട്ടില്ലെന്നാണോ?'; സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ദ്ധിച്ചു

dot image

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് സ്വര്‍ണവില. ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ ദിവസം 56,000 രൂപ തൊട്ട സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 480 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000ലധികം രൂപയാണ് വര്‍ധിച്ചത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം തിരുത്തിയതിന് പിന്നാലെ സ്വർണവില മുന്നോട്ട് കുതിയ്ക്കുകയാണ്.

കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതോടെ സ്വര്‍ണവില വര്‍ദ്ധിക്കുമെന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വര്‍ണവില ഉയരങ്ങളിലേക്ക് കുതിച്ചുകയറുന്നത്. അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങളിലെ ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണം പരിഗണിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലായിരുന്നു പലിശ നിരക്ക് കുറച്ച യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന് നിരീക്ഷിക്കപ്പെട്ടത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് ഇന്നലെ കുറച്ചിരുന്നെങ്കിലും സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ ഇന്നലെ അതിന്റെ പ്രതിഫലനം കാണാന്‍ സാധിച്ചിരുന്നില്ല. സ്വര്‍ണവില വര്‍ദ്ധിക്കുമെന്ന് സാമ്പത്തിക വിദഗ്ദരുടെ പ്രവചനം ഇന്നാണ് സംസ്ഥാനത്തെ സ്വര്‍ണ വിപണയില്‍ പ്രകടമായത്. അതേസമയം ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലെ സംഘര്‍ഷവും സ്വര്‍ണ വില വര്‍ദ്ധിക്കാന്‍ ഘടകമായെന്ന് നിരീക്ഷണങ്ങളുണ്ട്.

നാലുവര്‍ഷത്തിനു ശേഷമാണ് ഇന്നലെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുന്നത്. കോവിഡിനു ശേഷം ആദ്യമായാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്. നേരത്തെ വിലക്കയറ്റത്തെ തുടര്‍ന്ന് പലിശനിരക്ക് റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. അരശതമാനത്തിന്റെ കുറവാണ് നിലവില്‍ വരുത്തിയിരിക്കുന്നത്. ബെഞ്ച്മാര്‍ക്ക് നിരക്ക് 4.75 ശതമാനത്തിനും 5 ശതമാനത്തിനും ഇടയില്‍ കുറയ്ക്കുന്നതിന് അനുകൂലമായ തീരുമാനം നാലുവര്‍ഷത്തിന് ശേഷമാണ് സ്വീകരിച്ചത്.

2022 മാര്‍ച്ചില്‍ 11ന് നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തിയതിന് ശേഷം, പണപ്പെരുപ്പം നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് പലിശനിരക്ക് കുറച്ചത്. കടം വാങ്ങുന്നതിനുള്ള ചെലവ് കുറയുന്നത് ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക മേഖല ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും ഫെഡറല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കുറഞ്ഞ നിരക്കുകള്‍ തൊഴില്‍ മേഖലകളിലെ പുതിയ നിയമനങ്ങളുടെ വേഗം വര്‍ധിപ്പിക്കുമെന്നും തൊഴിലില്ലായ്മ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഫെഡറല്‍ റിസര്‍വിന്റെ പ്രതീക്ഷ. പണപ്പെരുപ്പത്തിന്റെയും തൊഴില്‍ വളര്‍ച്ചയുടെയും ദിശയെ ആശ്രയിച്ച് വരും മാസങ്ങളിലും നിരക്ക് കുറയ്ക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്കിന് പദ്ധതിയുണ്ട്. പലിശ നിരക്ക് ഇനിയും കുറയുന്ന സാഹചര്യമുണ്ടായാല്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന്റെ വില ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

dot image
To advertise here,contact us
dot image