സെബി തലപ്പത്ത് പുതിയ നിയമനം; മാധബി പുരി ബുച്ച് പടിയിറങ്ങുന്നു

മാർച്ച് രണ്ടാം തീയതി മുതലായിരിക്കും പുതിയ മേധാവി ചുമതലയേൽക്കുക.

dot image

സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ മേധാവി സ്ഥാനത്തേക്ക് തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ചു. നിലവിലെ ചെയർപേഴ്സൻ മാധബി പുരി ബുച്ചിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തുഹിൻ കാന്ത പാണ്ഡെയെ സെബിയുടെ തലവനായി നിയമിച്ചിരിക്കുന്നത്. മൂന്നു വർഷത്തേക്കാണ് തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ചിരിക്കുന്നത്. മാർച്ച് രണ്ടാം തീയതി മുതലായിരിക്കും പുതിയ മേധാവി ചുമതലയേൽക്കുക.

ഇതോടെ നാല് സാമ്പത്തിക നിയന്ത്രണ ഏജൻസികളിൽ മൂന്നെണ്ണം ഐഎഎസ് ഉദ്യോഗസ്ഥരുടെ നേത്യത്വത്തിലാണ് പ്രവർത്തിക്കുക. ദീപക് മൊഹന്തി നേത്യത്വം നൽകുന്ന പെൻഷൻ നിയന്ത്രണ ഏജൻസി മാത്രമാണ് ഇതിൽ നിന്ന് വ്യത്യസ്ഥമായി നിൽകുന്നത്. ഈ ജനുവരിയിൽ സർക്കാർ ഈ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. 2025 ഫെബ്രുവരി 17 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. തുഹിൻ കാന്ത പാണ്ഡെ സെബി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് അപേക്ഷ നൽകിയിരുന്നു. സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി അജയ് സേത്ത്, പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിൻ, സെബിയിലെ മുഴുവൻ സമയ അംഗം കെസി വാർഷ്‌നി എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു.

ആരാണ് തുഹിൻ കാന്ത പാണ്ഡെ?

1987 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് തുഹിൻ കാന്ത പാണ്ഡെ. നിലവിൽ കേന്ദ്ര റവന്യു സെക്രട്ടറിയും ധനകാര്യ‌ സെക്രട്ടറിയുമായാണ് സേവനം അനുഷ്ഠിക്കുന്നത്. മുൻപ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് സെക്രട്ടറിയായിരുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരിവിൽപനയിലൂടെ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഹരിവിപണിയുടെ ഭാഗമായത് പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു.

റവന്യൂ സെക്രട്ടറിയായി രണ്ട് മാസത്തിൽ താഴെ മാത്രമേ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുള്ളൂവെങ്കിലും, ഏറ്റവും പുതിയ ബജറ്റിന് കീഴിൽ ആദായനികുതി സ്ലാബുകളിലും കസ്റ്റംസ് തീരുവ ഘടനയിലും കാര്യമായ പരിഷ്കരണം വരുത്തിയതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. റവന്യൂ സെക്രട്ടറി എന്ന നിലയിൽ, പാർലമെന്ററി സെലക്ട് കമ്മിറ്റിയുടെ അവലോകനത്തിലുള്ള പുതിയ ആദായനികുതി ബില്ലിനും അദ്ദേഹം നേതൃത്വം നൽകി.

നിലവിലെ സെബി ചെയർപേഴ്‌സൺ മാധവി പുരി ബുച്ചിന്റെ കാലാവധി മാർച്ച് 1ന് അവസാനിക്കും. 2022 മാർച്ച് 2 നാണു മാധവി പുരി ബുച്ച് അധികാരം ഏറ്റെടുത്തത്. ഇതോടെ മാധവി സെബിയെ നയിക്കുന്ന ആദ്യവനിതയായി. 2017 മാർച്ച് മുതൽ 2022 ഫെബ്രുവരി വരെ അഞ്ച് വർഷം സേവനമനുഷ്ഠിച്ച അജയ് ത്യാഗിയുടെ പിൻഗാമിയായായാണ് മാധവി പുരി ബുച്ച് ചുമതലയേറ്റത്. അദ്ദേഹത്തിന് മുമ്പ്, യുകെ സിൻഹ ആറ് വർഷം ആ സ്ഥാനം വഹിച്ചിരുന്നു.

Content Highlights : New appointment of SEBI chief; Madhabi Puri Buch steps down

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us