
മഹാകുംഭമേളയ്ക്ക് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ജനങ്ങളാണ് എത്തിയത്. ഓരോ ദിവസം കൂടുന്തോറും തിരക്ക് കൂടിവരുന്ന സാഹചര്യങ്ങൾ നമ്മൾ കണ്ടു. തിരക്ക് അനിയന്ത്രിതമായപ്പോൾ അത് അപകടത്തിലേക്ക് വഴിമാറിയതും നമ്മൾ കണ്ടു. എന്നാൽ അവയെയൊന്നും വകവെയ്ക്കാതെ നിരവധി ജനങ്ങൾ മേളയ്‌ക്കെത്തി. അവസാനദിവസങ്ങളിൽ പോലും അസാധാരണമായ തിരക്കാണ് അനുഭവപ്പെട്ടത്. ഒടുവിൽ ഫെബ്രുവരി 26ന് മേള അവസാനിക്കുകയും ചെയ്തു.
ഇങ്ങനെയെല്ലാമിരിക്കെ കുംഭമേള രാജ്യത്തിന്റെ വളർച്ചയ്ക്ക് വലിയ പങ്ക് വഹിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ വി അനന്ത നാഗേശ്വരൻ. ഈ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
ജനുവരി, ഫെബ്രുവരി മാസത്തിലെ കുംഭമേളയ്‌ക്കിടെ ജനങ്ങൾ കൂടുതലായി പണം ചലവഴിച്ചു എന്നതാണ് നാലാംപാദത്തിൽ വളർച്ച കൂടുമെന്ന് പറയാൻ കാരണം. ഏകദേശം അമ്പത് മുതൽ അറുപത് കോടി ജനങ്ങൾ കുംഭമേളയ്‌ക്കെത്തി എന്നാണ് കണക്ക്. ഇവർ ഭക്ഷണം, താമസം, യാത്ര, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി പണം ചെലവഴിക്കുന്നത് സമ്പദ് വ്യവസ്ഥയിൽ വലിയ ഉണർവുണ്ടാക്കും. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ 6.2% ആയിരുന്നു ഇന്ത്യയുടെ വളർച്ച. ജനുവരി മുതൽ മാർച്ച് വരെയുളള അവസാന പാദത്തിൽ ഇത് വർധിച്ച്, ഈ സാമ്പത്തികവർഷം നമ്മുടെ ലക്ഷ്യമായ 6.5% വളർച്ച കൈവരിക്കുമെന്നാണ് അനന്ത നാഗേശ്വരൻ പറയുന്നത്.
12,670 കോടി രൂപയാണ് ഉത്തർപ്രദേശ് സർക്കാർ കുംഭമേളയ്ക്കായി ചിലവഴിച്ചത്. 40 കോടി തീർത്ഥാടകരെയാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും എണ്ണം അമ്പത് കൊടിയും കവിഞ്ഞു. പ്രയാഗ്‌രാജിനും അപ്പുറം, വാരാണസി, അയോധ്യ പോലുള്ള നഗരങ്ങൾക്കും കുംഭമേളയുടെ പ്രയോജനം ലഭിച്ചിരുന്നു. ഹോട്ടൽ, ഭക്ഷണം, യാത്ര, മതപരമായ കച്ചവടങ്ങൾ, ലോജിസ്റ്റിക്സ് മേഖലകളിലെല്ലാം വലിയ ചലനമാണ് ഈ കാലയളവിൽ ഉണ്ടായത്.
Content Highlights: India to achieve target growth because of KumbhMela