നിയമസഭ ബില്‍ രണ്ടാമതും പാസാക്കിയാല്‍ ഗവര്‍ണര്‍ ഒപ്പിടണം: തമിഴ്നാട് ഗവര്‍ണറോട് സുപ്രീം കോടതി

'ഗവര്‍ണര്‍ തന്നെ പ്രശ്‌നം പരിഹരിക്കണം'
നിയമസഭ ബില്‍ രണ്ടാമതും പാസാക്കിയാല്‍ ഗവര്‍ണര്‍ ഒപ്പിടണം: തമിഴ്നാട് ഗവര്‍ണറോട് സുപ്രീം കോടതി
Updated on

ന്യൂഡൽഹി: തമിഴ്‌നാട് ഗവര്‍ണര്‍ ആർ എൻ രവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും സുപ്രീംകോടതി. നിയമസഭ ബില്‍ രണ്ടാമതും സഭ പാസാക്കിയാല്‍ ഗവര്‍ണര്‍ ഒപ്പിടണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തടഞ്ഞുവയ്ക്കാനോ രാഷ്ട്രപതിക്ക് അയയ്ക്കാനോ കഴിയില്ല. ഗവര്‍ണര്‍ തന്നെ പ്രശ്‌നം പരിഹരിക്കണം. ഗവര്‍ണര്‍ക്ക് മുന്നില്‍ നാലാമത്തെ സാധ്യതയില്ല. തിരഞ്ഞെടുക്കപ്പെട്ടയാളാണ് രാഷ്ട്രപതി. രാഷ്ട്രപതിക്ക് വിശാല അധികാരങ്ങളുണ്ട്.

കേസ് പരിഗണിച്ച സുപ്രീം കോടതി മുന്നോട്ടുവച്ച നിരീക്ഷണങ്ങൾ ഇങ്ങനെയായിരുന്നു. 'നിയമസഭ രണ്ടാമതും പാസാക്കിയ ബില്ലുകള്‍ ഗവര്‍ണ്ണര്‍ക്ക് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനാവില്ല. ബില്ലുകളില്‍ അനുമതി നല്‍കാം, തടഞ്ഞുവയ്ക്കാം, അല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയക്കാം. ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ ഈ മൂന്ന് വഴികളുണ്ട്. ബില്ലുകളില്‍ തീരുമാനം വൈകിപ്പിച്ച ശേഷം രാഷ്ട്രപതിക്ക് അയക്കാനാവില്ല. നാലാമതൊരു സാധ്യത ഗവര്‍ണ്ണര്‍ക്ക് മുന്നിലില്ല. ഗവര്‍ണ്ണറുടെ നടപടികളില്‍ വൈരുദ്ധ്യമുണ്ട്. 2020 ജനുവരി ഒന്‍പത് മുതലുള്ള ബില്ലുകള്‍ ഗവര്‍ണ്ണര്‍ പിടിച്ചുവെച്ചു. ബില്ലുകള്‍ തുടക്കത്തില്‍ തന്നെ ഗവര്‍ണ്ണര്‍ രാഷ്ട്രപതിക്ക് കൈമാറാതിരുന്നതെന്ത്. എന്ത് മറുപടിയാണ് ഗവര്‍ണ്ണര്‍ക്ക് പറയാനുള്ളത്. ഭരണഘടനാ സ്ഥാനത്തിരിക്കുന്നയാളാണ് ഗവര്‍ണ്ണര്‍. അങ്ങനെയൊരാള്‍ക്കെതിരെ വിധിന്യായം പുറപ്പെടുവിക്കണോയെന്നും' ചീഫ് ജസ്റ്റിസ് ചോദിച്ചു.

ബില്ലുകള്‍ തടഞ്ഞുവയ്ക്കാനുള്ള സ്വതന്ത്ര അധികാരമുണ്ടെന്നാണോ ഗവര്‍ണ്ണര്‍ കരുതുന്നത്. മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകും. അത് ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചാല്‍ അതാണ് ഏറ്റവും ഉചിതം. ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട വിഷയം പഞ്ചാബ് കേസിലില്ല. തെരഞ്ഞെടുക്കപ്പെട്ടയാളാണ് രാഷ്ട്രപതി. രാഷ്ട്രപതിക്ക് വിശാല അധികാരങ്ങളുണ്ട്. തെരഞ്ഞെടുക്കപ്പെട്ടയാളല്ല ഗവര്‍ണ്ണര്‍. കേന്ദ്ര സര്‍ക്കാരിന്റെ നോമിനി മാത്രമാണ് ഗവര്‍ണ്ണറെന്നുമാണ് ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം. ബില്ലുകളില്‍ തീരുമാനം വൈകിപ്പിച്ച ഗവര്‍ണ്ണറുടെ തീരുമാനം ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഡിസംബര്‍ 11ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും.

ഹർജിയിൽ നവംബർ 10-ന് ഗവർണ്ണർക്ക് സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. പിന്നാലെ 2020 മുതൽ കൈവശമിരിക്കുന്ന 10 ബില്ലുകൾ ഒന്നിച്ചു പരിഗണിച്ച ഗവർണർ ഇവ തിരിച്ചയച്ചു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സർവകലാശാലകളുടെ ചാൻസലർ പദവി പരിമിതപ്പെടുത്തുന്നതുൾപ്പെടെയുള്ള ബില്ലുകളാണ് ഗവർണർ തിരിച്ചയച്ചത്. ഗവർണർ തിരിച്ചയച്ച 10 ബില്ലുകളും നവംബർ 18-ന് മാറ്റങ്ങളില്ലാതെ തമിഴ്നാട് നിയമസഭ പ്രത്യേക സമ്മേളനത്തിൽ വീണ്ടും പാസാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com