'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

സിസോദിയ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലെന്ന് സ്വാതി
'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി
Updated on

ന്യൂഡൽഹി: ബിജെപി ആസ്ഥാനത്തേക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആംആദ്മിപാർട്ടി നടത്താനിരുന്ന മാ‍ർച്ചിനെതിരെ സ്വാതി മലിവാൾ. ഒരിക്കൽ നിർഭയക്കുവേണ്ടി നമ്മൾ തെരുവിലിറങ്ങി. 12 വർഷങ്ങൾക്ക് ശേഷം മറ്റൊരു വിഷയത്തിൽ വീണ്ടും തെരുവിലേക്കിറങ്ങുന്നു. മനീഷ് സിസോദിയക്കായി ഇത്രയും കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നുവെന്നും സ്വാതി മലിവാൾ പറഞ്ഞു. സിസോദിയ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലെന്നും സ്വാതി ട്വിറ്ററിൽ കുറിച്ചു. തനിക്കെതിരെ ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളെല്ലാം തന്നെ ഫോർമാറ്റ് ചെയ്യപ്പെട്ടിരിക്കുന്നുവെന്നും സ്വാതി ആരോപിച്ചു.

സ്വാതി മലിവാളിന് എതിരായ അതിക്രമ കേസിൽ അറസ്റ്റിലായ കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിന് പിന്തുണയുമായാണ് മാർച്ച്. നേതാക്കളുടെ അറസ്റ്റുകൾ എല്ലാം ഡൽഹി സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്താനെന്നാണ് കെജ്‌രിവാളും ആം ആദ്മി പാർട്ടിയും ആരോപണം ഉന്നയിക്കുന്നത്. സ്വാതി മലിവാൾ മാർച്ചിൽ പങ്കെടുക്കില്ല. സ്വാതിയുടെ അടുത്ത രാഷ്ട്രീയ നീക്കം ഏറെ പ്രധാനപ്പെട്ടതാണ്. ബിജെപിയുടെ ചട്ടുകമായി എന്ന് ആം ആദ്മി തന്നെ ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ സ്വാതി ബിജെപിയിലേക്ക് പോകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

അതേസമയം ബിഭവ് കുമാറിനെ കെജ്‌രിവാൾ സംരക്ഷിക്കുന്നു എന്നാണ് ബിജെപി ആരോപണം. അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരെ ബിജെപിയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. എഎപി മാർച്ചിൻ്റെ പശ്ചാത്തലത്തിൽ ബിജെപി ആസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കും. കസ്റ്റഡിയിലുള്ള ബിഭവ് കുമാറിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com