'നിങ്ങൾ സന്തോഷത്തിലെങ്കിൽ ജയിലിൽ ഞാനും സന്തോഷത്തിലായിരിക്കും'; ജയിലിലേക്ക് മടങ്ങാനൊരുങ്ങി കെജ്‍രിവാൾ

ജയിലിലേക്ക് മടങ്ങും മുമ്പ് കെജ്‍രിവാൾ രാവിലെ രാജ് ഘട്ടിലും പിന്നീട് ഹനുമാൻ ക്ഷേത്രത്തിലും പോകും
'നിങ്ങൾ സന്തോഷത്തിലെങ്കിൽ ജയിലിൽ ഞാനും സന്തോഷത്തിലായിരിക്കും'; ജയിലിലേക്ക് മടങ്ങാനൊരുങ്ങി കെജ്‍രിവാൾ
Updated on

ഡൽഹി: ജയിലിലേക്ക് മടങ്ങാനിരിക്കെ ഒരിക്കൽക്കൂടി ജനങ്ങളെ അഭിസംബോധന ചെയ്ത് ഡൽ​ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. 'നിങ്ങൾ സന്തോഷത്തിലെങ്കിൽ ജയിലിൽ ഞാനും സന്തോഷത്തിലായിരിക്കും'; കെജ്‍രിവാൾ പറഞ്ഞു. ജയിലിലേക്ക് തിരിച്ച് പോകും മുമ്പ് കെജ്‍രിവാൾ രാവിലെ രാജ് ഘട്ടിലും പിന്നീട് ഹനുമാൻ ക്ഷേത്രത്തിലും പോകും. ഉച്ചയ്ക്ക് പാർട്ടി ഓഫീസിലെത്തി പ്രവർത്തകരെ കണ്ട ശേഷം മൂന്ന് മണിക്ക് ജയിലിലേക്ക് മടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ​ദിവസം ഡൽഹിയിലെ ജനങ്ങൾക്കായി അതിവൈകാരികമായ കുറിപ്പ് കെജ്‍രിവാൾ പങ്കുവച്ചിരുന്നു. 'എത്ര നാൾ ഇവർ ജയിലിൽ ഇടുമെന്ന് അറിയില്ല. വൈകീട്ട് മൂന്ന് മണിക്ക് തിഹാർ ജയിലിലേക്ക് മടങ്ങും. ഇനി നിങ്ങൾക്കൊപ്പം ഉണ്ടാകില്ലെങ്കിലും നിങ്ങൾക്ക് മരുന്ന്, വൈദ്യുതി, ചികിത്സ തുടങ്ങിയവ ഉറപ്പാക്കും. എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം. എന്റെ ജീവൻ നഷ്ടമായാലും ഏകാധിപത്യത്തിന് എതിരായ പോരാട്ടം തുടരണം', കെജ്‍രിവാൾ പറഞ്ഞു.

ഡൽഹി എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ചിലാണ് അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ജൂണ്‍ ഒന്ന് വരെ ഇടക്കാല ജാമ്യം ലഭിച്ച കെജ്‌രിവാള്‍ ഇന്ന് തീഹാര്‍ ജയിലിലേക്ക് മടങ്ങും. മാക്‌സ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം ഇതിനകം പ്രാഥമിക പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഈ മാസം അഞ്ചിലേക്ക് വിചാരണക്കോടതി മാറ്റി. ഇതോടെയാണ് കെജ്‌രിവാൾ ജയിലിലേക്ക് മടങ്ങുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com