അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പ്രേമ ഖണ്ഡുവിനെ വീണ്ടും തിരഞ്ഞെടുത്തു

60 അംഗ അരുണാചല്‍ നിയമസഭയില്‍ 46 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പ്രേമ ഖണ്ഡുവിനെ വീണ്ടും തിരഞ്ഞെടുത്തു
Updated on

ഇറ്റാനഗർ: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പ്രേമ ഖണ്ഡുവിനെ വീണ്ടും തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗമാണ് നിയമസഭാ കക്ഷി നേതാവായി ഖണ്ഡുവിനെ വീണ്ടും തിരഞ്ഞെടുത്തത്. പ്രേമ ഖണ്ഡു മന്ത്രിസഭ വ്യാഴ്യാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപി നേതാക്കളായ രവി ശങ്കര്‍ പ്രസാദ്, തരുണ്‍ ചാങ്ങ് എന്നിവരാണ് കേന്ദ്ര നിരീക്ഷകരായി നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുത്തത്.

60 അംഗ അരുണാചല്‍ നിയമസഭയില്‍ 46 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. പ്രേമ ഖണ്ഡുവിന്റെ നേതൃത്വത്തിലായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പിതാവ് ഡോര്‍ജി ഖണ്ഡു ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രേമ ഖണ്ഡു രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിതാവ് പ്രതിനിധീകരിച്ചിരുന്ന മുക്തോ മണ്ഡലത്തില്‍ നിന്നും 2011ല്‍ പ്രേമ എതിരില്ലാതെ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ പ്രേമ ഖണ്ഡു അരുണാചല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2016 സെപ്തംബറില്‍ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം കോണ്‍ഗ്രസ് അംഗങ്ങള്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു. പിപിഎയുടെ ബാനറില്‍ ഖണ്ഡു മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. പിപിഎയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഖണ്ഡു പാര്‍ട്ടിയിലെ പ്രബലവിഭാഗം എംഎല്‍എമാര്‍ക്കൊപ്പം ഡിസംബര്‍ മാസത്തില്‍ ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തിക്കൊണ്ടായിരുന്നു ഖണ്ഡുവിന്റെ ബിജെപി പ്രവേശനം. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ മടങ്ങിയെത്തി. ഇതിന് പിന്നാലെ ഖണ്ഡു വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബിജെപി വിജയത്തിന് ശേഷം ഇതൊരു ചരിത്രപരമായ ദിവസമാണെന്ന് പ്രേമ ഖണ്ഡു അഭിപ്രായപ്പെട്ടിരുന്നു. 2019ല്‍ 41 സീറ്റില്‍ വിജയിച്ച ബിജെപി 2024 46 സീറ്റില്‍ വിജയിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com