സിസോദിയയെ വിമര്‍ശിച്ചിട്ടില്ലെന്ന് കെജ്‌രിവാൾ; മൊഴിയില്ലെന്ന് കോടതി

മനീഷ് സിസോദിയെക്കെതിരെ കെജ്‌രിവാളിന്റെ മൊഴിയില്ലെന്ന് റൗസ് അവന്യൂ കോടതിയും വ്യക്തമാക്കി
സിസോദിയയെ വിമര്‍ശിച്ചിട്ടില്ലെന്ന് കെജ്‌രിവാൾ; മൊഴിയില്ലെന്ന് കോടതി
Updated on

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയെ വിമര്‍ശിച്ചിട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സിസോദിയയ്‌ക്കെതിരെ കെജ്‌രിവാൾ മൊഴി നല്‍കിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനീഷ് സിസോദിയെക്കെതിരെ കെജ്‌രിവാളിന്റെ മൊഴിയില്ലെന്ന് റൗസ് അവന്യൂ കോടതിയും വ്യക്തമാക്കി. മദ്യനയ അഴിമതിയിൽ കുറ്റം താൻ സിസോദിയയുടെ മേൽ ചുമത്തിയെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തെയോ മറ്റേതെങ്കിലും വ്യക്തിയെയോ കുറ്റപ്പെടുത്തി അത്തരം ഒരു പ്രസ്താവനയും താൻ നടത്തിയിട്ടില്ലെന്ന് കെജ്‌രിവാൾ പറഞ്ഞു.

"സിസോദിയ നിരപരാധിയാണെന്ന് ഞാൻ പറഞ്ഞിരുന്നു. ആം ആദ്മി പാർട്ടി നിരപരാധിയാണ്. ഞാൻ നിരപരാധിയാണ്. എന്നാൽ മാധ്യമങ്ങളിൽ ഞങ്ങളെ അപകീർത്തിപ്പെടുത്താനാണ് സിബിഐയുടെ ശ്രമം. സിബിഐ വൃത്തങ്ങൾ വ്യാജവാർത്ത പ്രചരിപ്പിച്ചു," കെജ്‌രിവാൾ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇഡി അറസ്റ്റ് ചെയ്ത സിസോദിയ ജയിലിൽ തുടരുകയാണ്.

അതേസമയം, മദ്യനയക്കേസിൽ സുപ്രീംകോടതിയിൽ നൽകിയ ഹര്‍ജി അരവിന്ദ് കെജ്‍രിവാള്‍ പിന്‍വലിച്ചു. ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഡൽഹി ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് കെജ്‍രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ പൂര്‍ണ്ണ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്ന സാഹചര്യത്തിലാണ് കെജ്‍രിവാളിന്റെ അഭിഭാഷകന്റെ നടപടി. ഹര്‍ജി പിന്‍വലിക്കാന്‍ അരവിന്ദ് കെജ്‍രിവാളിന് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് അനുമതി നല്‍കി. സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തി അരവിന്ദ് കെജ്‍രിവാള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും.

ഇതിനിടെ മദ്യനയ അഴിമതിക്കേസില്‍ സിബിഐ കെജ്‍രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി. റൗസ് അവന്യൂ പ്രത്യേക സിബിഐ കോടതിയുടെ അനുമതിയോടെയാണ് സിബിഐ നടപടി. കെജ്‍രിവാളിനെ സിബിഐ വൈകാതെ ചോദ്യം ചെയ്യും. ഡൽഹി മദ്യനയ അഴിമതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com