രാമക്ഷേത്ര പുരോഹിതര്‍ക്ക് കാവി വേണ്ട; മഞ്ഞവസ്ത്രം നിര്‍ദേശിച്ച് ട്രസ്റ്റ്, മൊബൈല്‍ ഫോണിനും വിലക്ക്

ക്ഷേത്രത്തിലെ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഫോണ്‍ നിയന്ത്രണം എന്നാണ് വിവരം.
രാമക്ഷേത്ര പുരോഹിതര്‍ക്ക് കാവി വേണ്ട; മഞ്ഞവസ്ത്രം നിര്‍ദേശിച്ച് ട്രസ്റ്റ്, മൊബൈല്‍ ഫോണിനും വിലക്ക്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തില്‍ പുരോഹിതന്മാരുടെ വസ്ത്രധാരണത്തില്‍ പുതിയ മാനദണ്ഡം വെച്ച് ക്ഷേത്ര ട്രസ്റ്റ്. പുരോഹിതര്‍ കടും മഞ്ഞ നിറത്തിലുള്ള തലപ്പാലും കുര്‍ത്തയും ദോത്തിയും ധരിക്കണമെന്നാണ് ക്ഷേത്രസമിതി നിര്‍ദേശം. പുരോഹിതര്‍ ക്ഷേത്രത്തിനകത്ത് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകരുതെന്നും നിര്‍ദേശമുണ്ട്. പുരോഹിതന്മാര്‍ക്കിടയില്‍ ഏകീകരണമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

'രാമക്ഷേത്രത്തിലെ പുരോഹിതന്മാരുടെ വസ്ത്രധാരണത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചു. മുഖ്യപുരോഹിതനും നാല് സഹായികളും 10 ട്രെയിനികളും അടക്കം എല്ലാവരും കടും മഞ്ഞ നിറത്തിലുള്ള തലപ്പാവും കുര്‍ത്തയും ദോത്തിയും ധരിക്കണം', രാമക്ഷേത്രത്തിലെ അസിസ്റ്റന്റ് പുരോഹിതനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ചിലര്‍ കാവിയും ചിലര്‍ മഞ്ഞ വസ്ത്രങ്ങളുമായിരുന്നു ധരിച്ചിരുന്നത്. വസ്ത്രധാരണത്തില്‍ കര്‍ശന നിര്‍ദേശങ്ങള്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് മൊബൈല്‍ ഫോണ്‍ ക്ഷേത്രത്തിനകത്ത് കൊണ്ടുവരുന്നത് തടഞ്ഞതെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രതികരിച്ചു. അതേസമയം ക്ഷേത്രത്തിലെ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നിയന്ത്രണം എന്നതാണ് ശ്രദ്ധേയം.

രാമക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ച ഉണ്ടാവുകയും ക്ഷേത്ര വഴിയില്‍ വെള്ളക്കെട്ടുണ്ടാവുകയും ചെയ്ത സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ധ്രുവ് അഗര്‍വാള്‍, അസിസ്റ്റന്‍ന്റ് എഞ്ചിനീയര്‍ അനൂജ് ദേശ്വാള്‍, ജൂനിയര്‍ എഞ്ചിനീയര്‍ പ്രഭാത് പാണ്ഡെ, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആനന്ദ് കുമാര്‍ ദുബെ, അസിസ്റ്റന്റ് എഞ്ചിനീയര്‍ രാജേന്ദ്ര കുമാര്‍ യാദവ്, ജൂനിയര്‍ എഞ്ചിനീയര്‍ മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്നു 'ചോര്‍ച്ച' ആരോപിച്ച് രംഗത്തെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com