ബിആര്‍എസിന് വീണ്ടും തിരിച്ചടി; ആറ് എംഎല്‍സിമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമാണ് ഈ നീക്കം നല്‍കുന്നത്.
ബിആര്‍എസിന് വീണ്ടും തിരിച്ചടി; ആറ് എംഎല്‍സിമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
Updated on

ഹൈദരാബാദ്: തെലങ്കാനയില്‍ ബിആര്‍എസിന് വീണ്ടും തിരിച്ചടി. ആറ് പാര്‍ട്ടി എംഎല്‍സിമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് തിരിച്ചടിയായത്. ലെജിസ്‌ലേറ്റീവ് കൗണ്‍സിലില്‍ ആറ് എംഎല്‍സിമാര്‍ മാത്രമുള്ള കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമാണ് ഈ നീക്കം നല്‍കുന്നത്.

ദന്തേ വിറ്റാല്‍, ഭാനു പ്രസാദ്, ബി ദയാനന്ദ്, പ്രഭാകര്‍ റാവു, എഗ്ഗെ മല്ലേശം, ഭസവരാജു സറയ്യ എന്നീ എംഎല്‍സിമാരാണ് ബിആര്‍എസ് വിട്ട് കോണ്‍ഗ്രസിലെത്തിയത്. മുഖ്യമന്ത്രിയും തെലങ്കാന കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ എ രേവന്ത് റെഡ്ഢിയുടെ വസതിയിലെത്തിയാണ് എംഎല്‍സിമാര്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്.

ഇതോടെ 40 അംഗ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ കോണ്‍ഗ്രസ് അംഗ 12 ആയി. രണ്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കൗണ്‍സിലില്‍ ബിജെപിക്കും എഐഎംഐഎമ്മിനും ഓരോ അംഗങ്ങളാണുള്ളത്. രണ്ട് പേര്‍ സ്വതന്ത്രരാണ്. ബാക്കിയുള്ള 20 എംഎല്‍സിമാര്‍ ബിആര്‍എസിനോടൊപ്പമാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു ബിആര്‍എസ് എംഎല്‍എ കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ചെവല്ല എംഎല്‍എ കാലേ യാദയ്യയാണ് കോണ്‍ഗ്രസിലെത്തിയത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഢിയുടെ സാന്നിദ്ധ്യത്തിലാണ് കാലേ യാദയ്യ കോണ്‍ഗ്രസിന്റെ ഭാഗമായത്. ഗ്രേറ്റര്‍ ഹൈദരാബാദ് മേഖലയില്‍ നിന്ന് ബിആര്‍എസ് വിട്ടെത്തുന്ന രണ്ടാമത്തെ എംഎല്‍എയാണ് കാലേ യാദയ്യ.

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയപ്പോഴും ഗ്രേറ്റര്‍ ഹൈദരാബാദ് മേഖലയില്‍ നിന്ന് നല്ല രീതിയില്‍ സീറ്റുകള്‍ നേടാന്‍ ബിആര്‍എസിന് കഴിഞ്ഞു. ആകെയുള്ള 39ല്‍ 16 സീറ്റും ഈ മേഖലയില്‍ നിന്നാണ് ബിആര്‍എസിന് ലഭിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ബിആര്‍എസില്‍ നിന്ന് കോണ്‍ഗ്രസിലേക്കെത്തിയ ആറാമത്തെ എംഎല്‍എയാണ് കാലേ യാദയ്യ. തെലങ്കാനയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും ബിആര്‍എസ് മന്ത്രിസഭയിലെ മുന്‍ മന്ത്രിയും സ്പീക്കറുമായ പോച്ചാറാം ശ്രീനിവാസ റെഡ്ഢി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിയിലേക്കുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ ക്ഷണം സ്വീകരിച്ചാണ് ശ്രീനിവാസ റെഡ്ഢി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

നിരവധി തവണ എംഎല്‍എയും മന്ത്രിയുമായ പോച്ചാറാം ശ്രീനിവാസ റെഡ്ഢി തെലങ്കാനയിലെത്തന്നെ മുതിര്‍ന്ന രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ്. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ടിഡിപിയിലേക്ക് മാറുകയും ചന്ദ്രബാബു നായിഡു മന്ത്രിസഭയില്‍ മന്ത്രിപദവികള്‍ വഹിക്കുകയും ചെയ്തു. പിന്നീട് തെലങ്കാന രാഷ്ട്ര സമിതിയുടെ (ഇന്നത്തെ ബിആര്‍എസ്) തെലങ്കാന രൂപീകരണ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി ടിആര്‍എസില്‍ ചേരുകയായിരുന്നു. ആദ്യ ടിആര്‍എസ് മന്ത്രിസഭയിലെ കാര്‍ഷിക വകുപ്പ് മന്ത്രിയും രണ്ടാം ടിആര്‍എസ് മന്ത്രിസഭയില്‍ സ്പീക്കറുമായിരുന്നു അദ്ദേഹം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com