'പ്രജ്വൽ കേസിൽ അന്വേഷണത്തെ രാഷ്ട്രീയവത്കരിക്കേണ്ട'; കർണാടക സർക്കാരിന് സുപ്രീം കോടതിയുടെ താക്കീത്

'പ്രജ്വൽ കേസിൽ അന്വേഷണത്തെ രാഷ്ട്രീയവത്കരിക്കേണ്ട'; കർണാടക സർക്കാരിന് സുപ്രീം കോടതിയുടെ താക്കീത്

അതിജീവിതയെ തട്ടിക്കൊണ്ടുപോയി എന്നാണ് ഭവാനിയുടെ മേലുളള ആരോപണം
Published on

ന്യൂഡൽഹി: പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗിക അതിക്രമക്കേസിൽ അന്വേഷണത്തെ രാഷ്ട്രീയവത്കരിക്കുന്നതെന്തിനെന്ന് കർണാടക സർക്കാരിനോട് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബലിനോടായിരുന്നു കോടതി കേസ് രാഷ്ട്രീയവത്കരിക്കുന്നതിൽ നീരസം പ്രകടിപ്പിച്ചത്.

പ്രജ്വൽ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ അഭിപ്രായപ്രകടനം. അതിജീവിതയെ തട്ടിക്കൊണ്ടുപോയി എന്നാണ് ഭവാനിയുടെ മേലുളള ആരോപണം. ജാമ്യത്തെ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച കപിൽ സിബലിനോട് കോടതി രാഷ്ട്രീയ ആവശ്യങ്ങളെ മാറ്റിവെക്കാനും ജാമ്യ വിധി കൃത്യമായി പരിശോധിക്കാനും കോടതി പറഞ്ഞു.

ഭവാനിയുടെ പ്രായവും, കേസിൽ നേരിട്ട് പങ്കില്ല എന്ന കണ്ടെത്തലുമാണ് ജാമ്യത്തിനായി ഹൈക്കോടതി പരിഗണിച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കുറ്റം ചെയ്തത് മകനാണ്. അയാൾ ഉടനടി മുങ്ങുകയും എന്നാൽ പിടിക്കപ്പെടുകയും ചെയ്തു. ഒരു അമ്മ മകനെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുമോ എന്നും കോടതി ചോദിച്ചു. പ്രജ്വലിനെ കൃത്യമായി ചോദ്യം ചെയ്തിട്ടും അമ്മയുടെ ഇടപെടലുകളെ സംബന്ധിച്ച് കൃത്യമായി തെളിവുകളില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ ഇതിനെ എതിർത്ത സിബൽ, ഭവാനി ഒരു അതിജീവിതയെ തട്ടിക്കൊണ്ടുപോയി എന്നുതന്നെ വാദിച്ചു. ഇതിനോട് രൂക്ഷമായാണ് കോടതി പ്രതികരിച്ചത്. നിലവിൽ യാതൊരു തെളിവുകളും തങ്ങളുടെ പക്കലില്ലെന്നും അങ്ങനെ ഉണ്ടെങ്കിൽ നിങ്ങൾ കാണിച്ചുതരൂവെന്നും കോടതി രോഷം പ്രകടിപ്പിച്ചു.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയനാക്കിയെന്നാണ് പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തിൽ പുറത്ത് വന്നിരുന്നത്. പൊലീസിൽ പരാതി ലഭിച്ചതോടെ ഏപ്രിൽ 27ന് പ്രജ്ജ്വൽ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഒടുവിൽ മെയ് 31ന് ഇന്ത്യയിലേക് തിരിച്ചെത്തിയ പ്രജ്വലിനെ ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

logo
Reporter Live
www.reporterlive.com