ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വി; ഉത്തര്‍പ്രദേശില്‍ നേതൃമാറ്റത്തിന് ബിജെപി, നീക്കങ്ങളിങ്ങനെ

2019ല്‍ ബിജെപി 69 ലോക്‌സഭ സീറ്റുകളാണ് നേടിയത്. ഇത്തവണ അത് 33ആയി ചുരുങ്ങിയിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വി; ഉത്തര്‍പ്രദേശില്‍ നേതൃമാറ്റത്തിന് ബിജെപി, നീക്കങ്ങളിങ്ങനെ
Updated on

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് സംഘടനാ രംഗത്ത് മാറ്റത്തിനൊരുങ്ങി ഉത്തര്‍പ്രദേശ് ബിജെപി. കഴിഞ്ഞ കുറച്ചു കാലങ്ങളായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.ഇന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചിരുന്നു. നേരത്തെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബിജെപി ദേശീയാദ്ധ്യക്ഷന്‍ ജെ പി നദ്ദയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് നേതൃമാറ്റം ഉടന്‍ നടക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

സംസ്ഥാന അദ്ധ്യക്ഷനുമായി പ്രധാനമന്ത്രി സംസ്ഥാനത്തെ സംഘടന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. നിലവിലെ സംസ്ഥാന അദ്ധ്യക്ഷനായ ഭൂപേന്ദ്ര ചൗധരിയെ മാറ്റി പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ അതേ സ്ഥാനത്ത് നിയോഗിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഭൂപേന്ദ്ര ചൗധരി ജാട്ട് വിഭാഗത്തില്‍ നിന്നുള്ളയാളാണ്. നേരത്തെ ജാട്ട് വിഭാഗത്തിനുള്ളില്‍ ബിജെപിക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് ഭൂപേന്ദ്ര ചൗധരിയെ അദ്ധ്യക്ഷനാക്കിയത്.

സംസ്ഥാനത്തെ ജനസംഖ്യയില്‍ വലിയ വിഭാഗം പിന്നാക്കക്കാരാണ്. ഇത്തവണ പിന്നാക്കകാര്‍ കൈവിട്ടതോടെയാണ് ബിജെപിക്ക് തിരിച്ചടിയുണ്ടായതെന്ന് നിരീക്ഷകര്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം വിലയിരുത്തുന്നു. പിന്നാക്കവിഭാഗങ്ങളുടെ വിശ്വാസം തിരികെ പിടിക്കുന്നതിന് വേണ്ടിയാണ് ആ വിഭാഗങ്ങളില്‍ നിന്നുള്ള നേതാവിന് അദ്ധ്യക്ഷസ്ഥാനം നല്‍കാന്‍ ബിജെപി ഒരുങ്ങുന്നത്. 2019ല്‍ ബിജെപി 69 ലോക്‌സഭ സീറ്റുകളാണ് നേടിയത്. ഇത്തവണ അത് 33ആയി ചുരുങ്ങിയിരുന്നു. അതിനെ തുടര്‍ന്നാണ് ബിജെപി നേതൃമാറ്റത്തിനൊരുങ്ങുന്നത്. 2017 നിയമസഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് നേതൃമാറ്റം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com