ബംഗ്ലാദേശിൽ നിന്നുള്ള അക്രമബാധിതർക്ക് പശ്ചിമ ബംഗാൾ അഭയം നൽകും; മമത ബാനർജി

സർക്കാർ ജോലികൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും യുവാക്കളും നടത്തിയ പ്രക്ഷോഭത്തിൽ നാല്പതിലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
ബംഗ്ലാദേശിൽ നിന്നുള്ള  അക്രമബാധിതർക്ക് പശ്ചിമ ബംഗാൾ അഭയം നൽകും; മമത ബാനർജി
Updated on

കൊൽക്കത്ത: അക്രമബാധിതരായ ബംഗ്ലാദേശിൽ നിന്നുള്ള ജനങ്ങൾക്ക് സംസ്ഥാനം അഭയം നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഞായറാഴ്ച പറഞ്ഞു. 'മറ്റൊരു രാജ്യമായതിനാൽ ബംഗ്ലാദേശിനെക്കുറിച്ച് എനിക്ക് പറയാനാവില്ല. കേന്ദ്രസർക്കാരാണ് ഇതിനെ കുറിച്ച് പറയേണ്ടത്. എന്നാൽ ബംഗ്ലാദേശിൽ നിന്നുള്ള നിസ്സഹായരായ ആളുകൾ ബംഗാളിൻ്റെ വാതിലിൽ മുട്ടിയാൽ ഞങ്ങൾ അവർക്ക് അഭയം നൽകും. അഭയാർത്ഥികളെ സംസ്ഥാനം ബഹുമാനിക്കുന്നു', മമത ബാനർജി പറഞ്ഞു.

കൊൽക്കത്തയിൽ കനത്ത മഴയ്ക്കിടെ തൃണമൂൽ കോൺഗ്രസിൻ്റെ മെഗാ 'രക്തസാക്ഷി ദിന' റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു തൃണമൂൽ കോൺഗ്രസ് മേധാവി.'അക്രമബാധിത ബംഗ്ലാദേശിൽ ബന്ധുക്കൾ കുടുങ്ങിക്കിടക്കുന്ന ബംഗാൾ നിവാസികൾക്ക് എല്ലാ സഹകരണവും ഞാൻ ഉറപ്പ് നൽകുന്നു', അവർ കൂട്ടിച്ചേർത്തു.

ബംഗ്ലാദേശ് അധികൃതർ രാജ്യത്തുടനീളം കർശനമായ കർഫ്യൂ ഏർപ്പെടുത്തുകയും തലസ്ഥാനമായ ധാക്കയുടെ ചില ഭാഗങ്ങളിൽ സൈനിക ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുകയും ചെയ്തിരുന്നു. സർക്കാർ ജോലികൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും യുവാക്കളും നടത്തിയ പ്രക്ഷോഭത്തിൽ നാല്പതിലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഉത്തർപ്രദേശിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പരിപാടിയിൽ പങ്കെടുത്ത സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ മമത ബാനർജി അഭിനന്ദിച്ചു.

'യുപിയിൽ അഖിലേഷ് യാദവിന്റെ മികച്ച പ്രകടനം ബിജെപി സർക്കാരിനെ രാജിവയ്ക്കാൻ നിർബന്ധിക്കുന്നതായിരുന്നു, എന്നാൽ നാണംകെട്ട സർക്കാർ ഏജൻസികളും മറ്റ് മാർഗങ്ങളും ദുരുപയോഗം ചെയ്തുകൊണ്ട് അധികാരത്തിൽ തുടരുകയാണ്, തൃണമൂൽ കോൺഗ്രസ് മേധാവി കൂട്ടിച്ചേർത്തു. തൃണമൂൽ കോൺഗ്രസിന്റെ പ്രകടനത്തെ അഖിലേഷ് യാദവും അഭിനന്ദിച്ചു. 'ബംഗാൾ ജനങ്ങൾ ബിജെപിയുമായി പോരാടി അവരെ പിന്നിലാക്കി, ഉത്തർപ്രദേശിലും അതുതന്നെ സംഭവിച്ചു. ഡൽഹിയിൽ സർക്കാരിൽ ഇരിക്കുന്നവർ കുറച്ച് ദിവസമേ അധികാരത്തിലുണ്ടാവൂ. ആ സർക്കാർ അധികനാൾ നിലനിൽക്കില്ല, അത് ഉടൻ തന്നെ വീഴും,അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com