LIVE BLOG: നിർമ്മല സീതാരാമൻ്റെ 'ജനപ്രിയ-രാഷ്ട്രീയ' ബജറ്റ്; കേരളത്തിന് അവഗണന

നിർമ്മല സീതാരാമൻ്റെ ഏഴാം ബജറ്റിൽ കേരളത്തിന് എന്തൊക്കെയാണ് കാത്തുവെച്ചിരിക്കുന്നതെന്ന ആകാംക്ഷയിലാണ് സംസ്ഥാനം. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നു എന്ന സംസ്ഥാന സർക്കാരിൻ്റെ പരാതിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് നിർമ്മല സീതാരാമൻ ഏഴാം ബജറ്റ് അവതരിപ്പിക്കുന്നത്.
LIVE BLOG: നിർമ്മല സീതാരാമൻ്റെ 'ജനപ്രിയ-രാഷ്ട്രീയ' ബജറ്റ്; കേരളത്തിന് അവഗണന

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ഇന്ന്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ഈ വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പുകളും ബജറ്റിനെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. കാര്‍ഷിക വിളകള്‍ക്ക് താങ്ങ് വില, രാസവള സബ്‌സിഡി അടക്കമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. നികുതി ഇളവുകളും ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്.

തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളോട് നീതി പുലർത്തുന്ന ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീകളുടെ ഉന്നമനത്തിനും പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. യുവാക്കള്‍ക്ക് പ്രത്യേക പരിഗണനയും ബജറ്റിൽ ഉണ്ടായേക്കും. പെന്‍ഷന്‍ തുകകള്‍ ഉയര്‍ത്താനും സാധ്യതയുണ്ട്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ തുക മാറ്റി വെക്കാന്‍ സാധ്യത. ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ തുക മാറ്റിവെച്ചേക്കും. ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്ക് കൂടുതല്‍ പ്രഖ്യാപനങ്ങളും ഉണ്ടായേക്കും.

എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ ആരോഗ്യ മേഖലയ്ക്ക് ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. റെയില്‍വെ സ്റ്റേഷന്‍ വികസനം, കൂടുതല്‍ ട്രെയിനുകള്‍, ട്രയിന്‍ സുരക്ഷ എന്നിവ റെയില്‍വേ ബജറ്റില്‍ ഇടം പിടിക്കും. നികുതി ഇളവുകള്‍ ഉണ്ടാകും എന്നതാണ് മറ്റൊരു പ്രതീക്ഷ. ബിഹാര്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി ലഭിക്കുമോ എന്നതാണ് ഉയരുന്ന മറ്റൊരു പ്രധാന ചോദ്യം. ഭരണമുന്നണിയെ സംബന്ധിച്ച് രാഷ്ട്രീയമായി ബജറ്റിൽ അഭിസംബോധന ചെയ്യാൻ നിർബന്ധിതമാകുന്ന വിഷയം കൂടിയാണ് ഇത്. നിർമ്മല സീതാരാമൻ്റെ ഏഴാം ബജറ്റിൽ കേരളത്തിന് എന്തൊക്കെയാണ് കാത്തുവെച്ചിരിക്കുന്നതെന്ന ആകാംക്ഷയിലാണ് സംസ്ഥാനം. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നു എന്ന സംസ്ഥാന സർക്കാരിൻ്റെ പരാതിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് നിർമ്മല സീതാരാമൻ ഏഴാം ബജറ്റ് അവതരിപ്പിക്കുന്നത്.

നിർമ്മല സീതാരാമൻ രാഷ്ട്രപതി ഭവനിൽ എത്തി 

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ രാഷ്ട്രപതി ദൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തുന്നു.

രാഷ്ട്രപതിയെ കാണാൻ പുറപ്പെടും മുമ്പ് നോർത്ത് ബ്ലോക്കിലെ ധനകാര്യ മന്ത്രാലയത്തിന് മുമ്പിൽ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഫോട്ടയ്ക്ക് പോസ് ചെയ്തപ്പോൾ
രാഷ്ട്രപതിയെ കാണാൻ പുറപ്പെടും മുമ്പ് നോർത്ത് ബ്ലോക്കിലെ ധനകാര്യ മന്ത്രാലയത്തിന് മുമ്പിൽ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഫോട്ടയ്ക്ക് പോസ് ചെയ്തപ്പോൾ

ധനമന്ത്രി പാർലമെന്റിൽ

തൻ്റെ ഏഴാം ബജറ്റ് അവതരണത്തിനായി ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിലെത്തി.

പ്രതീക്ഷയോടെ കേരളം

കേന്ദ്ര ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് കേരളം. സില്‍വര്‍ ലൈന്‍, വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി തുടങ്ങിയവയാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍. ദീർഘകാല ആവശ്യമായ എയിംസിലും കേരളം പ്രതീക്ഷ പുലർത്തുന്നുണ്ട്. രണ്ട് കേന്ദ്രമന്ത്രിമാരുള്ള കേരളത്തിന് എയിംസ് അനുവദിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന കേരളത്തിൻ്റെ പ്രധാനപ്പെട്ട ആവശ്യവും കേന്ദ്രത്തിൻ്റെ മുന്നിലുണ്ട്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലെ നഷ്ടം നികത്താന്‍ കേന്ദ്രം സഹായിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ അനുബന്ധ വികസനങ്ങള്‍ക്ക് പണം വേണം. 5,000 കോടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും 1,000 കോടിയെങ്കിലും കിട്ടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്പ് തുറമുഖമായ വിഴിഞ്ഞത്തോട് കേന്ദ്രത്തിന് അത്രഎളുപ്പം മുഖം തിരിക്കാനാവില്ലെന്നാണ് കരുതപ്പെടുന്നത്. റബ്ബറിന്റെ താങ്ങുവില വര്‍ധന, കോഴിക്കോട് വയനാട് തുരങ്ക പാത, റെയില്‍വേ നവീകരണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ കേരളം കേന്ദ്രത്തിന് മുന്നില്‍ വെച്ചിട്ടുണ്ട്. ഇതിൽ ഏതെല്ലാം പരിഗണിക്കപ്പെടുമെന്നാണ് കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

സംഘപരിവാർ സംഘടനയുടെ ആവശ്യങ്ങൾ പരിഗണിക്കുമോ?

തിരഞ്ഞെടുപ്പിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ നിർമ്മല സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് പൊതുവെ ജനപ്രിയമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കർഷകരെ അടക്കം ബജറ്റിൽ പരിഗണിക്കണമെന്ന ആവശ്യവുമായി സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് നേരത്തെ രംഗത്തെത്തിയിരുന്നു. വിവിധ മേഖലകളിൽനിന്നുള്ളവരുമായി ബജറ്റിന് മുന്നോട്ടിയായി നടന്ന കൂടിക്കാഴ്ചയിലായിരുന്നു സ്വദേശി ജാഗരൺ മഞ്ച് ഈ ആവശ്യങ്ങൾ മുന്നോട്ടുവെച്ചത്.

കർഷകർക്ക് എല്ലാ വിധ പരിഗണനയും നൽകണമെന്നതായിരുന്നു സംഘടനയുടെ പ്രധാനപ്പെട്ട ആവശ്യം. ചെറുകിട കർഷകർക്ക് സബ്‌സിഡികൾ, വിളകൾക്ക് മികച്ച വില ഉറപ്പാക്കാനുള്ള തീരുമാനങ്ങൾ, മേഖലയുടെ സമഗ്ര വളർച്ചയ്ക്ക് നികുതി ഇളവുകൾ എന്നിവയാണ് സംഘടന മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന നിലങ്ങൾക്ക് നികുതി ഈടാക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ട് വെച്ചിരുന്നു. ഇതുവഴി ഭാവിയിൽ മറ്റ് ആവശ്യങ്ങൾക്കായി നിലം പിടിച്ചുവെയ്ക്കുന്നത് തടയാമെന്നും, ആ ഭൂമി വീട് വെക്കുന്നതുപോലെയുള്ള പദ്ധതികൾക്ക് ഉപയോഗിക്കാനാകുമെന്നും അവർ ചൂണ്ടിക്കാണിച്ചിരുന്നു.

വിലക്കയറ്റം തിരിച്ചടിയാണെന്നും സംഘടനാ പ്രതിനിധികൾ ധനമന്ത്രിയെ ഓർമിപ്പിച്ചിരുന്നു. ആർഎസ്എസും ഇക്കാര്യം സർക്കാരിനെ നേരിട്ട് ഓർമിപ്പിച്ചിരുന്നു. വിലക്കയറ്റം തടയാൻ എല്ലാ നടപടികളും ബജറ്റിൽ വേണമെന്ന് ആവശ്യപ്പെട്ട സ്വദേശി ജാഗരൺ മഞ്ച് ഗ്രാമങ്ങളിലുള്ള വിലകയറ്റത്തെ അതീവ ഗൗരവത്തോടെ കാണണമെന്നും ആവശ്യപ്പെട്ടിരുന്നു. സാങ്കേതികവിദ്യ തൊഴിലവസരങ്ങൾ അപഹരിക്കാതിരിക്കാൻ റോബോട്ടുകളെ ഉപയോഗിച്ച് നടത്തുന്ന ജോലികൾക്ക് 'റോബോട്ട് ടാക്സ്' ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ലോക്‌സഭാ തെരഞ്ഞടുപ്പിൽ തങ്ങൾക്ക് തിരിച്ചടിയായത് വിലക്കയറ്റവും കർഷകരോഷവുമാണെന്ന തിരിച്ചറിവിലാണ് സംഘപരിവാർ സംഘടനകളെ ഇത്തരം വിഷയങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.

കേന്ദ്ര ബജറ്റിൻ്റെ കോപ്പികൾ പാർലമെൻ്റിൽ എത്തിച്ചു

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ സമ്പൂർണ്ണ ബജറ്റിൻ്റെ കോപ്പികൾ പാർലമെൻ്റിൽ എത്തിച്ചു.

ബജറ്റ് അവതരണത്തിന് നിമിഷങ്ങൾ മാത്രം, പ്രധാനമന്ത്രി പാർലമെൻ്റിൽ എത്തി

തൻ്റെ ഏഴാമത് ബജറ്റ് അവതരണത്തിന് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ എത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർലമെൻ്റിൽ എത്തി.

ബജറ്റിന് അംഗീകാരം നൽകാനുള്ള  കേന്ദ്ര മന്ത്രിസഭാ യോഗം തുടങ്ങി

പ്രധാനമന്ത്രി പാർലമെൻ്റിൽ എത്തിയതിന് പിന്നാലെ ബജറ്റിന് അംഗീകാരം നൽകാനുള്ള കേന്ദ്ര മന്ത്രിസഭാ യോഗം തുടങ്ങി.

കേന്ദ്ര ബജറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ സമ്പൂർണ്ണ ബജറ്റിന് അംഗീകാരം നൽകി.

ബജറ്റിന് മുന്നോടിയായി ഇന്ത്യൻ ഓഹരി വിപണിയിൽ നേരിയ തോതിൽ ഇടിവ്

ഇന്ത്യൻ ഓഹരികൾ ബജറ്റിന് മുന്നോടിയായി ചൊവ്വാഴ്‌ച രാവിലെ വ്യാപാരത്തിൽ നേരിയ തോതിൽ ഇടിവ് രേഖപ്പെടുത്തി. എൻഎസ്ഇ നിഫ്റ്റി 50, എസ് ആൻ്റ് പി ബിഎസ്ഇ സെൻസെക്‌സ് എന്നിവ 0.3% വ്യാപാരം ആരംഭിച്ചത്. എന്നാൽ രാവിലെ പത്തരയോടെ ഇത് 0.2% താഴ്ന്നു. അസ്ഥിരത ആറാഴ്ചത്തെ ഏറ്റവും ഉയർന്ന 15.79 ആയി ഉയർന്നു.

ഏഴാം ബജറ്റ് അവതരണത്തിന് നിർമ്മല സീതാരാമൻ എത്തിയത് ഓഫ്-വൈറ്റ് ചെക്കർഡ് കൈത്തറി സാരിയിൽ

ധനമന്ത്രിമാർ ബജറ്റ് അവതരണ ദിവസം തിരഞ്ഞെടുക്കാറുള്ള വേഷം സവിശേഷമായി ശ്രദ്ധിക്കപ്പെടാറുണ്ട്. തൻ്റെ ഏഴാമത്തെ ബജറ്റ് അവതരിപ്പിക്കാനെത്തിയ നിർമ്മല സീതാരാമൻ ഓഫ്-വൈറ്റ് ചെക്കർഡ് കൈത്തറി സാരിയും സാരിക്ക് യോജിച്ച പർപ്പിൾ, പിങ്ക് നിറത്തിലുള്ള ബ്ലൗസുമാണ് ധരിച്ചത്.

ബജറ്റ് അവതരണം തുടങ്ങി

നിർമ്മല സീതാരാമൻ്റെ ഏഴാം ബജറ്റ് അവതരണം തുടങ്ങി. മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ ആദ്യ ബജറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിക്കുന്നത്.

ഇടക്കാല ബജറ്റിൽ സർക്കാർ മുന്നോട്ടുവെച്ച 'വികസിത് ഭാരത്' സൂചിപ്പിച്ച് ബജറ്റ് അവതരണം തുടങ്ങി

ഇടക്കാല ബജറ്റിൽ സർക്കാർ മുന്നോട്ടുവെച്ച വികസിത് ഭാരത് സൂചിപ്പിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ഇടക്കാല ബജറ്റിൽ നിശ്ചയിച്ചിട്ടുള്ള തന്ത്രത്തിന് അനുസൃതമായി, എല്ലാവർക്കും വിപുലമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒമ്പത് മുൻഗണനകളാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. കൃഷി, തൊഴിൽ, നൈപുണ്യത്തിൽ ഉൽപ്പാദനക്ഷമതയും പ്രതിരോധശേഷിയും, മനുഷ്യവിഭവശേഷി വികസനവും സാമൂഹിക നീതിയും, ഉൽപ്പാദനവും സേവനങ്ങളും, നഗരവികസനം, അടിയന്തര സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, നവീകരണ ഗവേഷണ-വികസനം, അടുത്ത തലമുറ പരിഷ്കാരങ്ങൾ എന്നിവയാണ് ഒൻപത് മുൻഗണനകളായി ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചത്. തുടർന്നുള്ള ബജറ്റുകൾ ഇവയുടെ കൂടുതൽ മുൻഗണനകളും പ്രവർത്തനങ്ങളും അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസത്തിനും തൊഴിലിനും നൈപുണ്യ വികസനത്തിനുമായി 1.48 ലക്ഷം കോടി

വിദ്യാഭ്യാസത്തിനും തൊഴിലിനും നൈപുണ്യത്തിനുമായി 1.48 ലക്ഷം കോടി പ്രഖ്യാപിച്ച് നിര്‍മ്മല സീതാരാമന്‍. ഇടക്കാല ബജറ്റില്‍ നടപ്പിലാക്കുമെന്ന പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.

അത്യുൽപ്പാദന ശേഷിയുള്ള 32 ഇനത്തിൽപ്പെട്ട 109 പുതിയ ഫീൽഡ്, ഹോർട്ടികൾച്ചറൽ വിളകൾ കർഷകർക്കായി പുറത്തിറക്കും

അത്യുൽപ്പാദന ശേഷിയുള്ള 32 ഇനത്തിൽപ്പെട്ട 109 പുതിയ ഫീൽഡ്, ഹോർട്ടികൾച്ചറൽ വിളകൾ കർഷകർക്കായി പുറത്തിറക്കുമെന്ന് നിർമ്മല സീതാരാമൻ.  “കാർഷിക ഗവേഷണത്തെ മാറ്റിമറിച്ചുകൊണ്ട്, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിലും കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഇനങ്ങൾ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നിർമ്മല സീതാരാമൻ. സ്വകാര്യ മേഖലയ്ക്കും സർക്കാർ മേഖലയ്ക്കും ഡൊമെയ്ൻ വിദഗ്ധർ ഉൾപ്പെടെയുള്ളവർക്കും ചലഞ്ച് മോഡിൽ ധനസഹായം നൽകുമെന്നും അത്തരം ഗവേഷണങ്ങളുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുമെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള ഒരു കോടി കർഷകരെ ഉൾപ്പെടുത്തിയുള്ള ജൈവകൃഷി തുടങ്ങും

അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള ഒരു കോടി കർഷകരെ ഉൾപ്പെടുത്തിയുള്ള ജൈവകൃഷിക്ക് തുടക്കമിടുമെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി. സർട്ടിഫിക്കേഷനും ബ്രാൻഡിംഗും ഇതിന് ഉറപ്പാക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ഗവേഷണ സ്ഥാപനങ്ങൾ വഴിയും സന്നദ്ധതയുള്ള ഗ്രാമപഞ്ചായത്തുകൾ വഴിയുമാണ് ഇത് നടപ്പാക്കുക. ആവശ്യാനുസരണം 10,000 ബയോ ഇൻപുട്ട് റിസോഴ്‌സ് സെൻ്ററുകൾ സ്ഥാപിക്കുമെന്നും ധനകാര്യ മന്ത്രി.

പച്ചക്കറി ഉൽപ്പാദനവും വിതരണ ശൃംഖലയും വികസിപ്പിക്കും

പച്ചക്കറി ഉൽപ്പാദനവും വിതരണ ശൃംഖലയും വികസിപ്പിക്കുമെന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. പ്രധാന ഉപഭോഗ കേന്ദ്രങ്ങളോട് ചേർന്ന് വൻതോതിലുള്ള പച്ചക്കറി ഉൽപ്പാദനം വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.  പച്ചക്കറി വിതരണ ശൃംഖലകൾക്കായി കർഷക ഉൽപാദക സംഘടനകൾ, കൂടുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു.

മുദ്രാ ലോണുകളുടെ പരിധി 20 ലക്ഷമായി വര്‍ദ്ധിപ്പിക്കും

എംഎസ്എംഇകളുടെ വായ്പാ സഹായത്തിനായി മുദ്രാ ലോണുകളുടെ പരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായി വര്‍ദ്ധിപ്പിക്കുമെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. തരുണ്‍ വിഭാഗത്തിന് കീഴില്‍ മുമ്പ് എടുത്ത വായ്പകള്‍ വിജയകരമായി തിരിച്ചടച്ചവർക്ക് എംഎസ്എംഇകള്‍ക്കുള്ള വായ്പാ പിന്തുണ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു കോടി പാവപ്പെട്ട-ഇടത്തരം കുടുംബങ്ങൾക്ക് വീട്; 10 ലക്ഷം കോടി മുതൽ മുടക്കും 

ഒരു കോടി പാവപ്പെട്ട-ഇടത്തരം കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കാൻ പ്രധാനമന്ത്രി ആവാസ് യോജന-അർബൻ പദ്ധതിക്ക് കീഴിൽ 10 ലക്ഷം കോടി രൂപ മുതൽമുടക്കുമെന്ന് ധനകാര്യ മന്ത്രി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2.2 ലക്ഷം കോടി രൂപയുടെ കേന്ദ്രസഹായവും ഇതിൽ ഉൾപ്പെടുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.

അഞ്ച് വർഷത്തേക്ക് 100 പ്രതിവാര തെരുവ് ഭക്ഷണ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് പദ്ധതി

അഞ്ച് വർഷത്തേക്ക് 100 പ്രതിവാര തെരുവ് ഭക്ഷണ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് പിന്തുണ നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യമന്ത്രി. തെരുവ് കച്ചവടക്കാർക്കുള്ള പിഎം സ്വാനിധി പദ്ധതിയെ അടിസ്ഥാനമാക്കി, തിരഞ്ഞെടുത്ത നഗരങ്ങളിൽ 100 ​​പ്രതിവാര തെരുവ് ഭക്ഷണ കേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് അടുത്ത 5 വർഷത്തിനുള്ളിൽ ഞങ്ങൾ ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നതായി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.

ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചേക്കും

ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചേക്കാമെന്ന സൂചനയുമായി നിർമ്മല സീതാരാമൻ. 'ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചേക്കാം, പ്രത്യേകിച്ച് സ്ത്രീകൾക്ക്. നഗരവികസന പദ്ധതികൾക്ക് ഈ പരിഷ്കാരം അനിവാര്യമാണെന്നായിരുന്നു നിർമ്മല സീതാരാമൻ്റെ പ്രഖ്യാപനം.

റൂഫ്ടോപ്പ് സോളാർ പദ്ധതി ആരംഭിച്ചു

ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതിന് റൂഫ്‌ടോപ്പ് സോളാർ പദ്ധതി ആരംഭിച്ചതായി നിർമ്മലാ സീതാരാമൻ. ഇടക്കാല ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് പദ്ധതി ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 1.8 കോടി രജിസ്ട്രേഷനുകളും 14 ലക്ഷം അപേക്ഷകരും ഈ പദ്ധതിയിൽ ഇതുവരെ ഉണ്ടായാതായും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ നാലാം ഘട്ടം ആരംഭിക്കും

2 5,000 ഗ്രാമീണ ആവാസ കേന്ദ്രങ്ങളിലേയ്ക്ക് എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡുകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ നാലാം ഘട്ടം ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.

വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയിൽ പരാമർശിക്കപ്പെടാതെ  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ 

കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ച വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ച് പരാമർശമില്ല. രാജ്യത്തിന് പുറത്ത് നിന്ന് ഉത്ഭവിക്കുന്ന നദികൾ ബിഹാറിൽ വെള്ളപ്പൊക്കം ഉണ്ടാക്കുന്നതിനെക്കുറിച്ച് ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചു. 'നേപ്പാളിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നില്ല. പ്രളയ ലഘൂകരണ പദ്ധതികൾക്കായി 11,500 കോടി രൂപ ഞങ്ങൾ നൽകും. ഇന്ത്യക്ക് പുറത്ത് ഉത്ഭവിക്കുന്ന ബ്രഹ്മപുത്ര നദിയിൽ നിന്നും അതിൻ്റെ പോഷകനദികളിൽ നിന്നും എല്ലാ വർഷവും ആസാം വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുന്നു. ഞങ്ങൾ അവർക്ക് പിന്തുണ നൽകും. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന ഉത്തരാഖണ്ഡ്, സിക്കിം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് സഹായം നൽകും' എന്നായിരുന്നു നിർമ്മല സീതാരാമൻ പറഞ്ഞത്.

പ്രധാനമന്ത്രി ഗരീബ് യോജന അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടും

അഞ്ച് സംസ്ഥാനങ്ങളിൽ കിസാൻ ക്രൈഡിറ്റ് കാർഡ്

കാര്‍ഷിക മേഖലയ്ക്കും അനുബന്ധ മേഖലകള്‍ക്കുമായി 1.52 ലക്ഷം കോടി രൂപ

സ്ത്രീകളുടെ തൊഴില്‍ മേഖലയിലെ സാന്നിധ്യം ഉറപ്പാക്കും

കൂടുതൽ വർക്കിങ് വിമിൻസ് ഹോസ്റ്റൽ, ക്രഷ് എന്നിവ സ്ഥാപിക്കും.

20 ലക്ഷം യുവാക്കൾക്ക് തൊഴിൽ പരിശീലനം

മോഡല്‍ സ്കില്‍ ലോണ്‍ പദ്ധതി പ്രകാരം 7.5 ലക്ഷം വരെ ലോണ്‍. 20 ലക്ഷം യുവാക്കള്‍ക്ക് ഗുണം ലഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ

സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുമെന്ന് ധനകാര്യ മന്ത്രി. 10 ലക്ഷം രൂപ വരെ ഉന്നത വിദ്യാഭ്യാസത്തിന് വായ്പ ലഭ്യമാക്കും. ഇന്ത്യയിലെ പഠനത്തിലാണ് വായ്പ ലഭ്യമാക്കുക. ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് പ്രതിവർഷം ഇ-വൗച്ചറുകൾ നൽകും. ലോൺ തുകയുടെ 3 ശതമാനമായിരിക്കുമിത്. ഇന്ത്യയിലെ സ്ഥാപനങ്ങളിലെ പഠനത്തിനാണ് ഇത് ലഭ്യമാകുക.

ബിഹാറിന് ഉയർന്ന പരിഗണന

ബിഹാറിന് ഉയർന്ന പരിഗണന നൽകി മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ്. ബിഹാറിന് കൂടുതൽ മെഡിക്കൽ കോളേജുകളും വിമാനത്താവളവും പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ.

ആന്ധ്രപ്രദേശിന് പ്രത്യേക സഹായം

ആന്ധ്രയുടെ തലസ്ഥാന വികസനത്തിന് പ്രത്യേക സഹായം പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി. ഈ വര്‍ഷം 15000 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപനം. വരും വര്‍ഷങ്ങളിലും അധിക സഹായം നല്‍കുമെന്നും ധനകാര്യ മന്ത്രിയുടെ ഉറപ്പ്.

ജെഡിയുവിനെയും തെലുങ്കുദേശത്തെയും പിണക്കാതെ കേന്ദ്ര ബജറ്റ്

ലോക്സഭയിൽ എൻഡിഎ സർക്കാരിനെ നിലനിർത്തുന്ന ജെഡിയുവിനെയും തെലുങ്കുദേശത്തെയും പിണക്കാതെ നിർമ്മലാ സീതാരാമൻ്റെ ബജറ്റ് പ്രഖ്യാപനങ്ങൾ. കേന്ദ്രബജറ്റ് ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യേക പരിഗണനയാണ് നൽകിയിരിക്കുന്നത്. ആന്ധ്രപ്രദേശന് പ്രത്യേക ധനസഹായം പ്രഖ്യാപിച്ചപ്പോൾ ബിഹാറിന് കൂടുതൽ മെഡിക്കൽ കോളേജുകളും വിമാനത്താവളങ്ങളും അനുവദിച്ചിട്ടുണ്ട്.

മൊബൈൽ ഫോണിന് വില കുറയും

കസ്റ്റംസ് തീരുവ കുറച്ചതോടെ മൊബൈൽ ഫോണുകളുടെ വിലകുറയും. മൊബൈല് ഫോണ്‍, അനുബന്ധ സാധനങ്ങളുടെ നികുതിയിയില്‍ 15 ശതമാനത്തോളം കുറവ് വരും. മൊബൈൽ ചാര്‍ജറുകള്‍ക്കും ഉള്‍പ്പടെ വില കുറയും.

കാൻസർ മരുന്നുകളുടെ വില കുറയും

കാന്‍സര്‍ രോഗത്തിനുളള മൂന്ന് മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി.

സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വില കുറയും

കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വില കുറയും. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമാണ് കുറച്ചത്. പ്ലാറ്റിനത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 6.4 ശതമാനവും കുറച്ചു.

ആദായ നികുതി സ്ലാബുകളില്‍ മാറ്റം 

ആദായ നികുതി സ്ലാബുകളിൽ മാറ്റം പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. മൂന്ന് ലക്ഷം വരെ വരുമാനമുളളവര്‍ക്ക് ആദായ നികുതിയില്ല. പുതിയ സ്ലാബ് പ്രകാരം നികുതി ദായകര്‍ക്ക് ആദായ നികുതിയില്‍ 17500 രൂപ ഇളവ് ലഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

  • 3-7 ലക്ഷം വരെ 5 ശതമാനം നികുതി

  • 7-10 ലക്ഷം വരെ 10 ശതമാനം നികുതി

  • 10-12 ലക്ഷം വരെ 15 ശതമാനം നികുതി

  • 12 - 15 ലക്ഷം വരെ 20 ശതമാനം

  • 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം

ആദായ നികുതിയില്‍ മാറ്റം

  • ഇ കൊമേഴ്സിനുളള ടിഡിഎസ് കുറച്ചു

  • മൂലധന നേട്ടത്തിനുളള നികുതി ലഘൂകരിക്കും

  • നിക്ഷേപകരുടെ മേലുള്ള ഏഞ്ചൽ ടാക്സ് നിർത്തലാക്കി

  • ദീര്‍ഘകാല മൂലധന നേട്ടത്തിന് 12.5 ശതമാനം നികുതി

  • ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കില്ല

  • ഡിഡക്ഷൻ ലിമിറ്റ് 50,000ത്തിൽ നിന്ന് 75,000 ആയി ഉയർത്തി

കോർപറേറ്റ് നികുതി കുറച്ചു

വിദേശ സ്ഥപനങ്ങളുടെ കോപ്പറേറ്റ് ടാക്സ് 35 ശതമാനമായി കുറച്ചു

ഇ-കൊമേഴ്സ്  നികുതി ഒരു ശതമാനത്തിൽ നിന്നും 0.1 ശതമാനമായി കുറച്ചു

തുണി, ലതർ എന്നിവയുടെ വില കുറയും

പ്ലാസ്റ്റിക്കിന് വില കൂടും

അടിസ്ഥാന വികസനത്തിന് 11.11 ലക്ഷം കോടി

അടിസ്ഥാന വികസനത്തിന് ജിഡിപിയുടെ 3.4 ശതമാനം നീക്കി വെച്ച് കേന്ദ്ര ബജറ്റ്. അടിസ്ഥാന വികസനത്തിന് 11.11 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. അടിസ്ഥാന വികസനത്തിന് സംസ്ഥാനങ്ങളും നിക്ഷേപം നടത്തണമെന്ന് നിർമ്മല സീതാരാമൻ.

5000 കമ്പനികളില്‍ ഒരു കോടി യുവാക്കള്‍ക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരം

5000 കമ്പനികളില്‍ ഒരു കോടി യുവാക്കള്‍ക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരമെന്ന് ബജറ്റ് പ്രഖ്യാപനം. 5000 രൂപ പ്രതിമാസം പ്രതിഫലം. ട്രെയിനിങ് ചിലവ് കമ്പനികള്‍ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് നല്‍കണമെന്നും നിർദ്ദേശം. 500 മുഖ്യധാര കമ്പനികളിൽ 5 ലക്ഷം യുവാക്കൾക്ക് ഇൻറേൺഷിപ്പ് അവസരം നൽകും

സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തും

പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്ത ശമ്പളമുള്ള ജീവനക്കാർക്കുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തും. ദേശീയ പെൻഷൻ സംവിധാനത്തിൽ (എൻപിഎസ്) തൊഴിലുടമകളുടെ സംഭാവനയ്ക്കുള്ള കിഴിവ് പരിധി 10% ൽ നിന്ന് 14% ആയി ഉയർത്തി. അതുപോലെ, പെൻഷൻകാർക്കുള്ള കുടുംബ പെൻഷൻ്റെ കിഴിവ് 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തും. ഇത് ഏകദേശം 4 കോടി ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമാകുമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഭൂപരിഷ്കരണ നടപടികൾ സ്വീകരിക്കും 

സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഭൂപരിഷ്കരണ നടപടികൾ സ്വീകരിക്കുമെന്ന്  ബജറ്റ് പ്രസംഗത്തിൽ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. ഭൂമിയും മറ്റ് ഉൽപാദന ഘടകങ്ങളും മെച്ചപ്പെടുത്തുന്നതിതായി കണക്കാക്കിയ ചില നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

ധനക്കമ്മി ജിഡിപിയുടെ 4.9 ശതമാനം

അറ്റ നികുതി വരുമാനം 25.83 ലക്ഷം കോടി രൂപയും ധനക്കമ്മി ഈ വർഷത്തെ ജിഡിപിയുടെ 4.9 ശതമാനവും ആയി കണക്കാക്കുന്നുവെന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. ഡേറ്റഡ് സെക്യൂരിറ്റികൾ വഴി വിപണിയിൽ നിന്നുള്ള കടമെടുപ്പിൻ്റെ മൊത്ത, അറ്റ മൂല്യം ​​യഥാക്രമം 14.01 ലക്ഷം കോടി രൂപയും 11.63 ലക്ഷം കോടി രൂപയുമാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണെന്നും ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചു. 2025-26ൽ കമ്മി ജിഡിപിയുടെ 4.5 ശതമാനത്തിൽ താഴെയായിരിക്കുമെന്നും അതിനുശേഷം തുടർച്ചയായി കുറവുണ്ടാകുമെന്നും ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചു.

ബജറ്റിൽ റെയിൽവെയെക്കുറിച്ച് പരാമർശമില്ല

റെയിൽവെയെക്കുറിച്ച് നിർമ്മല സീതാരാമൻ നടത്തിയ ബജറ്റ് പ്രസംഗത്തിൽ പരാമർശമില്ല. റെയിൽവെ വികസനവുമായി ബന്ധപ്പെട്ട നിരവധി സാധ്യതകൾ ബജറ്റിൽ പ്രതീക്ഷിച്ചിരുന്നു. നിരവധി സംസ്ഥാനങ്ങൾ റെയിൽ വികസനവുമായി ബന്ധപ്പെട്ട പദ്ധതികളും ആവശ്യങ്ങളും മുന്നോട്ടു വെച്ചിരുന്നു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് തൊഴിൽ നൽകാൻ 2 ലക്ഷം കോടി

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് തൊഴിൽ നൽകാൻ 2 ലക്ഷം കോടി അനുവദിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി യുവജനങ്ങൾക്ക് നൈപുണ്യ വൈദഗ്ധ്യം നൽകുന്നതിനായി 1.48 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം യുവാക്കൾ ഈ നിലയിൽ വൈദഗ്ധ്യം നേടും. ആകെ 1,000 വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ നവീകരിക്കുമെന്നും ധനകാര്യ മന്ത്രി അറിയിച്ചു. എല്ലാ മേഖലകളിലും ആദ്യമായി ജോലിക്ക് കയറുന്ന എല്ലാവർക്കും ഒറ്റത്തവണ ഇൻസെൻ്റീവ് നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴിയാണ് ആദ്യമായി ജോലി ചെയ്യുന്നവർക്കുള്ള ഇൻസെൻ്റീവ് നൽകുന്നത്. പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന എല്ലാവർക്കും ഒരു മാസത്തെ പ്രൊവിഡന്റ് ഫണ്ട് വിഹിതം നൽകുമെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി അറിയിച്ചു. സംഘടിത മേഖലയിൽ ജോലിക്ക് കയറുന്നവർക്കുവേണ്ടിയുള്ളതാണ് ഈ സ്കീം. ഇപിഎഫ്ഒയിൽ എൻറോൾ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്കീമിന് അർഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്റ്റാൾമെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഇതിന് അർഹത. 210 ലക്ഷം യുവാക്കൾക്ക് ഇത് ഗുണകരമാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞു.

ബഹിരാകാശ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിന് ഊന്നൽ

ബഹിരാകാശ സമ്പദ്‌വ്യവസ്ഥ, അടുത്ത പത്ത് വർഷത്തിനുള്ളിൽ അഞ്ച് മടങ്ങ് വർദ്ധിപ്പിക്കുമെന്ന് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. ഇതിനായി ഗവൺമെൻ്റ് തുടർച്ചയായി ഊന്നൽ നൽകുമെന്നും 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് രൂപീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കേരളത്തെക്കുറിച്ച് പരാമർശമില്ല; തീർത്ഥാടന ടൂറിസത്തിന് പ്രധാന്യം നൽകി നിർമ്മല സീതാരാമൻ

ടൂറിസത്തെക്കുറിച്ച് വിശദീകരിക്കവെ കേരളത്തെ പരാമർശിക്കാതെ ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ കേരളത്തെക്കുറിച്ച് നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ ഒരുവരി പോലും പരാമർശിച്ചില്ല. കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ഏക എംപിയായ സുരേഷ് ഗോപി ടൂറിസം വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രിയാണ്. ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള തീർത്ഥാടന ടൂറിസത്തിന് പ്രധാന്യം നൽകുന്നതായിരുന്നു നിർമ്മല സീതാരാമൻ്റെ ബജറ്റ് പ്രസംഗം. “ടൂറിസം എപ്പോഴും നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമാണ്. ഇന്ത്യയെ ടൂറിസത്തിൻ്റെ ഒരു ആഗോള ലക്ഷ്യകേന്ദ്രമായി മാറ്റനുള്ള ഞങ്ങളുടെ ശ്രമങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മറ്റ് മേഖലകളിൽ അവസരങ്ങൾ തുറക്കുകയും ചെയ്യും. ഗയയിലെ വിഷ്ണുപഥ് ക്ഷേത്രവും ബോധഗയയിലെ മഹാബോധി ക്ഷേത്രവും ആത്മീയ പ്രാധാന്യമുള്ളവയാണ്. വിജയകരമായ കാശി വിശ്വനാഥ് ഇടനാഴിയുടെ മാതൃകയിൽ അവിടെ ഇടനാഴികൾ വികസിപ്പിക്കുകയും അവയെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കുകയും ചെയ്യു'മെന്ന് ധനമന്ത്രി വ്യക്തമാക്കി. ബിഹാറിലെ രാജ്ഗിറിനും നളന്ദയ്ക്കും വേണ്ടി സമഗ്രമായ വികസന സംരംഭം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. 'മനോഹരമായ പ്രകൃതി സൗന്ദര്യം, ക്ഷേത്രങ്ങൾ, കരകൗശല വിദ്യകൾ, പ്രകൃതിദൃശ്യങ്ങൾ, വന്യജീവി സങ്കേതങ്ങൾ, പുരാതനമായ ബീച്ചുകൾ എന്നിവയുള്ള ഒഡീഷയിലെ ടൂറിസത്തെ ഞങ്ങൾ പിന്തുണയ്ക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപ

ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപ വകയിരുത്തി നിർമ്മല സീതാരാമൻ. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപ അനുവദിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും മൂന്ന് കോടി അധിക വീടുകൾ നിർമ്മിക്കുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.

ഇടത്തരക്കാർക്ക് പുതിയ കരുത്ത് നൽകുന്ന ബജറ്റ്; നരേന്ദ്ര മോദി

ഇടത്തരക്കാർക്ക് പുതിയ കരുത്ത് നൽകുന്ന ബജറ്റാണിതെന്ന പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും ഒരു പുതിയ അളവുകോൽ നൽകുന്നതാണ് ബജറ്റെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ആദിവാസി സമൂഹത്തെയും ദലിതരെയും പിന്നാക്ക വിഭാഗങ്ങളെയും ശാക്തീകരിക്കാൻ ശക്തമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും മോദി വ്യക്തമാക്കി.

ചെറുകിട വ്യാപാരികൾക്കും എംഎസ്എംഇഎസിനും ഈ ബജറ്റ് പുരോഗതിയുടെ പുതിയ പാത നൽകുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നിർമ്മാണത്തിലും അടിസ്ഥാന സൗകര്യവികസനത്തിലും ബജറ്റിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇത് സാമ്പത്തിക വികസനത്തിന് പുതിയ ഉണർവ് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് നിർമ്മാണത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും ഊന്നൽ നൽകുന്നുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ബജറ്റ് യുവാക്കൾക്ക് നിരവധി പുതിയ അവസരങ്ങൾ തുറന്ന് നൽകുമെന്നും അഭിപ്രായപ്പെട്ടു.

കസേര സംരക്ഷിക്കാനുള്ള ബജറ്റ്; രാഹുൽ ഗാന്ധി

നിർമ്മല സീതാരാമൻ അവതരിപ്പിച്ച മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിനെ കസേര സംക്ഷിക്കാനുള്ള ബജറ്റെന്ന് പരിഹസിച്ച് രാഹുൽ ഗാന്ധി. മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ സഖ്യകക്ഷികൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രകടന പത്രികയും മുൻ ബജറ്റുകളും കോപ്പി പേസ്റ്റ് ചെയ്ത ബജറ്റ് എന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു.

ബിഹാറിനും ആന്ധ്രാപ്രദേശിനും വാരിക്കോരി കൊടുത്തു

ആന്ധ്രപ്രദേശിന് ലഭിച്ചത്

  • ആന്ധ്രയുടെ തലസ്ഥാന വികസനത്തിന് പ്രത്യേക സഹായം

  • ഈ വര്‍ഷം 15000 കോടി രൂപ നല്‍കും

  • വരും വര്‍ഷങ്ങളിലും അധിക സഹായം നല്‍കും

  • പോലാവരം ജലസേചന പദ്ധതിക്ക് സഹായം

  • അടിസ്ഥാന വികസനം, വ്യവസായിക വികസനം, ജലം, റെയില്‍വേ, റോഡ് വികസനത്തിന് സഹായം

  • വിശാഖപട്ടണം ചെന്നൈ വ്യാവസായിക ഇടനാഴി ബംഗളുരു- ഹൈദരാബാദ് വ്യാവസായി ഇടനാഴി എന്നിവക്ക് സഹായം

  • റായല്‍സീമ, പ്രകാശം, ആന്ധ്രയുടെ ഉത്തര തീരദേശ മേഖല എന്നിവയുടെ വികസനത്തിനും സഹായം

ബീഹാറിന് ലഭിച്ചത്

  • പുതിയ വിമാനത്താവളങ്ങള്‍ തുറക്കും

  • കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍

  • അമൃത്സർ- ഗയ ഇക്കണോമിക് കോറിഡോര്‍

  • റോഡ് വികസനത്തിന് 26000 കോടി രൂപ

  • ക്ഷേത്ര വികസനത്തിന് സഹായം

കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര സർക്കാരിൻ്റെ ബജറ്റ്; പി എ മുഹമ്മദ് റിയാസ്

ബജറ്റിനെ വിമർശിച്ച് കെ സുധാകരൻ എം പി

ഇന്ന് നിർമലാ സീതാരാമൻ അവതരിപ്പിച്ചത് രാജ്യത്തിന്റെ ഒരു മേഖലയും നരേന്ദ്രമോദി സർക്കാരിന്റെ കൈകളിൽ സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന ബഡ്ജറ്റ് ആണെന്ന് കെ സുധാകരൻ. ഇന്ത്യക്കാകെ ഉള്ളത് രണ്ടുമൂന്നു സംസ്ഥാനങ്ങൾ കൊണ്ടുപോയെന്നും കെ സുധാകരൻ എം പി കുറ്റപ്പെടുത്തി. ശസ്ത്രക്രിയ വേണ്ടിടത്ത് തൊലിപ്പുറത്തെ ചികിത്സ മാത്രമാണ് നടത്തിയിരിക്കുന്നതെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.

 പ്രതിപക്ഷ ആക്ഷേപം സാധൂകരിക്കുന്ന ബജറ്റ്; എൻ കെ പ്രേമചന്ദ്രൻ എം പി

പ്രതിപക്ഷ ആക്ഷേപം സാധൂകരിക്കുന്ന ബജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ എം പി. നായിഡുവിനെയും നിതീഷിനെയും ആശ്രയിച്ചു മാത്രം നിലനിൽക്കുന്ന ഗവൺമെന്റ് ആണിത്. ഈ ആരോപണത്തെ സാധൂകരിക്കുന്നതാണ് ഇന്ന് അവതരിപ്പിച്ച ബജറ്റെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. സങ്കുചിത രാഷ്ട്രീയ താൽപര്യം ആണ് ബജറ്റിൽ പ്രതിഫലിക്കുന്നത്. ദേശീയ തലത്തിലെ പൊതുസ്വഭാവം ബഡ്ജറ്റിലില്ല.

സുരേഷ് ഗോപിക്കോ ജോർജ് കുര്യനോ ഒന്നും കഴിയില്ല; രാജ്മോഹൻ ഉണ്ണിത്താൻ  

കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിക്കോ ജോർജ് കുര്യനോ ഒന്നും കഴിയില്ലെന്നും കേരളത്തിൽ വികസനം വരണമെങ്കിൽ ഒരു നിതീഷ് കുമാറോ, നായിഡുവോ വേണമെന്നും പരിഹസിച്ച് രാജ്മോഹൻ ഉണ്ണത്തിാൻ എം പി. ബജറ്റിൽ കേരളത്തിനെ അവഗണിക്കുകയും ബിഹാറിനും ആന്ധ്രാപ്രദേശിനും മുന്തിയ പരിഗണന ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ്റെ വിമർശനം.

ഇന്ത്യൻ യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്ത ബജറ്റ്; ഇ ടി മുഹമ്മദ് ബഷീർ

കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ വിമർശിച്ച് മുസ്ലിം ലീഗ് എം പി ഇ ടി മുഹമ്മദ് ബഷീർ. കഴിഞ്ഞ ബജറ്റിലെ കാര്യങ്ങൾ തന്നെ ഈ ബജറ്റിലും ആവർത്തിച്ചിരിക്കുന്നു. വിലക്കയറ്റം അടക്കം എല്ലാം അപകടകരമായ നിലയിൽ നിൽക്കുന്നുവെന്നും വസ്തുതകൾക്ക് നിരക്കാത്ത ബജറ്റെന്നും ഇ ടി മുഹമ്മദ് ബഷീർ. കേരളം തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഒരു കാര്യവും ഇല്ലാത്ത ബജറ്റാണ് കേന്ദ്രധനകാര്യ മന്ത്രി അവതരിപ്പിച്ചതെന്നും ഇ ടി മുഹമ്മദ് ബഷീർ എം പി കുറ്റപ്പെടുത്തി.

ധനകാര്യ മന്ത്രി കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ ചില ആശയങ്ങള്‍ കൂടി പകര്‍ത്തിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്; പി ചിദംബരം

2024ലെ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ആശയങ്ങൾ ധനകാര്യ മന്ത്രി ബജറ്റിൽ പകർത്തിയെന്ന് സൂചിപ്പിച്ച് പി ചിദംബരം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി തയ്യാറാക്കിയ കോണ്‍ഗ്രസ് മാനിഫെസ്റ്റോ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം പ്രധാനമന്ത്രി വായിച്ചു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം പരിഹസിച്ചു. കോണ്‍ഗ്രസ് മാനിഫെസ്റ്റോയുടെ 30-ാം പേജില്‍ അടിവരയിട്ടിരിക്കുന്ന എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് നിര്‍മ്മലാ സീതാരാമന്‍ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടതില്‍ സന്തോഷമുണ്ടെന്നും പി ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് മാനിഫെസ്റ്റോയുടെ പതിനൊന്നാം പേജില്‍ പറഞ്ഞിരിക്കുന്ന എല്ലാ അപ്രന്റിസിനും അലവന്‍സോട് കൂടിയ അപ്രസെന്റിഷിപ്പ് സ്‌കീം നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചതിലും സന്തോഷമുണ്ടെന്ന് പി ചിദംബരം വ്യക്തമാക്കി. ധനകാര്യ മന്ത്രി കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ ചില ആശയങ്ങള്‍ കൂടി പകര്‍ത്തിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. താമസിയാതെ നഷ്ടപ്പെട്ട ആ അവസരങ്ങളുടെ പട്ടിക സൂചിപ്പിക്കാമെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പി ചിദംബരം വ്യക്തമാക്കി.

കേന്ദ്ര സർക്കാർ വെൻ്റിലേറ്ററിൽ ആണെന്ന് മട്ടിലുള്ള പെരുമാറ്റം: ഷാഫി പറമ്പിൽ എം പി

കേന്ദ്ര സർക്കാർ വെൻ്റിലേറ്ററിൽ ആണെന്ന് മട്ടിലുള്ള പെരുമാറ്റമെന്ന പരിഹാസവുമായി ഷാഫി പറമ്പിൽ എം പി. കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച് ബജറ്റിനെ വിമർശിച്ചു കൊണ്ടായിരുന്നു ഷാഫി പറമ്പിലിൻ്റെ പ്രതികരണം.  ധനമന്ത്രിക്ക് ആന്ധ്രയിലോ ബിഹാറിലോ പോയി അവതരിപ്പിക്കാമായിരുന്നു. രാഷ്ട്രീയ അതിജീവിതത്തിന് വേണ്ടിയുള്ള ടൂൾ കിറ്റ് മാത്രമായി ബജറ്റിനെ മാറ്റി. കേരളത്തിൽ നിന്നും രണ്ട് സഹമന്ത്രിമാരുള്ള കാര്യം പാടെ മറന്നു. പടരുന്ന നിരാശ ഭരണപക്ഷത്തിൻ്റെ മുഖത്ത് പോലും പ്രകടമായിരുന്നു. തൊഴിലവസരങ്ങൾ എങ്ങനെ സൃഷ്ടിക്കും എന്നുള്ള കാര്യങ്ങൾ ബജറ്റിൽ ഇല്ലെന്നും ഇൻസെന്റീവ്സ് മാത്രം പ്രഖ്യാപിച്ചുവെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

കേന്ദ്ര ബജറ്റ് രാജ്യത്തിന് അങ്ങേയറ്റം നിരാശ നൽകുന്നത്, കേരളത്തിൻ്റെ ഒരാവശ്യവും അംഗീകരിച്ചില്ല: കെ എൻ ബാലഗോപാൽ

കേന്ദ്ര ബജറ്റ് രാജ്യത്തിന് അങ്ങേയറ്റം നിരാശ നൽകുന്നതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിൻ്റെ ഒരാവശ്യവും അംഗീകരിച്ചില്ലെന്നും ബാലഗോപാൽ ചൂണ്ടിക്കാണിച്ചു. മോദി സർക്കാരിന്റെ ആയുസിനും ഭാവിക്കും വേണ്ടിയുള്ള ബജറ്റാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി. സ്വന്തം മുന്നണിയുടെ താൽപര്യങ്ങൾക്ക് മാത്രമുള്ള ബജറ്റ്. ചില സംസ്ഥാനങ്ങൾക്ക് വേണ്ടി മാത്രം പാക്കേജുകൾ. ഭക്ഷ്യ സബ്സിഡി ഇത്തവണ 205250 കോടി വെട്ടി കുറച്ചു. ദാര്യദ്ര്യ നിർമാർജ്ജനത്തിന് ബഡ്ജറ്റിൽ ഒന്നുമില്ല. കേരളത്തിന് വെട്ടികുറച്ചത് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. അതും നൽകിയില്ല. വിഴിഞ്ഞം പോർട്ടിന് ഒരു രൂപ പോലുമില്ല. എത്ര വർഷമായി കേരളത്തിന് എയിംസ് ആവശ്യപെടുന്നു. അതിനെക്കുറിച്ച് ഒരു പരാമർശം പോലുമില്ലെന്നും ധനകാര്യമന്ത്രി കുറ്റപ്പെടുത്തി.

മന്ത്രി കെ എൻ ബാലഗോപാലിന്റെ വിമർശനങ്ങൾ അടിസ്ഥാനമില്ലാത്തത്: കെ സുരേന്ദ്രൻ

മന്ത്രി കെ.എൻ ബാലഗോപാലിൻ്റെ വിമർശനങ്ങൾ അടിസ്ഥാനം ഇല്ലാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേരത്തെ തയ്യാറാക്കിയതാണ് ബാലഗോപാലിൻ്റെ വിമർശനങ്ങളെന്നും എന്താണെന്ന് മനസ്സിലാക്കാതെയാണ് വിമർശനങ്ങളെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ബജറ്റിനെതിരെ ഉയർത്തുന്നത് ബാലിശ വിമർശനമെന്നും ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചു. കേരളത്തെ മാത്രമല്ല ഒരു സംസ്ഥാനത്തേയും അവഗണിച്ചിട്ടില്ല. ധനകാര്യ മന്ത്രിയുടെ വിമർശനങ്ങൾ രാഷ്ട്രീയം. മന്ത്രി പറയേണ്ടത് വസ്തുതകൾ. കേരളത്തിന് ഒരു അവഗണനയും ഉണ്ടാകില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. കേരളത്തിൽ എയിംസ് വരുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കേരളത്തെ അവഗണിച്ചെന്ന് പറയുന്ന ആരോപണങ്ങൾക്ക് പ്രസക്തിയില്ല. കേരളം വേറൊരു രാജ്യമാണെന്ന് പറയാൻ അഗ്രഹിക്കുന്ന ആളാണ് മന്ത്രി മുഹമ്മദ് റിയാസ്. റിയാസിന്റെ ഉള്ളിലിരിപ്പാണ് പ്രസ്താവനയിലൂടെ പ്രതിഫലിക്കുന്നതെന്നും ചോദ്യത്തിന് ഉത്തരമായി കെ സുരേന്ദ്രൻ പറഞ്ഞു.

അധികാരം നിലനിർത്താനുള്ള ഉപകരണമായി ബജറ്റിനെ മാറ്റി: രമേശ് ചെന്നിത്തല

അധികാരം നിലനിർത്താനുള്ള ഉപകരണമായി ബജറ്റിനെ മാറ്റിയെന്ന് രമേശ് ചെന്നിത്തല. ബജറ്റിൽ കർഷക പ്രശ്നം പരിഹരിക്കാൻ ഒന്നും ഇല്ല. രാജ്യത്തിൻ്റെ വികസനത്തിന് ഇതകുന്നതൊന്നും ബജറ്റിലില്ല. ദീർഘവീക്ഷണമില്ലാത്ത ബജറ്റെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തെ പാടെ തഴഞ്ഞ നിലയിലാണ് ഈ ബജറ്റിനെ വിലയിരുത്താൻ കഴിയുക. കേരളത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും എയിംസ് അനുവദിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സിൽവർ ലൈൻ ജനങ്ങൾ അവഗണിച്ച പദ്ധതിയാണ്, അതിന് കേന്ദ്രം അനുമതി നൽകില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു. ബിഹാർ, ആന്ധ്രാ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത് കൊടുത്തില്ലെങ്കിൽ സർക്കാർ നിലം പൊത്തുമെന്നും ചെന്നത്തല പറഞ്ഞു.

നന്ദി അറിയിച്ച്‌ ചന്ദ്രബാബു നായിഡു 

ബജറ്റ് പ്രഖ്യാപനങ്ങൾക്ക് നന്ദി അറിയിച്ച്‌ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. കേന്ദ്ര സർക്കാർ ആന്ധ്രാപ്രദേശിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നന്ദിയെന്നായിരുന്നു ബജറ്റിനോടുള്ള ചന്ദ്രബാബു നായിഡുവിൻ്റെ പ്രതികരണം. പിന്നാക്ക മേഖലകളിലെ വികസനത്തിന്‌ പ്രഖ്യാപനങ്ങൾ സഹായകരമാകുമെന്നും നായിഡു വ്യക്തമാക്കി.

ബജറ്റിനെ സ്വാഗതം ചെയ്ത്  ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

ബജറ്റിൽ ബിഹാറിൻ്റെ ആവശ്യങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും,ധനമന്ത്രി നിർമ്മല സീതാരാമനും നന്ദിയെന്നും നിതീഷ് വ്യക്തമാക്കി. ബജറ്റ് പ്രഖ്യാപനങ്ങൾ ബിഹാറിൻ്റെ വികസനത്തിന് സഹായിക്കുമെന്നും നിതീഷ് പ്രത്യാശ പ്രകടിപ്പിച്ചു.

കസേര സംരക്ഷിക്കാനുള്ള ബജറ്റ്: മല്ലികാർജുൻ ഖർഗെ

കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് നിരാശാജനകമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. കസേര സംരക്ഷിക്കാനുള്ള ബജറ്റാണ് ധനകാര്യ മന്ത്രി അവതരിപ്പിച്ചത്. കോൺഗ്രസ്സ് പദ്ധതി ബജറ്റിൽ കോപ്പി പേസ്റ്റ് ചെയ്തു. യുവാക്കൾക്ക് സ്ഥിരം തൊഴിലാണ് ആവശ്യം ജാതി സെൻസസിനെ കുറിച്ച് ബജറ്റിൽ പരാമർശം ഇല്ലെന്നും ഖർഗെ കുറ്റപ്പെടുത്തി.

യുവാക്കൾക്ക് പ്രതീക്ഷയുള്ള ബജറ്റ്; വി മുരളീധരൻ   

യുവാക്കൾക്ക് തൊഴിലവസങ്ങൾ ലഭ്യമാക്കുന്ന ബജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് ബിജെപി നേതാവ് വി മുരളീധരൻ. അടുത്ത അഞ്ച് വർഷം കൊണ്ട് 4 കോടി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഉന്നത വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകുന്ന ബജറ്റ്. മുദ്രാ വായ്പയുടെ പരിധി 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമാക്കി. ചെറുകിട സംരഭങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി. ഗ്രാമീണ മേഖലകൾക്ക് ഉത്തേജനം നൽകുന്ന ബജറ്റെന്നും ഗ്രാമീണ-കാർഷിക സമ്പദ് വ്യവസ്ഥയെ ബജറ്റ് പരിപോഷിക്കുന്നുവെന്നും വി മുരളീധരൻ ചൂണ്ടിക്കാണിച്ചു. കൃത്യമായ കണക്കുകൾ വെച്ചാണ് മറ്റ് സംസ്ഥാനങ്ങൾ പദ്ധതികൾക്കായി കേന്ദ്ര ധനമന്ത്രിയെ സമീപിച്ചത് എന്നാൽ കേരളം അത്തരത്തിലൊരു സമീപനം കാഴ്ച്ച വെച്ചില്ല. എയിംസ് പ്രഖ്യാപനം ഈ ബജറ്റിൽ ഇല്ല. എയിംസ് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസം കേരളത്തിലെ ആരോഗ്യ മന്ത്രിയാണ്. സംസ്ഥാനം നൽകിയ 24 കോടി പാക്കേജിൽ കേരളത്തിൻ്റെതായി ഒന്നും ഇല്ലായിരുന്നു. കെ.എൻ ബാലഗോപാൽ ഒരു പ്രത്യേക പദ്ധതിയായി ഒന്നും കേന്ദ്രത്തിന് മുന്നിൽ വെച്ചിരുന്നില്ല മറ്റ് സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ട പ്രളയക്കെടുതി പോലെ ആയിരുന്നില്ല കേരളത്തിലേത്. പ്രളയ ദുരിതാശ്വാസഫണ്ട് നൽകുന്നതിൽ മാനദണ്ഡങ്ങൾ ഉണ്ടെന്നും വി മുരളീധരൻ ചൂണ്ടിക്കാണിച്ചു.

കേരളത്തിൽ എയിംസ് വരും, വന്നിരിക്കും; സുരേഷ് ഗോപി  

കേരളത്തിൽ എയിംസ് വരും, വന്നിരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആവശ്യമുള്ള സ്ഥലം സംസ്ഥാന സർക്കാർ എടുത്തു നൽകണം. കോഴിക്കോട് ഏറ്റെടുത്ത സ്ഥലം മതിയാകുമോ എന്ന് പരിശോധിക്കൂ. ബജറ്റിൽ തൊഴിൽ വനിതാ മേഖലകളിൽ പരിഗണനയെന്നും തൊഴിൽ തേടുന്ന മേഖലയിൽ തലോടലെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

കേന്ദ്ര ബജറ്റിൽ റെയിൽവെയ്ക്ക് 2.62 ലക്ഷം കോടി രൂപ

കേന്ദ്ര ബജറ്റിൽ റെയിൽ വേയ്ക്ക് 2.62 ലക്ഷം കോടി രൂപയെന്ന് മന്ത്രി അശ്വനി വൈഷ്ണവ്. റെയിൽവെയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രഥമ പരിഗണന. കഴിഞ്ഞ 10 വർഷവും അടിസ്ഥാന വികസനത്തിനാണ് മുൻഗണന നൽകിയതെന്നും അശ്വിന് വൈഷ്ണവ് വ്യക്തമാക്കി.

കേന്ദ്ര ബജറ്റ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതല്ല: പികെ കുഞ്ഞാലിക്കുട്ടി 

കേന്ദ്ര ബജറ്റ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ബജറ്റ് വന്നപ്പോൾ തന്നെ ഷെയർ മാർക്കറ്റ് ഇടിഞ്ഞു. ഇൻവെസ്റ്റേഴ്സിനൊ ആർക്കോ ഈ ബജറ്റിൽ പ്രതീക്ഷ ഇല്ല. സർക്കാരിനെ നിലനിർത്തണം എന്നാണ് ഇപ്പോൾ ബിജെപിയുടെ ആവശ്യം. കേരളത്തിന് എന്തെല്ലാം വാഗ്ദാനങ്ങൾ കൊടുത്തിരുന്നു. കേരളത്തിൽ ബിജെപി എംപി വന്നാൽ പാലും തേനും ഒഴുകും എന്ന പറഞ്ഞിരുന്നു. കേരളത്തിന് ബജറ്റിൽ ഒന്നും ഇല്ല. മൻമോഹൻ സിങ് മന്ത്രിസഭയിൽ കേരളത്തിന് വലിയ പരിഗണന ലഭിച്ചിരുന്നു. സർക്കാരിനെ തൽക്കാലം നിലനിർത്താനുള്ള ബജറ്റാണിത്. നിതീഷും, നായിഡുവും പറയുന്ന പോലെ ചെയ്തില്ലെങ്കിൽ നിലനിലപ്പില്ല എന്നതാണ് ബിജെപി നയമെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന ബജറ്റ്: പിണറായി വിജയൻ

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങള്‍ എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണ്. ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണ് ബജറ്റിലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്. ബജറ്റ് നിർദേശങ്ങൾ വിശദമായി പരിശോധിച്ച ശേഷം കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിനു മുന്നിൽ ആവർത്തിച്ചുന്നയിക്കാൻ യോജിച്ച ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്നത്തെ രാഷ്ട്രീയ നിലനില്‍പ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിട്ടുള്ളത്. കേരളത്തിന്‍റെ കാര്യമെടുത്താല്‍, നമ്മുടെ ദീര്‍ഘകാല ആവശ്യങ്ങളായ എയിംസ് ഉള്‍പ്പെടെയുള്ളവ പരിഗണിച്ചതായി കാണുന്നില്ല. പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തെ പരിഗണിച്ചിട്ടില്ല. ഈ അവഗണ നിരാശാജനകവും പ്രതിഷേധാർഹവുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര ബജറ്റ് - മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിൻ്റെ പൂർണ്ണരൂപം

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങള്‍ എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണ്.

ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല.

കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്.

ബജറ്റ് നിർദേശങ്ങൾ വിശദമായി പരിശോധിച്ച ശേഷം കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിനു മുന്നിൽ ആവർത്തിച്ചുന്നയിക്കാൻ യോജിച്ച ശ്രമം നടത്തും.

കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്നത്തെ രാഷ്ട്രീയ നിലനില്‍പ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിട്ടുള്ളത്.

കേരളത്തിന്‍റെ കാര്യമെടുത്താല്‍, നമ്മുടെ ദീര്‍ഘകാല ആവശ്യങ്ങളായ എയിംസ് ഉള്‍പ്പെടെയുള്ളവ പരിഗണിച്ചതായി കാണുന്നില്ല. പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തെ പരിഗണിച്ചിട്ടില്ല. ഈ അവഗണ നിരാശാജനകവും പ്രതിഷേധാർഹവുമാണ്.

കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിച്ച ചില കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് ഇടപെട്ട് നടത്തേണ്ടവയാണ്. ഇതിന് ഏറ്റവും അനിവാര്യമായ കാര്യം സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണമാണ്. ആ ശാക്തീകരണം സാധ്യമാകാതെ കാർഷികാഭിവൃദ്ധി എങ്ങനെ കൈവരിക്കാനാകും? വായ്പാ പരിധി നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രം കൈക്കൊള്ളുന്ന സമീപനം കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവിടാന്‍ സംസ്ഥാനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കും അതില്‍ സാമ്പത്തിക ചെലവുണ്ട്. ഇത്തവണ നഗരവികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ സംസ്ഥാനത്തിന്‍റെ നികുതി അധികാരങ്ങളില്‍ കേന്ദ്രം കൈകടത്തുന്നതായാണ് കാണുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കേണ്ടതുണ്ടെന്ന കാര്യം കേന്ദ്ര ധനമന്ത്രിയുടെ പ്രസംഗത്തില്‍ പരാമർശിച്ചിരിക്കുന്നു. ജി.എസ്.ടി നിലവില്‍ വന്നതിനുശേഷം സംസ്ഥാനങ്ങള്‍ക്ക് വളരെ പരിമിതമായ തനത് നികുതി അധികാരം മാത്രമേയുള്ളൂ. അതുപോലും കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ കേന്ദ്രത്തിന്‍റെ നിബന്ധനകള്‍ക്ക് വിധേയമാക്കാനാണ് ബജറ്റില്‍ ശ്രമം നടത്തിയിരിക്കുന്നത്. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതാണ്.

പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളിൽ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയതായിട്ടാണ് ബജറ്റ് രേഖകളിൽ കണുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിൽ 2002 - 23ൽ 272, 802 കോടി രൂപയായിരുന്നു വകയിരുത്തിയതെങ്കിൽ ഇത്തവണ അത് 2,05, 220 കോടി രൂപ മാത്രമാണ്.

പ്രധാനമന്ത്രി പോഷൺ അഭിയാൻ പദ്ധതിയിൽ 2002- 23 ൽ 12 , 681 കോടി രൂപ വകയിരുത്തിയിരുന്നു. അത് 12,467 കോടി രൂപയായി ചുരുക്കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് 2022- 23 ൽ 90, 806 കോടി രൂപ വകയിരുത്തിയെങ്കിൽ ഇത്തവണ 86, 000 കോടി രൂപ മാത്രമാണുള്ളത്.

ഈ കണക്കുകൾ സൂചിപ്പിക്കുന്നത് സാധാരണ ജനങ്ങളെ ബാധിക്കുന്ന പദ്ധതികളോടുള്ള ഉദാസീനമായ സമീപനമാണ്.

കേന്ദ്ര സര്‍ക്കാരിന്‍റെ രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ടുകൊണ്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്ന പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമീപനത്തിനെതിരെ ശക്തിയായ പ്രതിഷേധം അറിയിക്കുകയാണ്. ഈ അവഗണനയ്ക്കെതിരെ കേരളത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ അഭിപ്രായസമന്വയമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

കേന്ദ്ര ബജറ്റ് ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്ക് വേണ്ടി: തോമസ് ഐസക്

കേന്ദ്ര ബജറ്റ് ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്ക് വേണ്ടിയെന്ന് മുൻ ധനകാര്യ മന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്. ബിജെപിയുടെ രാഷ്ട്രീയ സിൽബന്ധി സർക്കാരുകൾക്ക് വേണ്ടിയുള്ളതാണ് ബജറ്റെന്നും ഐസക്ക് കുറ്റപ്പെടുത്തി. രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യം പാടെ തള്ളിക്കളഞ്ഞ ബജറ്റ്. വരുമാനത്തിലെ വളർച്ച ബജറ്റിൽ പ്രതിഫലിച്ചില്ല. റവന്യൂ വരുമാനം 15 ശതമാനം വർദ്ധിച്ചപ്പോൾ കൂടുതൽ പദ്ധതികൾ പ്രതീക്ഷിച്ചു. വരുമാന വളർച്ചയുടെ സാധ്യത ബജറ്റിൽ പ്രയോജനപ്പെടുത്തിയില്ലെന്നും ഐസക്ക് കുറ്റപ്പെടുത്തി.

കോവിഡിന് ശേഷം നിർമ്മല സീതാരാമൻ തുടങ്ങിയ അതേ സാമ്പത്തിക നയം തന്നെ തുടരുകയാണ്. ബജറ്റ് ജനങ്ങൾക്ക് ക്ഷേമവും സുരക്ഷിതത്വവും ഉറപ്പ് നൽകുന്നില്ല. കാർഷിക മേഖലയിൽ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കാർഷിക മേഖലയിൽ കേവലം 5% മാത്രം വർദ്ധന. വളത്തിന്റെ സബ്സിഡി വെട്ടിക്കുറച്ചു. തറവില വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് ബജറ്റിൽ യാതൊരു പരാമർശവും ഇല്ല. തൊഴിലുറപ്പ് പദ്ധതിക്ക് 60000 കോടി 90,000 കോടിയാക്കി എന്ന് പറഞ്ഞ് വീമ്പിളക്കുന്നു. 2022-23ൽ തൊഴിലുറപ്പിന് 90000 കോടിയാണ് ചിലവ്. 2023-24ലെ ബജറ്റിൽ 60000 കോടിയായി കുറച്ചു. വർഷാവസാനം ജനങ്ങളുടെ പ്രതിഷേധം വന്നപ്പോൾ 86,000 കോടി ചിലവാക്കി. ഈ 86000 കോടി മാത്രമാണ് അടുത്ത വർഷത്തേക്കും വകയിരുത്തിയിട്ടുള്ളതെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാണിച്ചു.

ബജറ്റിൽ കേരളം എന്ന പേര് പറയാൻ പോലും മടി കാണിച്ചു: മുഹമ്മദ് റിയാസ് 

ബജറ്റിൽ കേരളം എന്ന പേര് പറയാൻ പോലും മടി കാണിച്ചുവെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസം മേഖലക്ക് ഒന്നും ലഭിച്ചില്ല.  കേരളത്തെ വകയിരുത്തലല്ല വകവരുത്തുകയാണ് ചെയ്തതെന്ന് റിയാസ് കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം നിലവാരമില്ലാത്തതാണെന്നും റിയാസ് കുറ്റപ്പെടുത്തി. മാലിന്യം നിറഞ്ഞതാണ് കെ സുരേന്ദ്രന്റെ മനസ്സ്. താൻ പറഞ്ഞത് ഏത് പൗരനും ചിന്തിക്കുന്ന കാര്യമാണെന്നും റിയാസ് വ്യക്തമാക്കി.

വിവിധ മന്ത്രാലയങ്ങള്‍ അനുവദിച്ച ബജറ്റ് വിഹിതം

  • പ്രതിരോധം-454773 കോടി

  • ഗ്രാമീണ വികസനം- 265808 കോടി

  • കൃഷിയും കാര്‍ഷികാധിഷ്ഠിത പ്രവര്‍ത്തവും- 151851 കോടി

  • അഭ്യന്തരം-150983

  • വിദ്യാഭ്യാസം-125638 കോടി

  • ഐടി & ടെലകോം- 116342 കോടി

  • ആരോഗ്യം- 89287 കോടി

  • ഊര്‍ജ്ജം- 68769 കോടി

  • സാമൂഹികക്ഷേമം-56501 കോടി

  • വാണിജ്യ-വ്യവസായം-47559 കോടി

തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കഴിഞ്ഞ വർഷത്തെ യഥാർത്ഥ ചെലവിനേക്കാൾ കുറവ് 

തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കഴിഞ്ഞ വർഷത്തെ യഥാർത്ഥ ചെലവിനേക്കാൾ കുറവാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഗ്രാമീണ ഇന്ത്യയിൽ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് തോൽവികൾക്കിടയിലും എംജിഎൻആർഇജിഎസ് പദ്ധതിക്കുള്ള വിഹിതം കഴിഞ്ഞ വർഷത്തെ യഥാർത്ഥ ചെലവിനേക്കാൾ കുറവാണെന്നത് ചൂണ്ടിക്കാണിക്കുന്നു.

കർഷകർക്കുള്ള എല്ലാ പ്രധാന പദ്ധതികളിലും വിഹിതം വർദ്ധിപ്പിച്ചും; രാസവള സബ്സിഡിയിൽ കുറവ് 

നിർമ്മല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ കർഷകർക്കുള്ള എല്ലാ പ്രധാന പദ്ധതികളിലും വിഹിതം വർദ്ധിപ്പിച്ചു. എന്നാൽ രാസവിള സബ്സിഡി വിഹിതത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. കാർഷിക മേഖലയ്ക്ക് ബജറ്റിൽ പ്രാധാന്യം നൽകണമെന്ന സംഘപരിവാർ സംഘടനയുടെ നിർദ്ദേശം നേരത്തെ ചർച്ചയായിരുന്നു. കാർഷിക മേഖലയ്ക്ക് ഏകദേശം 1.50 ലക്ഷം കോടി രൂപയോളമാണ് അനുവദിച്ചിരിക്കുന്നത്. കർഷകർക്കായുള്ള മിക്കവാറും എല്ലാ പ്രധാന പദ്ധതികളിലും മുൻ ബജറ്റുകളെ അപേക്ഷിച്ച് വിഹിതത്തിൽ വർദ്ധനവുണ്ട്. 2022-23 ലെ യഥാർത്ഥ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ രാസവള സബ്‌സിഡി ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് കുറഞ്ഞിരിക്കുന്നത്. വിലക്കയറ്റം നേരിടാൻ ധനമന്ത്രാലയം വിലസ്ഥിരതാ ഫണ്ടിലേക്ക് 10,000 കോടി രൂപയും നൽകിയിട്ടുണ്ട്.

ബജറ്റ് വിഹിതം കുറച്ചു; ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കില്ലെന്ന് വിലയിരുത്തൽ

വിഹിതമായി 1,309.46 കോടി മാത്രം അനുവദിച്ചതിനാൽ 2024-ലും സെൻസസ്, എൻപിആർ സാധ്യതയില്ലെന്ന് വിലയിരുത്തൽ. 2024-24 ലെ ബജറ്റിൽ സെൻസസിനായി ₹1,309.46 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2021-22 കാലത്ത് അനുവദിച്ച ₹3,768 കോടി രൂപയേക്കാൾ കുറവാണ് ഇത്തവണ അനുവദിച്ചിരിക്കുന്ന വിഹിതം. 2019 ഡിസംബർ 24-ന് ചേർന്ന കേന്ദ്രമന്ത്രിസഭയുടെ യോഗം 2021-ലെ സെൻസസ് നടത്താനായി 8,754.23 കോടി രൂപയും ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) പുതുക്കാനായി 3,941.35 കോടി രൂപയും വേണമെന്ന നിർദ്ദേശം അംഗീകരിച്ചിരുന്നു.

logo
Reporter Live
www.reporterlive.com