അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത മമതയുടെ പ്രസ്താവനയില്‍ പ്രതിഷേധം;കേന്ദ്രത്തിന് ബംഗ്ലാദേശിന്റെ കുറിപ്പ്

മമതയുടെ പ്രസ്താവന പ്രതീക്ഷകള്‍ക്കും സംശയങ്ങള്‍ക്കും വഴിവെച്ചെന്നാണ് കുറിപ്പിലൂടെ അറിയിച്ചത്
അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത മമതയുടെ പ്രസ്താവനയില്‍ പ്രതിഷേധം;കേന്ദ്രത്തിന് ബംഗ്ലാദേശിന്റെ കുറിപ്പ്
Updated on

ന്യൂഡല്‍ഹി: പ്രക്ഷോഭത്തിനിടെ അഭയാര്‍ത്ഥികളെ പശ്ചിമബംഗാളിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ച് ബംഗ്ലാദേശ്. ഇക്കാര്യം അറിയിച്ചുള്ള ഔദ്യോഗിക കുറിപ്പ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഹാസന്‍ മഹമൂദ് കേന്ദ്രത്തിന് കൈമാറി. മമതയുടെ പ്രസ്താവന പ്രതീക്ഷകള്‍ക്കും സംശയങ്ങള്‍ക്കും വഴിവെച്ചെന്നാണ് കുറിപ്പിലൂടെ അറിയിച്ചത്.

തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ കലുഷിതമായ ബംഗ്ലാദേശില്‍ പ്രതിസന്ധികള്‍ നേരിടുന്നവരെ പശ്ചിമ ബംഗാളിലേക്ക് സ്വാഗതം ചെയ്തുകൊണ്ടായിരുന്നു മമതയുടെ പ്രസ്താവന. വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ബംഗാളില്‍ അഭയം നല്‍കാമെന്നാണ് മമത അറിയിച്ചത്. നിസ്സഹാരായ ജനത പശ്ചിമ ബംഗാളിന്റെ വാതിലില്‍ മുട്ടുമ്പോള്‍ തീര്‍ച്ചയായും അവര്‍ക്ക് അഭയം നല്‍കുമെന്നും മമത പറഞ്ഞിരുന്നു.

'ബംഗ്‌ളാദേശിലെ അവസ്ഥയെപ്പറ്റി ഒന്നും പറയാനില്ല. പറയേണ്ടത് കേന്ദ്രസര്‍ക്കാര്‍ പറയും. ഒന്നുമാത്രമേ സൂചിപ്പിക്കുന്നുള്ളൂ. അഭയംതേടി ആരെങ്കിലും വന്നാല്‍ സംരക്ഷിക്കും. അഭയാര്‍ഥികളെ സമീപപ്രദേശത്തുള്ളവര്‍ സംരക്ഷിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രമേയം പറയുന്നുണ്ട്', എന്നായിരുന്നു മമത പറഞ്ഞത്.

പ്രസ്താവന ചര്‍ച്ചയായതോടെ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് മമതയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. വിദേശകാര്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്നതാണെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com