കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കുന്നത് വിശ്വാസം സംരക്ഷിക്കാന്‍; ഉത്തരവ് ന്യായീകരിച്ച് യുപി സർക്കാർ

'ഭക്ഷണ വില്‍പ്പനയ്ക്ക് യാതൊരു നിയന്ത്രണവും ഉത്തരവ് വെക്കുന്നില്ല'
കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കുന്നത് വിശ്വാസം സംരക്ഷിക്കാന്‍; ഉത്തരവ് ന്യായീകരിച്ച് യുപി സർക്കാർ
Updated on

ന്യൂഡല്‍ഹി: കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴിയിലെ ഭക്ഷണശാലകളില്‍ ഉടമസ്ഥരുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിനെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കന്‍വാര്‍ തീര്‍ത്ഥാടകരുടെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായാണ് ഉത്തരവ് പുറത്തിറക്കിയതെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. അറിയാതെ പോലും വിശ്വാസ സംരക്ഷണത്തിന് കോട്ടം വരരുത്. യാത്രാവഴിയില്‍ സമാധാനവും സ്വസ്ഥതയും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഹോട്ടലുകളുടെയും വിളമ്പുന്ന ഭക്ഷണത്തിന്റെയും കാര്യത്തില്‍ തീര്‍ത്ഥാടകര്‍ക്ക് സന്ദേഹമുയര്‍ന്നതായി പരാതി ലഭിച്ചു. തുടർന്നുള്ള നടപടിയെന്ന നിലയ്ക്കാണ് ഹോട്ടലുകള്‍ക്ക് മുന്നില്‍ പേര് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ പറയുന്നു. ഭക്ഷണം സംബന്ധിച്ച് ആളുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്നാണ് നേരത്തെയുണ്ടായ അനുഭവങ്ങള്‍ കാണിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവ് സഹായകമായിരുന്നുവെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി.

ഭക്ഷണ വില്‍പ്പനയ്ക്ക് യാതൊരു നിയന്ത്രണവും ഉത്തരവ് വെക്കുന്നില്ല. സാധാരണ നിലയിലേതുപോലെ നോണ്‍വെജ് ഭക്ഷണങ്ങളും കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാം. മതം, ജാതി, സമുദായം എന്നിവ അടിസ്ഥാനമാക്കിയല്ല ഉത്തരവ് എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊതുസുരക്ഷ കൂടി മുന്നില്‍ കണ്ടാണ് ഉത്തരവെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

സര്‍ക്കാര്‍ നടപടി വിവാദമായതോടെ വിവിധ വ്യക്തികള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ച് സുപ്രീംകോടതി ഉത്തരവ് താല്‍ക്കാലിമായി സറ്റേ ചെയ്തിരുന്നു. ഏത് ഭക്ഷണമാണ് ഹോട്ടലുകളില്‍ വിതരണം ചെയ്യുന്നതെന്ന് പ്രദര്‍ശിപ്പിക്കണം എന്ന നിര്‍ദേശത്തോടെയായിരുന്നു സ്റ്റേ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com