താനെ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പാക് പൗരനെ കാണാന്‍ രേഖകളിൽ കൃത്രിമത്വം കാണിച്ച യുവതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ സ്വദേശി 24 കാരിയായ സനം ഖാനെയാണ് അറസ്റ്റ് ചെയ്തത്. സനം ഖാൻ റൂഖ് എന്ന പേരിൽ വ്യാജ ഐഡൻ്റിറ്റി ഉപയോഗിച്ചാണ് ഇവർ പാകിസ്താൻ വിസ നേടിയതെന്ന് പൊലീസ് പറഞ്ഞു. വ്യാജ പേപ്പറുകൾ ഉപയോഗിച്ച് ആധാറും പാൻ കാർഡും ഉണ്ടാക്കിയെന്നാണ് യുവതിക്കുമേലുള്ള ആരോപണം. ഭർത്താവുമായി വേർപിരിഞ്ഞ ഇവർ അമ്മയ്‌ക്കൊപ്പമാണ് താനെയിൽ താമസിക്കുന്നത്. പാക് യുവാവിനെ യുവതി ഓൺലൈൻ വഴി വിവാഹം ചെയ്തു.
പാകിസ്ഥാനിലെത്തി നിയമാനുസൃതമായി വിവാഹം കഴിക്കുകയായിരുന്നു ലക്ഷ്യം. അതിന് സമർപ്പിച്ച രേഖകളിലാണ് കൃത്രിമത്വം നടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പാക് യുവാവിനെതിരെയും താനെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവാണ് യുവതിക്ക് വ്യാജരേഖകൾ സംഘടിപ്പിച്ചു നൽകിയത്. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ വ്യാഴാഴ്ചയാണ് വർധക് നഗർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.