അയ്യർ ദ ഗ്രേറ്റ്; പർപ്പിൾ പടയുടെ പോരാട്ടം നയിച്ച നായകൻ

എട്ട് മാസത്തോളം കളിക്കളം വിട്ട് പുറത്തുനിൽക്കേണ്ടി വന്ന താരം.
അയ്യർ ദ ഗ്രേറ്റ്; പർപ്പിൾ പടയുടെ പോരാട്ടം നയിച്ച നായകൻ
Updated on

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപ്പോര്. വേദി ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം. മെയ് 26ന് നടക്കുന്ന ഫൈനലിന് ആദ്യ ടീം എത്തിക്കഴിഞ്ഞു. ആദ്യ ക്വാളിഫയറിൽ സൺറൈസേഴ്സിന് എതിരാളികൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അനായാസം കൊൽക്കത്തയുടെ വിജയം. വെടിക്കെട്ട് ബാറ്റർമാരാൽ നിറഞ്ഞ സൺറൈസേഴ്സ് തുടക്കം മുതൽ തകർന്നടിഞ്ഞു. മിച്ചൽ സ്റ്റാർക്കിന്റെ തിരിച്ചുവരവ് അവിശ്വസനീയമായി. ഫിൽ സോൾട്ടിന്റെ അഭാവം റഹ്മനുള്ള ഗുർബസ് പരിഹരിച്ചു. ടൂർണമെന്റിൽ ഉടനീളം സന്തുലിതമായ ടീം. ഗൗതം ഗംഭീർ കൈയ്യടികൾ വാങ്ങി. എന്നാൽ ഇനിയും അറിയാത്ത ഒരു താരമുണ്ട്. കൊൽക്കത്തയെ മുന്നിൽ നിന്ന് നയിച്ച നായകൻ. പർപ്പിൾ പടയുടെ ശ്രേയസ് അയ്യർ.

2018ൽ ഡൽഹി ക്യാപിറ്റൽസ് ടീം ക്യാപ്റ്റനായി നിശ്ചയിച്ചത് ഗൗതം ഗംഭീറിനെ. ആദ്യ ആറ് കളികളിൽ അഞ്ചിലും തോറ്റു. അതിലേറെ മോശമായി ഗംഭീറിന്റെ പ്രകടനം. അപ്പോൾ ടീം മാനേജ്മെന്റ് ഒരു തീരുമാനമെടുത്തു. ഗംഭീറിന് പകരം ശ്രേയസ് അയ്യരെ നായകനാക്കി. ഡൽഹി ജയിച്ചു തുടങ്ങി. ആ സീസണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഡൽഹിക്ക് കഴിഞ്ഞില്ല. എന്നാൽ 2019ൽ ശ്രേയസിന്റെ ഡൽഹി പ്ലേ ഓഫ് കളിച്ചു. ചെന്നൈയോട് തോറ്റ് പുറത്തുപോയി. അപ്പോഴേയ്ക്കും ശ്രേയസ് അയ്യരിലെ നായകനെ ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞിരുന്നു. 2020ൽ ഐപിഎല്ലിൽ ആദ്യമായി ഡൽഹി ഫൈനൽ കളിച്ചു. ശ്രേയസ് അയ്യരിന്റെ കീഴിൽ.

2021ൽ പരിക്ക് വില്ലനായി. ശ്രേയസിന് സീസണിന്റെ പകുതിയോളം നഷ്ടമായി. തിരികെ വന്നപ്പോൾ ക്യാപ്റ്റൻ സ്ഥാനം തിരികെ ലഭിച്ചില്ല. പിന്നാലെ ഡൽഹിയിൽ നിന്നും ശ്രേയസ് പുറത്തുപോയി. 2022ൽ ശ്രേയസ് അയ്യർ കൊൽക്കത്തയിലെത്തി. നായക സ്ഥാനം ലഭിച്ചെങ്കിലും ടീമിന് മുന്നേറാനായില്ല. 2023ൽ ശ്രേയസിന് വീണ്ടും പരിക്ക്. എട്ട് മാസത്തോളം കളിക്കളം വിട്ട് പുറത്തുനിൽക്കേണ്ടി വന്ന താരം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പലതവണ പുറംവേദന അയാളെ കഷ്ടപ്പെടുത്തി. ഒടുവിൽ ഐപിഎല്ലിന് തൊട്ടുമുമ്പായി ബിസിസിഐ കരാറും ശ്രേയസിന് നഷ്ടമായി. എല്ലാ പ്രതിസന്ധികളെയും അയാൾ മറികടക്കുകയാണ്. കാലത്തിന് തിരിച്ചടി നൽകുകയാണ്.

അയ്യർ ദ ഗ്രേറ്റ്; പർപ്പിൾ പടയുടെ പോരാട്ടം നയിച്ച നായകൻ
അടുത്ത വര്‍ഷം ഐപിഎല്‍ കളിക്കുമോ? വ്യക്തത വരുത്തി ട്രാവിസ് ഹെഡ്

ഐപിഎൽ ചരിത്രത്തിൽ ആദ്യമായി കൊൽക്കത്ത പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. സുനിൽ നരേൻ ഓപ്പണറായതോടെ ഒമ്പതാം നമ്പറിൽ വരെ നീളുന്ന ബാറ്റിംഗ് നിര. മാറി മാറി ഉപയോഗിക്കാൻ കൈനിറയെ ബൗളർമാർ. സ്റ്റാർകിന്റെ പേസിന് അടികിട്ടിയാൽ സ്ലോവറുമായി റസ്സലെത്തും. നരേന്റെ സ്പിന്നിനെ നേരിട്ടാൽ മറുവശത്ത് വരുൺ ചക്രവർത്തിയുണ്ട്. വെങ്കിടേഷിന് ബാറ്റിംഗ് പിഴച്ചാൽ ശ്രേയസ് തിളങ്ങുമെന്നുറപ്പ്. റിങ്കുവിന്റെ ഫിനിഷിംഗ് പതറിയാൽ റസ്സലും രമൺദീപും കളിക്കും. ഇതൊന്നും പോരെങ്കിൽ മനീഷ് പാണ്ഡെയുടെ അനുഭവസമ്പത്ത് കരുതിയിട്ടുണ്ട്. ഐപിഎൽ കിരീടത്തിന് കൊൽക്കത്തയ്ക്ക് ഇനി ഒരു ജയം മാത്രം മതി. പ്രിയ ശ്രേയസ്. നമ്മുക്ക് ചെപ്പോക്കിൽ കാണാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com