ഇനി ലക്ഷ്യം ബുഡാപെസ്റ്റ്; മറ്റ് മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് നീരജ് ചോപ്ര

ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ ജാവലിന്‍ ത്രോയില്‍ 87.66 മീറ്റര്‍ എറിഞ്ഞിട്ടാണ് നീരജ് ഒന്നാമതെത്തിയത്
ഇനി ലക്ഷ്യം ബുഡാപെസ്റ്റ്; മറ്റ് മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് നീരജ് ചോപ്ര
Updated on

ലുസെയ്ന്‍: ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ ജാവലിന്‍ ത്രോയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഒളിംപ്യന്‍ നീരജ് ചോപ്ര ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 19ന് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പിന് മുമ്പ് മറ്റൊരു മീറ്റുകളിലും പങ്കെടുക്കുന്നില്ലെന്ന് ഒളിംപ്യന്‍ വ്യക്തമാക്കി. ബുഡാപെസ്റ്റിലും ഒന്നാം സ്ഥാനം നേടി വിജയക്കുതിപ്പ് തുടരാനുള്ള ഒരുക്കത്തിലാണ് താരം.

'ഇനി അടുത്ത മത്സരം ബുഡാപെസ്റ്റാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വലുതാണ്', നീരജ് ചോപ്ര പറയുന്നു. 'എനിക്ക് വിജയിക്കണമായിരുന്നു. അതുകൊണ്ട് തന്നെ മത്സരഫലത്തില്‍ ഞാന്‍ അതീവ സന്തോഷവാനാണ്. പക്ഷേ ചില കാര്യങ്ങള്‍ ശരിയാക്കാന്‍ എനിക്ക് പരിശീലനത്തിലേക്ക് തിരിച്ചുപോവേണ്ടതുണ്ട്', ലുസെയ്‌നില്‍ ഒന്നാം സ്ഥാനം നേടിയ ശേഷം താരം പറഞ്ഞു. ലുസെയ്ന്‍ തനിക്ക് ഭാഗ്യമുള്ള നഗരമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ ജാവലിന്‍ ത്രോയില്‍ 87.66 മീറ്റര്‍ എറിഞ്ഞിട്ടാണ് നീരജ് ഒന്നാമതെത്തിയത്. പരിക്കിനെ തുടര്‍ന്ന് ഒരു മാസത്തോളം വിശ്രമത്തിലായിരുന്ന താരത്തിന്റെ തിരിച്ചുവരവിനായിരുന്നു ലുസെയ്ന്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 'ലുസെയ്‌നില്‍ തണുപ്പ് കൂടുതലാണ്. അതുകൊണ്ട് തന്നെ പരിക്കിന് ശേഷം തിരികെയെത്തുമ്പോള്‍ ഞാന്‍ അല്‍പം നെര്‍വസ് ആയിരുന്നു. എന്റെ ഏറ്റവും മികവില്‍ നിന്ന് ഞാന്‍ ഇപ്പോഴും അകലെയാണ്. പക്ഷേ അത് മെച്ചപ്പെടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്', ചോപ്ര കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com