
രോഹിത് ശർമയുടെ ശനിദശ തുടരുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ. ടെസ്റ്റ് പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തിനു ശേഷം ഏകദിന ഫോർമാറ്റിൽ ചാംപ്യൻസ് ട്രോഫിയ്ക്ക് മുന്നോടിയായി രോഹിത് വമ്പൻ സ്കോറുമായി ഫോമിലേക്കെത്തുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. കാരണം, എന്തൊക്കെ പറഞ്ഞാലും രോഹിത്തിനെ ഒരിക്കലും ചതിക്കാത്ത ഫോർമാറ്റായിരുന്നല്ലോ, ഏകദിനങ്ങൾ.
എന്നാൽ ഈ മത്സരത്തിൽ ഒട്ടും ആത്മവിശ്വാസമില്ലാതെ ബാറ്റ് ചെയ്യുന്ന രോഹിത്തിനെയാണ് ആരാധകർ കണ്ടത്. ഇംഗ്ലീഷ് നിരയെ അധികമൊന്നും ബുദ്ധിമുട്ടിക്കാതെ രോഹിത് ഏഴ് പന്തിൽ 2 റൺസുമായി വേഗം തന്നെ മടങ്ങി. രോഹിത്തിന്റെ ശക്തികേന്ദ്രമെന്ന് കരുതപ്പെട്ടിരുന്ന ഏകദിനഫോർമാറ്റിലാണ് ഇത്രയും അലസമായി ബാറ്റേന്തി രോഹിത് പുറത്തായത്.
സാക്കിബ് മഹ്മൂദിന്റെ പന്തിൽ ഫ്ലിക് ചെയ്യാൻ ശ്രമിച്ച ഹിറ്റ്മാൻ പന്ത് ടോപ് എഡ്ജ് ആയി ലിവിങ്സ്റ്റണിന്റെ കൈയ്യിൽ അവസാനിക്കുകയായിരുന്നു. മറ്റൊരു സിംഗിൾ ഡിജിറ്റിൽ രോഹിത്തിന്റെ ഇന്നിങ്സ് അവസാനിച്ചത് മുതൽ ക്യാപ്റ്റൻ മാന്യമായി വിരമിക്കണം എന്ന മുറവിളികളും സോഷ്യൽ മീഡിയയിൽ ഉയരുകയും ചെയ്തു.
രോഹിത്തിന്റെ ക്യാപ്റ്റൻസി കളിയിൽ മികച്ചു നിന്നെങ്കിലും ബാറ്റർ എന്ന നിലയിൽ നിരന്തരം നിരാശപ്പെടുത്തുകയാണ് രോഹിത്. 2024- 25 സീസണിൽ 6, 5, 23, 8, 2, 52, 0, 8, 18, 11, 3, 6, 10, 3, 9 and 2 എന്നിങ്ങനെയാണ് രോഹിത്തിന്റെ എല്ലാ ഫോർമാറ്റിലുമുള്ള സ്കോറുകൾ. 16 ഇന്നിങ്സുകളിൽ നിന്നായി 10.37 ആവറേജിൽ വെറും 166 റൺസ് മാത്രം. രോഹിത്തിനെതിരെ സ്വന്തം ഫാൻസ് തന്നെ എങ്ങനെ ഇളകാതിരിക്കും? ഇന്ത്യ ഇംഗ്ലണ്ടിനെ 4 വിക്കറ്റിന് തോൽപിച്ചെങ്കിലും രോഹിത്തിന്റെ ഫോം സമീപഭാവിയിൽ വലിയ ചർച്ചാ വിഷയമാവുമെന്നുറപ്പാണ്.
content highlights: rohit sharma's poor form continues