![search icon](https://www.reporterlive.com/assets/images/icons/search.png)
2022ലെ ട്വന്റി 20 ലോകകപ്പിൽ മെൽബണിൽ പാകിസ്താനെതിരെ നടന്ന മത്സരത്തിന്റെ ഓർമകൾ പങ്കുവെച്ച് ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് നൽകിയ ഒരു അഭിമുഖത്തിലാണ് പാണ്ഡ്യയുടെ വാക്കുകൾ. മത്സരത്തിൽ ഇന്ത്യയുടെ നാല് വിക്കറ്റുകൾ നേരത്തെ നഷ്ടമായിരുന്നു. ഈ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത് എങ്ങനെയെന്നായിരുന്നു പാണ്ഡ്യ നേരിട്ട ചോദ്യം.
'ഈ വിജയം സമ്മർദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ അനുസരിച്ചായിരുന്നു. ഞാൻ എനിക്ക് വേണ്ടിയല്ല കളിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടിയാണ്. അതാണ് എന്റെ ലക്ഷ്യം. കളിക്കുന്നത് രണ്ട് ബോളാണോ, 60 ബോളാണോ എന്നതിലല്ല, ഓരോ ബോൾ കഴിയുമ്പോഴും ഇന്ത്യയെ വിജയത്തിേലക്കെത്തിക്കുകയെന്നതാണ് ലക്ഷ്യം.' പാണ്ഡ്യ പ്രതികരിച്ചു.
2022ൽ ടി20 ലോകകപ്പിൽ നേർക്കുനേർ വന്നപ്പോൾ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ഒരു ഘട്ടത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 31 റൺസെന്ന് തകർന്നു.
അഞ്ചാം വിക്കറ്റിൽ വിരാട് കോഹ്‍ലിയും ഹാർദിക് പാണ്ഡ്യയും ഒന്നിച്ചതോടെ ഇന്ത്യൻ സ്കോർ മുന്നോട്ടുനീങ്ങി. 53 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 82 റൺസെടുത്ത വിരാട് കോഹ്‍ലി പുറത്താകാതെ നിന്നു. 37 പന്തിൽ ഒരു ഫോറും സിക്സും സഹിതം 40 റൺസായിരുന്നു ഹാർദിക്കിന്റെ സംഭാവന. ഇരുവരും ചേർന്ന അഞ്ചാം വിക്കറ്റിൽ 113 റൺസ് കൂട്ടിച്ചേർത്തു. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ സംഘം വിജയം സ്വന്തമാക്കിയത്.
Content Highlights: Hardik Pandya Reminisces T20 World Cup heroics against Pakistan in 2022