ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ പുതിയ സൂര്യോദയമായി ബ്രീറ്റ്‌സ്‌കെ

ബ്രീറ്റ്‌സ്‌കെയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 304 റൺസ് നേടി

dot image

ഏകദിന അരങ്ങേറ്റത്തിൽ 150 റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് കളിക്കാരനായി ദക്ഷിണാഫ്രിക്കയുടെ 26 കാരനായ വലംകൈയ്യൻ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ മാത്യു ബ്രീറ്റ്‌സ്‌കെ. പാകിസ്താനിൽ ന്യൂസിലാൻഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായി ഓപണർ ആയി ഇറങ്ങിയ ബ്രീറ്റ്‌സ്‌കെ 148 പന്തിൽ 11 ഫോറുകളുടെയും അഞ്ച് സിക്‌സറുകളുടെയും സഹായത്തോടെ 150 റൺസ് നേടി.

ബ്രീറ്റ്‌സ്‌കെയ്ക്ക് മുമ്പ്, ഏകദിന അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ് മുൻ വെസ്റ്റ് ഇൻഡീസ് ഓപ്പണർ ഡെസ്മണ്ട് ഹെയ്‌ൻസിന്റെ പേരിലായിരുന്നു. 1978 ഫെബ്രുവരി 22 ന് സെന്റ് ജോൺസിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മറൂണിൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ഹെയ്‌ൻസ്, 16 ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെയും സഹായത്തോടെ 136 പന്തിൽ നിന്ന് 148 റൺസായിരുന്നു നേടിയത്. ഏകദിന അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കൻ താരവും ലോകത്തിലെ 20-ാമത്തെ ബാറ്റ്‌സ്മാനുമാണ് ബ്രീറ്റ്‌സ്‌കെ.

ശനിയാഴ്ച ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്താനെ 78 റൺസിന് പരാജയപ്പെടുത്തിയ ശേഷം മത്സരത്തിനിറങ്ങിയ ന്യൂസിലൻഡിനായി, പേസർമാരായ മാറ്റ് ഹെൻറിയും വില്യം ഒറൂർക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബ്രീറ്റ്‌സ്‌കെയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 304 റൺസ് നേടി. 305 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരാൻ ന്യൂസിലൻഡിന് കഴിഞ്ഞാൽ ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ഫൈനലിൽ അവർക്ക് സ്ഥാനം ഉറപ്പാക്കാം.

Content Highlights: Matthew Breetzke Creates History, Breaks Old Record To Become First on debut

dot image
To advertise here,contact us
dot image