
കഴിഞ്ഞ ദിവസം നടന്ന അണ്ടർ 14 വിഭാഗത്തിലെ കേരള-തമിഴ്നാട് പോരാട്ടമാണ് വേദി. രഞ്ജിട്രോഫിയിൽ തകർച്ചയിൽ നിന്ന് തിരിച്ചുവന്ന് ക്വാർട്ടർ ഫൈനലിൽ സമനില നേടി സെമി ബർത്ത് നേടിയെടുത്ത ചേട്ടന്മാരെ പോലെയൊരു അസാമാന്യ പ്രകടനം കേരളത്തിന്റെ കുട്ടി ക്രിക്കറ്റ് താരങ്ങളും ഈ വേദിയിൽ നടത്തി.
തോൽവിയുറപ്പിച്ച തമിഴ്നാടിനെതിരെയുള്ള മത്സരത്തിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് കേരളം സമനില തിരിച്ചുപിടിച്ചത്. ഒന്നാം ഇന്നിങ്സിൽ കേരളം നേടിയത് 104 റൺസ് മാത്രമായിരുന്നു, തമിഴ്‌നാട് 313 റൺസും. 209 റൺസിന്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിലും തകർച്ച നേരിട്ടു. എന്നാൽ ആറാമനായി ഇറങ്ങിയ തന്മയ് വിക്കറ്റ് കളയാതെ വാലറ്റത്തെ കൂട്ടുപിടിച് പൊരുതിയപ്പോൾ നിശ്ചിത ദിവസങ്ങൾ പൂർത്തിയാക്കി കേരളം നേടിയത് വിലപ്പെട്ട സമനില.
217 പന്തുകൾ നേരിട്ട താരം14 ഫോറുകൾ സഹിതം താരം എടുത്തത് 78 റൺസ്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ തമിഴ്നാട് താരമായ കൗശിക് ആണ് പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ തങ്ങളെ ഗ്രൗണ്ടിൽ വെള്ളം കുടിപ്പിച്ച തന്മയ്ക്ക് തമിഴ്‌നാട് ടീം പ്രത്യേക മൊമെന്റോ നൽകി ആദരിച്ചു. ജയപരാജയത്തിനുള്ള മത്സര പോരാട്ടത്തിനപ്പുറം കളിയിലെ സ്പോർട്സ് മാൻ സ്പിരിറ്റ് കൂടി വെളിവാക്കുന്നതായിരുന്നു ഈ സംഭവം.
Content Highlights: kerala cricket team-player tanmay kumar awarded special honour from opponent team