
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിന്റെ മാച്ച് ഫിക്സ്ചറുകൾ ഇന്നലെയാണ് പുറത്തുവന്നത്. മാർച്ച് 22 മുതൽ മെയ് 25 വരെ 13 വേദികളിലായി 65 ദിവസങ്ങളിലായി 74 മത്സരങ്ങൾ നടക്കും. മാർച്ച് 22 ന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഐപിഎൽ 2025 ന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.
മാർച്ച് 23 നാണ് ഏവരും കാത്തിരിക്കുന്ന ക്ലാസ്സിക് പോരാട്ടം നടക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലാണത്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പക്ഷെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയില്ലാതെയാണ് കളിക്കാനിറങ്ങുക. കഴിഞ്ഞ സീസണിലെ ‘സ്ലോ ഓവർ റേറ്റുകളുടെ’ പേരിലാണ് പാണ്ഡ്യയ്ക്കെതിരെ നടപടി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അത്. ഗ്രൂപ്പ് ഘട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ഓവറുകൾ കൃത്യസമയത്ത് തീർക്കാത്തതിന്റെ പേരിൽ പാണ്ഡ്യ നടപടി നേരിട്ടിരുന്നു.
കഴിഞ്ഞ സീസണിൽ മൂന്നു തവണയാണ് പാണ്ഡ്യ ഈ പിഴവ് ആവർത്തിച്ചത്. ഇങ്ങനെ സംഭവിച്ചാൽ അടുത്ത മത്സരത്തിൽ ക്യാപ്റ്റന് വിലക്കു വരും. ഇതിനു പുറമേ 30 ലക്ഷം രൂപ പിഴയായി അടയ്ക്കേണ്ടിവരും.
മാർച്ച് 29ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തും. പാണ്ഡ്യയുടെ അഭാവത്തിൽ രോഹിത് ശർമ വീണ്ടും മുംബൈ ഇന്ത്യൻസിനെ നയിക്കുമെന്നാണു വിവരം. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംമ്ര എന്നിവരുടെ പേരുകളും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനായി നിയമിച്ചത്. ടീം തുടർച്ചയായി പരാജയപ്പെടുകയും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവുകയും ചെയ്തതതോടെ മുംബൈ ഇന്ത്യൻസ് ആരാധകർ തന്നെ പാണ്ഡ്യയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
Content Highlights: Mumbai Indians start IPL season under Rohit's captaincy!; Pandya will be out